ദേശീയപാത വികസനം ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

knr-thadayalഅഴിയൂര്‍: ചോമ്പാല്‍ കുഞ്ഞിപ്പള്ളിയില്‍ പള്ളിയുടെ ഖബര്‍സ്ഥാന്‍ സ്ഥലം ദേശീയപാതയക്കായി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എത്തിച്ചേര്‍ന്ന ഉന്നത ഉദ്യോഗസംഘത്തെ നാട്ടുകാര്‍ തടഞ്ഞു. സബ് കളക്ടര്‍ ഗോപാലകൃഷ്ണന്‍, ഡെപ്യൂട്ടി കളക്ടര്‍ എസ്.ഷാമില്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പത്തംഗ സര്‍വെ സംഘത്തെയാണ് പള്ളിക്ക് മുന്നില്‍ വച്ച് തടഞ്ഞത്.  കുഞ്ഞിപ്പള്ളിയില്‍ ദേശീയപാത ആറ് വരിയായി വികസിപ്പിക്കാന്‍ സ്ഥലമിരിക്കെ ഖബര്‍സ്ഥാന്റെ ഒരിഞ്ച് ഭൂമിയും പാതവികസനത്തിനായി വിട്ടുതരില്ലെന്ന് പള്ളി പരിപാലന കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

റോഡ് വികസനത്തിന് എതിരല്ലെന്നും എന്നാല്‍ ഇതിന്റെ പേരില്‍ പള്ളിക്കകത്ത് കയറിയുള്ള ഒരു സര്‍വെയും അനുവദിക്കില്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വന്‍പോലീസ് സംഘവും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. സര്‍വെ നടത്താന്‍ സഹകരിക്കണമെന്ന് ഉദ്യോഗസ്ഥ സംഘം ആവശ്യപ്പെട്ടിരുന്നു. പള്ളിക്കകത്തും പുറത്തും നൂറ് കണക്കിന് ആളുകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

പ്രശ്‌നം സംബന്ധിച്ച് മുഴുവന്‍ കാര്യങ്ങളും സംസ്ഥാന സര്‍ക്കാറിന്റെയും ഹൈവെ അഥോറിറ്റിയെയും അറിയിക്കുമെന്ന് സബ് കളക്ടര്‍ പറഞ്ഞു. ചര്‍ച്ചകളില്‍ പള്ളിക്കമ്മിറ്റി ഭാരവാഹികളായ ഷംസുദ്ധീന്‍ ഫൈസി, ഹമീദ് എരിക്കല്‍, ടി.ജി നാസര്‍, ടി.സി.എച്ച് അബൂബക്കര്‍, കര്‍മസമിതി ജില്ലാ ഭാരവാഹികളായ പ്രദീപ് ചോമ്പാല, എ.ടി മഹേഷ് എന്നിവര്‍ പങ്കെടുത്തു.

Related posts