ന്യൂഡൽഹി: സൂപ്പർ താരം മഹേന്ദ്ര സിംഗ് ധോണിക്ക് പകരം വയ്ക്കാൻ ഇന്ത്യൻ ക്രിക്കറ്റിൽ ഇന്ന് മറ്റൊരാളില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. 2019ലെ ലോകകപ്പിലും ധോണി ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാവണമെന്നാണ് തന്‍റെ ആഗ്രഹം. അത് നീലപ്പടയക്ക് നൽകുന്ന ആത്മവിശ്വാസം ഏറെ വലുതായിരിക്കും- സെവാഗ് പറഞ്ഞു.
ധോണിയുടെ അനുഭവസമ്പത്ത് ഇന്ത്യയ്ക്ക് മുതൽക്കൂട്ടാണെന്നും അദ്ദേഹം റൺസ് നേടുന്നുണ്ടോ ഇല്ലയോ എന്നതിനേക്കുറിച്ചുള്ള ചിന്തകൾ അവസാനിപ്പിക്കണമെന്നും പറഞ്ഞ സെവാഗ് എല്ലായ്പ്പോഴും ഒരാൾക്ക് ഒരേ ഫോം തുടരനാവില്ലല്ലോയെന്നും എന്നും ചോദിച്ചു.
ഋഷഭ് പന്തിനെ പോലുള്ളവർക്ക് ധോണിയുടെ പിൻഗാമിയാകാൻ സാധിച്ചേക്കും. എന്നാൽ അതൊന്നും ധോണിയുടെ വിടവ് നികത്താൻ പാകത്തിനുള്ളതാവില്ലെന്നും ഒരു വർഷം മുൻപെങ്കിലും ലോകകപ്പിനുള്ള തയാറെടുപ്പുകൾ ടീം അംഗങ്ങൾ ആരംഭിക്കണമെന്നും, അതിനുള്ള ടീമിനെ മുന്നിൽ കണ്ടാവണം ഇന്ത്യ മുന്നോട്ട് പോകേണ്ടതെന്നും സെവാഗ് കൂട്ടിച്ചേർത്തു.
നിലവിലുള്ള എല്ലാ താരങ്ങൾക്കും വിവിധ മത്സരങ്ങളിൽ അവസരം നൽകി അതിൽ നിന്ന് മികച്ച ടീമിനെ തെരഞ്ഞെടുക്കുകയാണ് ഇന്ത്യൻ സെലക്ടർമാർ ചെയ്യേണ്ടത്. ആറുമാസത്തിനുള്ളിൽ ഇത്തരം കാര്യങ്ങൾ പൂർത്തിയാക്കാനായാൽ ഇന്ത്യയ്ക്ക് പ്രതീക്ഷകളോടെ ലോകകപ്പിനെ നേരിടാനാകുമെന്നും സെവാഗ് പറഞ്ഞു.