കണ്ണൂര്‍: ദുബായിയിലെ മൊത്തവ്യാപാരികളില്‍നിന്നും മൊബൈല്‍ ഫോണ്‍ കമ്പനിയുടെ റീചാര്‍ജ് കൂപ്പണ്‍ കടമായി വാങ്ങിച്ചു പണം നല്‍കാതെ മുങ്ങിയ താമരശേരി സ്വദേശിയെ കണ്ടെത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി തട്ടിപ്പിനിരയായവരും ബന്ധുക്കളും രംഗത്ത്. തട്ടിപ്പു നടത്തിയ സംഘത്തിലെ മുഖ്യ കണ്ണി താമരശേരി വള്ളിക്കെട്ടുമ്മല്‍ ഷാനവാസിനെ കണ്ടെത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയേയും ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും നേരിട്ടു കണ്ട് നിവേദനം സമര്‍പ്പിക്കുമെന്ന് തട്ടിപ്പിനിരയായ ബഷീര്‍ പള്ളങ്ങോടും സജീര്‍ വല്യപ്പള്ളിയും പത്രസമ്മേളനത്തില്‍ അറിയിച്ചു.
മൊബൈല്‍ ഫോണ്‍ കൂപ്പണ്‍ മൊത്തമായും ചില്ലറയായും വില്പന നടത്തുന്ന മലയാളികളടക്കമുള്ള ദുബായിയിലെ വ്യാപാരികളില്‍നിന്നും കടമായി കൂപ്പണ്‍ വാങ്ങി പണം തിരിച്ചടയ്ക്കാതെ ഷാനവാസും സംഘവും നാട്ടിലേക്കു രക്ഷപ്പെടുകയായിരുന്നു. കൂപ്പണ്‍ വാങ്ങിയ വകയില്‍ ശ്രീകണ്ഠപുരത്തെ ഷൈന്‍ മാത്യുവിന് 2.72 കോടി, സജീര്‍ വല്യപ്പള്ളിക്ക് 1.61 കോടി, ചൊക്ലി സ്വദേശി അസ്‌ലമിന് 60 ലക്ഷം, കല്യാശേരി സ്വദേശി അനസിന് 1.20 കോടി, മംഗളൂരുവിലെ അഷ്‌റഫിന് 90 ലക്ഷം രൂപ എന്നിങ്ങനെ നല്കാനുണ്ട്. മൊത്തം 20 കോടിയോളം രൂപ ഇത്തരത്തില്‍ ഷാനവാസും സംഘവും തട്ടിയെടുത്തതായി പറയുന്നു.
തട്ടിപ്പു നടത്തിയശേഷം 2016 മാര്‍ച്ച് 19 നാണ് ഇവര്‍ ദുബായിയില്‍നിന്നും നാട്ടിലേക്കു രക്ഷപ്പെടുന്നത്. സംഭവത്തില്‍ പണം നഷ്ടപ്പെട്ട ഒരാളുടെ പരാതിയില്‍ താമരശേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഈ കേസില്‍ ഷാനവാസിന്റെ ഒരു ബന്ധുവിനെ അറസ്റ്റ് ചെയ്തിരുന്നു. ഷാനവാസിനെ കൂടാതെ ഷമീര്‍, ഫിയാസ്, നൗഷാദ്, അയ്മൂട്ടി എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ഷാനവാസിനെ കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം ഫലപ്രദമല്ലാത്തതിനെ തുടര്‍ന്നാണ് ഇവര്‍ മുഖ്യമന്ത്രിയടക്കമുള്ളവരെ നേരിട്ടു കാണാന്‍ തീരുമാനിച്ചത്. പത്രസമ്മേളനത്തില്‍ അസ്‌ലം, അനസ്, റോയ് താമരശേരി എന്നിവരും പങ്കെടുത്തു.