ദുരൂഹത തുടരുന്നു… ഗൃഹനാഥന്‍ വെട്ടേറ്റു മരിച്ച സംഭവം: ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷീജയുടെ മൊഴിയെടുക്കാന്‍ പോലീസ്; ക്രൂര കൊലപാതകത്തിന് കാരണമെന്തെന്ന് പിടികിട്ടാതെ നാട്ടുകാരും

crimeവിഴിഞ്ഞം: ഗൃഹനാഥന്‍ വീട്ടില്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷീജയുടെ മൊഴിയെടുത്താല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ. ഇന്നലെ രാത്രിയും ഷീജയുടെ മൊഴിയെടുക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. ഫോര്‍ട്ട് എ.സി സുധാകരന്‍ പിള്ളയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഷാഡോ പോലീസ്, സൈബര്‍ സെല്‍ എന്നീ വിഭാഗങ്ങളെ സംയോജിപ്പിച്ചാണ് അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഉറങ്ങിക്കിടന്ന ഗൃഹനാഥനെ  വീടിനുള്ളില്‍ വെട്ടിക്കൊന്നത്. തലയ്ക്കടിച്ചു കട്ടിയും ഭാരമുള്ളതുമായ ഇരുമ്പ് കൂടം പോലുള്ള ഏതോ ആയുധം കൊണ്ടുള്ള അടിയേറ്റ് തല തകര്‍ന്നാണ് പൂങ്കുളം ചാനല്‍ക്കര ചരുവിള വീട്ടില്‍ മേരിദാസന്റെ (45)മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. എങ്കിലും ഏതുതരം ആയുധമാണ് കൊലയ്ക്കുപയോഗിച്ചതെന്ന ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് അക്രമികള്‍ കടന്നുകളഞ്ഞത്. നൂറോളം പോലീസുകാര്‍  സംഘങ്ങളായി തിരിഞ്ഞ് വീടും പരിസരവും സമീപത്തെ കാടും പടര്‍പ്പുകളും വരെ ചവിട്ടിമെതിച്ച് അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടു കിട്ടിയില്ല.

ആക്രമണത്തില്‍ ഷീജയുടെ തലയോട്ടി പൊട്ടി തലച്ചോറിനും ഗുരുതരമായി മുറിവേറ്റതിനെ തുടര്‍ന്നാണ് അതി സങ്കീര്‍ണ ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി 7.30 വരെ ശസ്ത്രക്രിയ ദീര്‍ഘിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ ഷീജ ഇപ്പോള്‍ ന്യൂറോ സര്‍ജറി ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്ര പരിചരണത്തിലാണ്.

മണം പിടിച്ച് നടന്ന പോലീസ് നായ സംഭവ സ്ഥലത്ത് നിന്ന് അരക്കിലോമീറ്റര്‍ ദൂരം പോയി മടങ്ങി . ഫോറന്‍സിക് വിഭാഗത്തിന്റെ പരിശോധനയില്‍ ചില വിരലടയാളങ്ങള്‍ ലഭിച്ചെങ്കിലും അതാരുടേതെന്ന് ഇനി കണ്ടെത്തണം. നാട്ടുകാര്‍ക്ക് ശല്യമില്ലാതെ സാധാരണക്കാരനായി ജീവിച്ച മേരിദാസന്റെ ക്രൂര കൊലപാതകത്തിന് കാരണമെന്തെന്ന് നാട്ടുകാര്‍ക്കും പിടികിട്ടുന്നില്ല. നിര്‍മാണ തൊഴിലാളിയായ ഇയാള്‍  വീടിന്റെ ഒരു മുറിയില്‍ അടുത്തകാലത്തായി പലചരക്കു കട ആരംഭിച്ചു. ഭാര്യ ഷീജയ്ക്കായിരുന്നു കടയുടെ നടത്തിപ്പു ചുമതല.

പുറകുവശത്തെ വാതില്‍ കുത്തിതുറന്ന് അക്രമികള്‍ അകത്ത് കടന്നെങ്കിലും നാട്ടുകാരെ കണ്ടാല്‍ പോലും കുരയ്ക്കുന്ന വീട്ടിലെ  നായയുടെ ശബ്ദം ആരുംകേട്ടില്ല. മുമ്പ്് കിടന്നിരുന്ന മുറിയില്‍ ഫാനില്ലാത്തതിനാലാണ് ഇരുവരും ഹാളില്‍ കിടന്നതെന്ന് പറയപ്പെടുന്നു. ഇത്രയും ക്രൂരമായ ആക്രമണം നടന്നെങ്കിലും മേരി ദാസനും ഭാര്യ ഷീജയും കിടക്കയില്‍ നിന്ന് അനങ്ങിയ ലക്ഷണം ഇല്ലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തൊട്ടടുത്ത മുറിയില്‍ കിടന്നിരുന്ന ഇവരുടെ രണ്ട് മക്കള്‍ അക്രമമോ നിലവിളിയോ ഞരക്കമോ പോലും കേട്ടിരുന്നില്ല എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.   ദമ്പതികളെയും വീട്ടിലെ നായയേയും ഏതെങ്കിലും വിധത്തില്‍ മയക്കിയ ശേഷമാണോ ആക്രമണം നടത്തിയതെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.

Related posts