നടന്‍ ദിലീപിന്റെ സുരക്ഷിത ഭവനം’ പദ്ധതിയുടെ പേരില്‍ തട്ടിപ്പ്: കൂടുതല്‍പേര്‍ക്ക് പങ്കുള്ളതായി സൂചന

dileepപത്തനാപുരം: ചലച്ചിത്ര നടന്‍ ദിലീപിന്റെ ‘സുരക്ഷിത ഭവനം’ പദ്ധതിയുടെ പേരില്‍ തട്ടിപ്പുനടത്തിയ കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സുചന. തട്ടിപ്പിനിരയായവരില്‍ ഏറെയും സ്ത്രീകളാണ്. കഴിഞ്ഞ ദിവസം കുന്നിക്കോട് പോലീസ് പിടികൂടിയ മുഖ്യ പ്രതി രാജീവിനെ  കോടതി റിമാന്റ്  ചെയ്തിരുന്നു. പ്രതിയെ കസ്റ്റഡില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താലെ വിവരങ്ങള്‍ പൂര്‍ണമായി അറിയാന്‍ കഴിയൂ.

കൂടുതല്‍ ചോദ്യം ചെയ്യലിനായി രാജീവിനെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും.രജിസ്‌ട്രേഷന്‍ ഫീസ് എന്ന വ്യാജേന അഞ്ഞൂറ് രൂപ വീതം ലക്ഷക്കണക്കിന് രൂപയാണ് രാജീവ് കൈക്കലാക്കിയത്. അച്ചന്‍കോവില്‍ സ്വദേശിയായ ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചാണ് തട്ടിപ്പ് നടത്തി വന്നത്. ഇയാള്‍ വ്യാജ രജിസ്‌ട്രേഷന്‍ ഉളള ചാരിറ്റബിള്‍ സൊസൈറ്റിയുടെ പേരിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിലും പണപ്പിരിവ് നടത്തിയട്ടുളളതായി സൂചനയുണ്ട് .

സര്‍ക്കാര്‍ ഓഫീസുകളിലും പോലീസ് സ്‌റ്റേഷനുകളിലും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് ഫീസ് ഈടാക്കി പരാതികള്‍ എഴുതി നല്‍കുന്ന ജോലിയും ചെയ്തിട്ടുണ്ട്. ഇളമ്പല്‍ സ്വദേശി പ്രസന്ന എന്ന വീട്ടമ്മയുടെ പക്കല്‍ നിന്നും രജിസ്‌ട്രേഷന്‍ എന്ന പേരില്‍ അഞ്ഞൂറ് രൂപ വാങ്ങിയിരുന്നു.ഇതില്‍ സംശയംതോന്നിയ മകള്‍ ‘സുരക്ഷിത ഭവനം ‘പദ്ധതിയുടെ കോ ഓര്‍ഡിനേറ്ററുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണന്ന് മനസിലായത്.തുടര്‍ന്ന് ഇവര്‍ കുന്നിക്കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തന്റെ ഭവന പദ്ധതിയുടെ പേരില്‍ തട്ടിപ്പ് നടക്കുന്നുണ്ടന്നറിഞ്ഞ് നടന്‍ ദിലീപ് കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗത്തിനും പരാതി നല്‍കിയിരുന്നു.

കൂടാതെ സോഷ്യല്‍ മീഡിയയിലൂടെ തട്ടിപ്പിന് ഇരയാവാതിരിക്കാന്‍ പ്രചരണവും നടത്തിയിരുന്നു. കൂടുതല്‍ ആളുകള്‍ തട്ടിപ്പിനെ പറ്റി അറിയുകയും പണം കൊടുക്കാമെന്ന വ്യാജേന കുളത്തൂപ്പുഴയിലേക്ക് വിളിച്ചുവരുത്തി നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത് .കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി വ്യാപകമായി പണം പിരിച്ചതായി ഇയാളുടെ കൈവശമുളള ഡയറിയില്‍ നിന്നും പോലീസിന്‌വിവരം ലഭിച്ചു.

തിരുവന്തപുരംജില്ലയിലെകടയ്ക്കാവൂര്‍,തൊപ്പിച്ചന്ത,ആറ്റിങ്ങല്‍,നഗരൂര്‍ ഭാഗങ്ങളിലുളളവരാണ് കൂടുതലായി തട്ടിപ്പിന് ഇരയായിട്ടുളളത്.പട്ടിക ജാതി,പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട നിര്‍ധന കുടുംബങ്ങളാണ് തട്ടിപ്പിനിരയാവരില്‍ അധികവും.ദിലീപ് അറിയിച്ചതനുസരിച്ച് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ്കുമാര്‍ പോലീസ് മേധാവികളോട് ആവശ്യപ്പെട്ടു .

Related posts