നടന്‍ വിജയ്‌യുടെ പിതാവിന്റെ നില മാറ്റമില്ലാതെ തുടരുന്നു; താരത്തെ കാണാമെന്ന പ്രതീക്ഷയോടെ ഫാന്‍സ്

vijay-fatherകോട്ടയം: കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ് നടന്‍ വിജയ്‌യുടെ പിതാവും സംവിധായകനും നിര്‍മാതാവുമായ എസ്.എ. ചന്ദ്രശേഖരനെ കൂടുതല്‍ വിദഗ്ധ പരിശോധനയ്ക്കു വിധേയനാക്കും. ഇന്നലെ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. കഴുത്തിനു പരിക്കേറ്റതിനെത്തുടര്‍ന്നു കോളര്‍ ഇട്ടിരിക്കുകയാണ്.

അതേസമയം അദ്ദേഹത്തെ ചെന്നൈയിലേ ആശുപത്രിയിലേക്കു മാറ്റുന്നതിനുള്ള തയാറെടുപ്പിലാണു കുടുംബാംഗങ്ങളെന്നും സൂചനയുണ്ട്. ഇന്നലെ രാത്രിയോടെ ആശുപത്രിയില്‍ എത്തിയ ചന്ദ്രശേഖരന്റെ ഭാര്യ ശോഭ രാത്രി വൈകി തിരികെ ചെന്നൈയ്ക്കു മടങ്ങിയിരുന്നു. അതേസമയം കോട്ടയത്തെ സ്വകാര്യ ആശുപത്രിയുടെ ഇരുവശങ്ങളിലും വിജയ് ഫാന്‍സ് തമ്പടിച്ചിരിക്കുകയാണ്. ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ വിജയ്‌യെത്തുമെന്ന പ്രതീക്ഷയിലാണു ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരുള്ളത്.

എന്നാല്‍ നടന്‍ വിജയ് കോട്ടയത്തിനു വരുന്നില്ലെന്ന് അദ്ദേഹത്തിന്റെ പിആര്‍ഒ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കുമരകത്തെ റോയല്‍ ഗ്രോവ് എന്ന റിസോര്‍ട്ടിലെ കുളിമുറിയില്‍ കുഴഞ്ഞു വീണാണു ചന്ദ്രശേഖരനു പരിക്കേറ്റത്. നിര്‍മാതാവും സംവിധായകനുമായ ചന്ദ്രശേഖരന്‍ സുഹൃത്തുക്കളോടൊപ്പം 20നാണു കുമരകത്തെ റിസോര്‍ട്ടില്‍ എത്തിയത്. 27 വരെ റിസോര്‍ട്ടില്‍ റൂം ബുക്ക് ചെയ്തിരുന്നു. ഹോട്ടലിലെ 106, 107 റൂമിലാണ് ഇവര്‍ താമസിച്ചിരുന്നത്. 107ല്‍ ചന്ദ്രശേഖരനും 106ല്‍ നാല് സഹായികളും താമസിച്ചിരുന്നു. ഒരു സിനിമയുടെ ചര്‍ച്ചയ്ക്കാണു കുമരകത്ത് എത്തിയതെന്ന് സഹായികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related posts