ദുരൂഹതകള്‍ ഏറെ… ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി ആശുപത്രിയില്‍ മരിച്ചു; കൊലപാകതകാരണം കണ്ടെത്താന്‍ കഴിയാതെ പോലീസ്

killകോഴിക്കോട്: പയ്യോളി പെരുമാള്‍പുരത്ത് ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി കുന്നുമ്മല്‍ നജാത്തില്‍ ഇസ്മയില്‍(45) മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു ഇസ്മയില്‍ തന്റെ ഭാര്യ തിക്കോടി തൈവളപ്പില്‍ നസീമ (40), മകന്‍ നാസിം (8) എന്നിവരെ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയത്.

സംഭവത്തിനുശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച ഇസ്മയിലിനെ നാട്ടുകാര്‍ ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ഇസ്മയില്‍ ഉദരരോഗത്തിന് ചികിത്സയിലായിരുന്നതായി പയ്യോളി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നുവെന്നും പോലീസ് അറിയിച്ചു. എന്നാല്‍ ഇസ്മയിലിനെ കഴിഞ്ഞ നാലുദിവസമായി പോലീസിന് ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല.

ഐസിയുവില്‍ ചികിത്സയിലായിരുന്ന ഇസ്മയിലിന്റെ ശാരീരികനില മെച്ചപ്പെട്ടതിനുശേഷം കൊലപാതക കാരണം ചോദിച്ചറിയാമെന്നായിരുന്നു പോലീസ് കണക്കുകൂട്ടിയത്. ഇസ്മയിലിന്റെ മരണത്തോടെ കൊലപാകതകാരണം കണ്ടെത്താന്‍ പോലീസിന് കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ദുരൂഹതകള്‍ ഏറെ ബാക്കിവച്ച കൊലപാതകമായി ഇതും മാറുമെന്നാണ് ഇപ്പോള്‍ തന്നെ നാട്ടുകാര്‍ പറയുന്നത്.

കൊലപാതകസമയത്ത് വീട്ടിലുണ്ടായിരുന്ന ഇസ്മയിലിന്റെ ഉമ്മ ഫാത്തിമ (80), മറ്റൊരുമകന്‍ നബീല്‍ (14) എന്നിവരെയും ഇയാള്‍ ആക്രമിച്ചിട്ടുണ്ട്. പുലര്‍ച്ചെ അസ്വാഭാവികമായ ശബ്ദം കേട്ടുണര്‍ന്ന ഫാത്തിമയെ ഇസ്മയില്‍ കൊലപ്പെടുത്താന്‍ ശ്രമിക്കുയായിരുന്നു. അതേസമയം മകളായ പ്ലസ്ടു വിദ്യാര്‍ഥിനി നസിയ വീട്ടിലുണ്ടായിരുന്നെങ്കിലും അക്രമിക്കപ്പെട്ടിട്ടില്ല. നസിയയും ഫാത്തിമയും ബഹളംവച്ചതു കേട്ട് പരിസരവാസികള്‍ എത്തിയതോടെയാണ് കൊലപാതകവിവരം പുറംലോകം അറിയുന്നത്.

അക്രമത്തിനുശേഷം നേരത്തേ തയാറാക്കി വച്ച കുരുക്കില്‍ തൂങ്ങിമരിക്കാന്‍ ഇസ്മയില്‍ ശ്രമിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പയ്യോളി പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം ഇന്ന് ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.

Related posts