നഗരസഭാ കൗണ്‍സില്‍ കുടുംബശ്രീ സര്‍വേയെ ചൊല്ലിയുള്ള ചര്‍ച്ച പ്രതിഷേധത്തില്‍ കലാശിച്ചു

tvm-counccilമതിരുവനന്തപുരം :  ക്ഷേമപെന്‍ഷന്‍ വിതരണത്തിനു  കുടുംബശ്രീ വഴിയുള്ള അഭിപ്രായ സര്‍വേയെ ചൊല്ലി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത പ്രതിഷേധം. ബിജെപി – യുഡിഎഫ് അംഗങ്ങള്‍ ഒന്നിച്ച് പ്രതിഷേധിച്ചതിനെ തുടര്‍ന്ന്  കൗണ്‍സില്‍ യോഗം അലങ്കോലപ്പെട്ടു.  രൂക്ഷമായ പ്രതിഷേധത്തിനും വാക്കേറ്റത്തിനും ഒടുവില്‍ യാതൊരു ചര്‍ച്ചയും കൂടാതെ വിവിധ സ്ഥിരം സമിതികളുടെ 136 വിഷയങ്ങള്‍ പാസായതായി പ്രഖ്യാപിച്ച് മേയര്‍ വി.കെ.പ്രശാന്ത് യോഗം പിരിച്ചുവിട്ടു. തുടര്‍ന്ന് പ്രതിഷേധവുമായി മേയറുടെ മുറിക്കു മുമ്പിലെത്തിയ യുഡിഎഫ്- ബിജെപി അംഗങ്ങള്‍ മേയറെ ഉപരോധിച്ചത് സംഘര്‍ഷാവസ്ഥയുണ്ടാക്കി.

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം സംബന്ധിച്ച് കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍  വീടുകള്‍ തോറും നടത്തുന്ന അഭിപ്രായ സര്‍വേയെ കുറിച്ചുള്ള ചര്‍ച്ചയാണ് വാക്കേറ്റത്തിലും തുടര്‍ന്ന് മേയറെ ഉപരോധിക്കുന്നതിലും കലാശിച്ചത്. ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചു കഴിഞ്ഞയുടന്‍ യുഡിഎഫ് അംഗം വി.ആര്‍. സിനിയാണ് വിഷയം അവതരിപ്പിച്ചത്. കൗണ്‍സിലര്‍മാരെ നോക്കുകുത്തികളാക്കി കുടുംബശ്രീ അംഗങ്ങള്‍ നടത്തുന്ന സര്‍വേ അംഗീകരിക്കാന്‍ കഴിയില്ലെന്ന സിനിയുടെ പരമാര്‍ശം യുഡിഎഫ് അംഗങ്ങള്‍ക്കൊപ്പം ബിജെപിക്കാരും കൈയടിച്ച് വരവേറ്റു.

ഭരണപക്ഷത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതായി തുടര്‍ന്ന് സംസാരിച്ച സിപിഐയുടെ സോളമന്‍ വെട്ടുകാടിന്റെ പ്രസംഗം. കുടുംബശ്രീ എഡിഎസ് പ്രിസിഡന്റ് ഫോണില്‍ വിളിച്ചപ്പോഴാണ് സര്‍വേയുടെ കാര്യം താന്‍ അറിഞ്ഞതെന്ന് സോളമന്‍ പറഞ്ഞു. അനധികൃത കെട്ടിടങ്ങളുടെ നിര്‍മാണം സംബന്ധിച്ച് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തലുകള്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്നു കൂടി അദ്ദേഹം പറഞ്ഞതോടെ ഭരണപക്ഷം ശരിക്കും വെട്ടിലായി. ന്യൂനപക്ഷം വരുന്ന അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിലക്കു നിര്‍ത്താതെ കോര്‍പറേഷനു ജനകീയ മുഖം കൈവരിക്കാന്‍ കഴിയില്ല. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ നേരിടാന്‍ ഇച്ഛാശക്തി വേണമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് ഭരണപക്ഷത്തിനു നേരെ പ്രതിപക്ഷത്തിന്റെ ആക്രമണമായിരുന്നു. അംഗങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ മേയര്‍ പലപ്പോഴും ഉദ്യോഗസ്ഥരുടെ സഹായം തേടി. കുടുംബശ്രീക്കാര്‍ നടത്തുന്ന സര്‍വേ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫിലെ ബീമാപ്പള്ളി റഷീദ് വാക്കാല്‍ പ്രമേയം അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. പ്രമേയം വോട്ടിനിട്ട് പാസാക്കണമെന്നു ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വി.ജി. ഗിരികുമാറും യുഡിഎഫ് അംഗങ്ങളായ ഡി. അനില്‍കുമാറും ജോണ്‍സണ്‍ ജോസഫും ആവശ്യപ്പെട്ടതോടെ മേയര്‍ പ്രതിരോധത്തിലായി.

