നടപ്പാതയുടെ സ്ലാബ് തകര്‍ന്നത് ഭീഷണിയാകുന്നു

KNR-ROADSLABശ്രീകണ്ഠപുരം: നടപ്പാതയുടെ സ്ലാബ് തകര്‍ന്നതു കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ഇരിക്കൂര്‍ കമാലിയ യുപി സ്കൂളിനു സമീപത്താണ് സ്ലാബ് തകര്‍ന്നിരിക്കുന്നത്. സമീപത്തെ പറമ്പില്‍നിന്ന് കുന്നിടിച്ച് മണ്ണ് നീക്കുന്നതിനായി ഭൂമാഫിയ സംഘം ടിപ്പര്‍ ലോറിയും ജെസിബിയും നടപ്പാതയിലൂടെ കയറ്റിയതാണ് സ്ലാബ് തകരാന്‍ കാരണമായത്. കമാലിയ യുപി സ്കൂള്‍, ഇരിക്കൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലേക്കുള്ള നൂറുകണക്കിന് വിദ്യാര്‍ഥികളും ബസ്സ്റ്റാന്‍ഡ് ഭാഗത്തേക്കുള്ള കാല്‍നടയാത്രക്കാരും ഇതുവഴിയാണ് പോകുന്നത്.

സ്ലാബ് തകര്‍ന്നതിനെ തുടര്‍ന്ന് സമീപവാസികള്‍ അപകടഭീഷണി കാണിച്ച് ഇവിടെ കല്ലും കമ്പുകളും വച്ചിട്ടാണുള്ളത്. സംസ്ഥാനപാതയില്‍ ഈ ഭാഗത്ത് നടന്നുപോകാന്‍ അരികില്ലാത്തതിനാല്‍ കാല്‍നടയാത്രക്കാര്‍ നടപ്പാതയെയാണ് ആശ്രയിച്ചിരിക്കുന്നത്. സ്ലാബ് തകര്‍ന്നതോടെ കാല്‍നടയാത്രികര്‍ റോഡിലൂടെ പോകേണ്ട അവസ്ഥയാണ്. സ്ലാബ് തകര്‍ത്തവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും സ്ലാബ് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.

Related posts