ദുരൂഹത! പടക്കം പൊട്ടിക്കുന്നതിനിടെ ചീള് കഴുത്തില്‍ തറച്ച് യുവാവ് മരിച്ചു; പൊട്ടിച്ചത് പടക്കമല്ല, ബോംബാണെന്നു ആര്‍എംപിയും ആര്‍എസ്എസും

Rahulവടകര: മാഹി റെയില്‍വെ സ്റ്റേഷനു കിഴക്ക് അഴിയൂര്‍ കക്കടവില്‍ പടക്കം പൊട്ടിക്കുന്നതിനിടയില്‍ തെറിച്ച ചീള് കഴുത്തില്‍ തറച്ച് യുവാവ് മരിച്ചു. ബംഗ്ലാവില്‍താഴ രാഹുല്‍ജിത്താണ് (24) മരിച്ചത്. സിപിഎം പ്രവര്‍ത്തകനായ രാഹുല്‍ജിത്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി വിവിധ സംഘടനകള്‍ രംഗത്തു വന്നു.

ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് സംഭവമുണ്ടായത്. സുഹൃത്തുക്കളോടൊപ്പം കക്കടവിലെ വിജനമായ സ്ഥലത്ത് പടക്കം പൊട്ടിക്കുന്നതിനിടയിലാണ് അപകടം.  ഉഗ്രസ്‌ഫോടനത്തില്‍ സ്ഥലത്ത് നിന്നു തെറിച്ച ചീള് കഴുത്തില്‍ തറക്കുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റു കുഴഞ്ഞു വീണ രാഹുല്‍ജിത്തിനെ സുഹൃത്തുക്കള്‍ ഉടന്‍ ഓട്ടോറിക്ഷയില്‍ മാഹി ഗവ.ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിഷു ആഘോഷത്തിന് കൊണ്ടുവന്ന പടക്കത്തിലെ കരിമരുന്ന് ഉപയോഗിച്ച് വീട്ടുപരിസരത്ത് നിര്‍മിച്ച പടക്കം രാഹുല്‍ജിത്ത് ഇരുന്നൂറ് മീറ്റര്‍ അകലെയുള്ള കക്കടവില്‍ ബൈക്കില്‍ കൊണ്ടുവന്നു പൊട്ടിക്കുകയായിരുന്നുവെന്നാണ് വിവരം. തീ കൊളുത്തിയെറിഞ്ഞ പടക്കം പൊട്ടിത്തെറിച്ച് കഴുത്തിനു പുറമെ മുഖത്തും മുറിവേറ്റു. സുഹൃത്തുക്കളുടെ സാന്നിധ്യത്തിലാണ് പടക്കം പൊട്ടിച്ചത്. ചീളു തറച്ച് വീണ രാഹുല്‍ജിത്തിനെ കണ്ട സൃഹൃത്തുക്കളില്‍ ഒരാള്‍ തളര്‍ന്നു വീണു. ഇയാള്‍ ടിപി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതിയാണ്. ഇയാളെ തലശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിര്‍മാണ തൊഴിലാളിയായ രാഹുല്‍ജിത്ത് ബംഗ്ലാവില്‍താഴ വാസുദേവന്റെയും പ്രസന്നയുടെയും മകനാണ്. സഹോദരി: രസ്‌ന. മാഹി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്നു (വെള്ളി)  പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മരണകാരണം സംബന്ധിച്ച് സ്ഥിരീകരണമൂണ്ടാവൂ. അപകടം നടന്ന സ്ഥലത്ത് ചോമ്പാല പോലീസ് പരിശോധന നടത്തി. വടകര ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ സ്ഥലം സന്ദര്‍ശിച്ചു.

അതേസമയം, പൊട്ടിച്ചത് പടക്കമല്ലെന്നും ബോംബാണെന്നുമുള്ള ആരോപണവുമായി ആര്‍എംപിയും ആര്‍എസ്എസും രംഗത്തുവന്നു. തെരഞ്ഞെടുപ്പില്‍ കുഴപ്പമുണ്ടാക്കുന്നതിനു വേണ്ടി നിര്‍മിച്ച ബോംബാണ് പരീക്ഷിച്ചതെന്ന് സംഘടനകള്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

Related posts