കൗണ്‍സിലിന്റെ വികാരം സര്‍ക്കാരിനെ അറിയിക്കാമെന്ന് പറഞ്ഞ് മേയര്‍ അംഗങ്ങളെ തണുപ്പിക്കാന്‍ നോക്കിയെങ്കിലും എന്ത് വികാരം അറിയിക്കുമെന്നായിരുന്നു പ്രതിപക്ഷ ചോദ്യം. ഇതിനിടെ ഏതാനും കൗണ്‍സിലര്‍മാര്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിനിടെ മറ്റു അജണ്ടകള്‍ ചര്‍ച്ചക്കെടുക്കാമെന്ന് മേയര്‍ അറിയിച്ചു. ഇതോടെ ബഹളം രൂക്ഷമായി. അംഗങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞ് വാക്കേറ്റമുണ്ടായി. യുഡിഎഫ് – ബിജെപി അംഗങ്ങള്‍ ഒരുമിച്ച് യോഗം ബഹിഷ്ക്കരിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് അജണ്ടകള്‍ പാസായതായും യോഗം പിരിച്ചു വിടുന്നതായും അറിയിച്ച് മേയര്‍ ഇരിപ്പിടം കാലിയാക്കി.

തുടര്‍ന്ന് പ്രതിഷേധം അതിന്റെ പേരിലായി. ജനകീയ വിഷയങ്ങളില്‍ നിന്ന് മേയര്‍ ഒളിച്ചോടുന്നതായി ആരോപിച്ച് പ്രതിപക്ഷ കക്ഷി അംഗങ്ങള്‍ മേയറെ ഉപരോധിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇടതു മുന്നണിയുടെ മറ്റ് സ്ഥിരം സമിതി ചെയര്‍മാന്‍മാരും അംഗങ്ങളും ചേര്‍ന്ന് മേയര്‍ക്ക് കവചമൊരുക്കി. ഭൂരിപക്ഷ അംഗങ്ങളുടെ സമ്മതമില്ലാതെ അജണ്ട പാസാക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. തുടര്‍ന്ന് ഇന്നലെ ചര്‍ച്ചക്കെടുക്കാത്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി വീണ്ടും കൗണ്‍സില്‍ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും സെക്രട്ടറിക്ക് വെവ്വേറെ കത്തു നല്‍കി.

നൂറ് അംഗ കൗണ്‍സിലില്‍ 43 അംഗങ്ങളാണ് ഇടതു മുന്നണിക്കുള്ളത്. മുഖ്യ പ്രതിപക്ഷമായ ബിജെപിക്ക് 35, യുഡിഎഫിന് 21 അംഗങ്ങള്‍ വീതമുണ്ട്. ഒരാള്‍ സ്വതന്ത്ര അംഗമാണ്. നേരത്തെ കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബജറ്റ് പാസാക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞിരുന്നു.  വകുപ്പു തിരിച്ചുളള ചര്‍ച്ചയ്ക്ക് അവസരമൊരുക്കാതെ ബജറ്റ് പാസാക്കാന്‍ അവസരമൊരുക്കിയതിന്റെ പേരില്‍ ബിജെപിയില്‍ ഭിന്നസ്വരങ്ങളുണ്ടായിരുന്നു. ബജറ്റ് ചര്‍ച്ച യുഡിഎഫും ബഹിഷ്കരിച്ചിരുന്നു. കേവല ഭൂരപക്ഷമില്ലാതെ കോര്‍പറേഷന്‍ ഭരിക്കുന്ന ഇടതു മുന്നണിക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഭരണം സുഗമമാകില്ലെന്ന സൂചനയാണ് ഇന്നലത്തെ കൗണ്‍സില്‍ യോഗം നല്‍കുന്നത്.

Related posts