നരേന്ദ്രന്റെ ദുരൂഹമരണം: മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ക്രൈംബ്രാഞ്ച് ഇരുട്ടില്‍ തപ്പുന്നു

alp-kolapathakomപന്തളം: ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ക്രൈംബ്രാഞ്ചിന്റെ രണ്ടാമത്തെ സംഘത്തിനും അന്വേഷണം പൂര്‍ത്തിയാക്കാനായില്ല. കുളനട  മാന്തുക പുത്തന്‍പുര മുകടിയില്‍ നരേന്ദ്ര(45)ന്റെ മരണം സംബന്ധിച്ച അന്വേഷണമാണ് എങ്ങുമെത്താതെ പോയത്. 2013 മാര്‍ച്ച് 18ന് രാവിലെയാണ്, ഉള്ളന്നൂര്‍ മൃഗാശുപത്രിക്ക് സമീപമുള്ള റബര്‍ തോട്ടത്തില്‍ നരേന്ദ്രന്റെ മൃതദേഹം കാണപ്പെട്ടത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ മരണം സംബന്ധിച്ച് പ്രത്യക്ഷത്തില്‍ ഒട്ടേറെ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിലെ അലംഭാവം ചൂണ്ടിക്കാട്ടി ആക്ഷന്‍ കൗണ്‍സിലിന്റെ ശ്രമഫലമായാണ് അന്വേഷണം ക്രൈബ്രാഞ്ചിനു ലഭിക്കുന്നത്. ആദ്യം അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സിഐ സ്ഥാലം മാറി പോയതോടെ പുതിയ സംഘമാണ് പിന്നീട് അന്വേഷണം നടത്തി വന്നത്.മരണത്തിലെ ദുരൂഹത സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ക്രൈംബ്രാഞ്ച് വിഭാഗത്തിനു കഴിഞ്ഞില്ലെന്നാണ് ആരോപണം.

കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്ന സൂചനകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നതായുള്ള വിവരം പുറത്ത് വന്നിരുന്നു. ബാഹ്യ പരിശോധനയില്‍  30 സെന്റിമീറ്റര്‍ വീതിയില്‍ കഴുത്തിനു ചുറ്റും ഉരച്ചില്‍ കാണപ്പെട്ടതായി റിപ്പോര്‍ട്ടില്‍ സൂചനയുണ്ടായിരുന്നു.  കൈലി ഉപയോഗിച്ച് തൂങ്ങി മരിച്ചുവെന്ന് പറയപ്പെടുന്ന നരേന്ദ്രന്റെ കഴുത്തില്‍ ഉടനീളം ഉരച്ചില്‍ എങ്ങനെ രൂപപ്പെട്ടുവെന്ന സംശയമായിരുന്നു പ്രധാനം. താടിക്കും രണ്ട് കണ്ണുകള്‍ക്ക് താഴെയായും തലയ്ക്ക് പിന്നിലായും പരിക്കുകള്‍ കാണപ്പെട്ടിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ.്അജിത് കുമാറാണ് അന്ന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. രാസപരിശോധനാ റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ലെ ന്നതാണ് അന്വേഷണത്തിനു തടസമായിരിക്കുന്നതെന്നറിയുന്നു. സംഭവത്തിനു ദൃക് സാക്ഷികളെന്ന് പറയുന്ന മൂന്ന് പേര്‍ പോലീസിന്  നല്കിയ  മൊഴി അന്വേഷണ സംഘം വേണ്ടത്ര ഗൗരവത്തോടെ പരിഗണിച്ചില്ലെന്ന ആക്ഷേപവും നേരത്തെ ഉയര്‍ന്നിരുന്നു.

Related posts