ദേശീയപതാകയെ അവഹേളിച്ച ബംഗാള്‍ സ്വദേശിയുടെ കാഷ്മീര്‍ ബന്ധം അന്വേഷിക്കും

kkd-arrestpathakaമലപ്പുറം: ഇന്ത്യന്‍ ദേശീയ പതാകയെ അവഹേളിച്ചെന്ന കേസില്‍ ബംഗാള്‍ സ്വദേശി അറസ്റ്റിലായ സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നു. വണ്ടൂര്‍ കുറ്റിയില്‍ താമസിക്കുന്ന നിര്‍മാണ തൊഴിലാളി ബംഗാള്‍ മുര്‍ഷിദാബാദ് ബൊക്കാറ ബേഗല്‍ നഗറിലെ അബ്ദുള്‍ വാഹിദ് ഷെയ്ക്ക് (26) ആണ് പിടിയിലായത്. സ്വന്തം ഫെയ്‌സ്ബുക്കില്‍ നിന്നു സുഹൃത്തിനു ഷെയര്‍ ചെയ്ത ചിത്രങ്ങളാണ് ഇയാളെ കുടുക്കിയത്.

നായയുടെ പുറത്തു ഇന്ത്യയുടെ ദേശീയ പതാക പുതപ്പിച്ചു അതിനു പിന്നില്‍ ബംഗ്ലാദേശ് പതാക പുതിപ്പിച്ച കടുവ, നായയെ ഓടിക്കുന്നതാണ് പോസ്റ്റില്‍ കണ്ടത്. ഇന്ത്യന്‍ പതാകയോടു അനാദരവു കാണിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ ഇയാളുടെ അക്കൗണ്ടില്‍ കാണപ്പെട്ടിട്ടുണ്ട്. മുഖംമൂടി ധരിച്ച ഐഎസില്‍പ്പെട്ടവരുടെയും മറ്റു തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും ചിത്രങ്ങളും കാണപ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ ഓഫീസിലെത്തിച്ച പ്രതിയെ ഉന്നത ഉദ്യോഗസ്ഥര്‍  ചോദ്യം ചെയ്തു.

ഒന്നര വര്‍ഷം മുമ്പ് വണ്ടൂര്‍ കുറ്റിയിലെ കാരക്കാപ്പറമ്പ് റോഡിലെ ലോഡ്ജിലുള്ള ഇയാള്‍ താമസ സ്ഥലത്ത് ബംഗ്ലാദേശിന്റെ പതാക ഉയര്‍ത്തിയതായും സൂചനയുണ്ട്. വണ്ടൂര്‍ സിഐ പി.എം രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹിദ് ഷെയ്ക്കിനെ പിടികൂടിയത്. അതേസമയം ഇയാള്‍ക്കു ഐഎസുമായി ബന്ധമുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടില്ലെങ്കിലും ഇയാളുടെ പൂര്‍വകാലത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നതിനു കസ്റ്റഡിയില്‍ വാങ്ങുമെന്നു സിഐ അറിയിച്ചു.  കാഷ്മീരില്‍ മൂന്നുവര്‍ഷം താമസിച്ചിരുന്ന ഇയാള്‍ സഹോദരങ്ങളോടൊപ്പം അവിടെ ആപ്പിള്‍ കൃഷി നടത്തിയതായി അന്വേഷണ സംഘത്തിനോടു അബ്ദുള്‍ വാഹിദ് മൊഴി നല്‍കിയിട്ടുണ്ട്.

ഇതിനിടെ പഠനവും നടത്തിയിരുന്നു. ആദ്യം കാഷ്മീര്‍ ബന്ധം ഇയാള്‍ നിഷേധിച്ചെങ്കിലും കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യത്തെക്കുറിച്ച് അറിയാന്‍ കഴിഞ്ഞതെന്നു പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രന്‍ പറഞ്ഞു. ഇന്ത്യന്‍ പതാകയെ അവഹേളിക്കല്‍, മതവിദ്വേഷം വളര്‍ത്തല്‍, വിവര സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts