സെസാറെ മാള്‍ഡിനി ഓര്‍മയാകുമ്പോള്‍ നഷ്ടമാകുന്നത് മികച്ച കളിക്കാരനെ മാത്രമല്ല പ്രഗത്ഭനായ കോച്ചിനെ കൂടിയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇറ്റലിയുടെ മുന്‍ നായകനും പരിശീലകനുമായ പാവുളോ സെസാറെ മാള്‍ഡീനി അന്തരിച്ചത്. ഇന്നലെ അദ്ദേഹത്തിന്റെ സംസ്കാരം നടന്നു. ഇറ്റാലിയന്‍ ലീഗിലെ മത്സരങ്ങളിലെല്ലാം അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കപ്പെട്ടു. ഇറ്റലിക്കു വേണ്ടി 14 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 1962 ലോകകപ്പില്‍ ഇറ്റലിയുടെ നായകന് സെസര്‍ മാള്‍ഡീനി ആയിരുന്നു. നാവികനായ ആല്‍ബിനോ മാള്‍ഡിനിയുടെ മകനായി 1932 ലാണ് സെസാറെ മാള്‍ഡിനിയുടെ ജനനം.
അച്ഛന് ആല്‍ബിനോ വര്‍ഷത്തില്‍ ആറു മുതല്‍ ഏഴുമാസം വരെ കപ്പലിലാണ് കഴിഞ്ഞിരുന്നത്. അമ്മയാണ് മകനെ വളര്‍ത്തിയിരുന്നത് എന്നു പറയാം. വളരെ ചെറിയ പ്രായത്തില്‍ തന്നെ ഫുട്ബോളിനോട് മാള്‍ഡീനിക്ക് കമ്പമുണ്ടായിരുന്നു. 20-ാംമത്തെ വയസില്‍ തന്നെ ട്രിയെസ്റ്റീന എന്ന ഫുട്ബോള്‍ ക്ലബ്ബില്‍ അംഗമായിക്കൊണ്ടാണ് അദ്ദേഹം തന്റെ പ്രഫഷണല്‍ കരിയര്‍ ആരംഭിച്ചത്. ട്രിയെസ്റ്റീനയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം എസി മിലാനിലെത്തി. അന്ന് മിലാനില്‍ വന്‍താരങ്ങളാണ് അദ്ദേഹത്തെ വരവേറ്റത്. പക്ഷേ, ഒരു വ്യാഴവട്ടക്കാലം അദ്ദഹം മിലാന്റെ ജേഴ്സി അണിഞ്ഞു.
1963 ല്‍ എസി മിലാന് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നേടുമ്പോള്‍ ക്യാപ്റ്റന്റെ കുപ്പായത്തില്‍ മറ്റാരുമായിരുന്നില്ല. ഒരു ഇറ്റാലിയന്‍ ക്ലബ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ആദ്യമായി നേടുന്നത് അന്നായിരുന്നു. അന്ന് വെംബ്ലിയില്‍ ബെന്‍ഫിക്കയായിരുന്നു സെസാര്‍ മാള്‍ഡീനിയുടെ മിലാനു മുന്നില്‍ മുട്ടുമടക്കിയത്. മത്സര രംഗത്തു നിന്നു പിരിഞ്ഞ അദ്ദേഹം പരിശീലക വേഷത്തിലും തിളങ്ങി. 1970 ല്‍ മിലാന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത അദ്ദേഹം 1974 വരെ ആ സ്ഥാനത്തു തുടര്‍ന്നു. പിന്നീട്, ദേശീയ ടീമിന്റെ സഹപരിശീലകനായി.
1982ല്‍ മെക്സിക്കോ ലോകകപ്പില്‍ ഇറ്റലി ചാമ്പ്യന്മാരാകുമ്പോള് അദ്ദേഹം സഹപരിശീലകനായിരുന്നു.1998 ഫ്രാന്‍സ് ലോകകപ്പില്‍ പരിശീലകന്റെ കുപ്പായമണിഞ്ഞു. പിതാവ് പരിശീലിപ്പിച്ച ടീമില്‍ മകന് കളിക്കുകയെന്ന അപൂര്‍വതയ്ക്കായിരുന്നു അന്ന് ലോകം സാക്ഷ്യംവഹിച്ചത്. അന്ന് അദ്ദേഹത്തിന്റെ മകനും വിഖ്യാത ഫുട്ബോളറുമായിരുന്ന പാവുലോ മാള്‍ഡീനിയും ടീമിലുണ്ടായിരുന്നു. പക്ഷേ, ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് പുറത്താകാനായിരുന്നു പാവുലോയുടെ വിധി.
ഇറ്റലിക്കു പുറമെ പരാഗ്വെ ടീമിന്റെ പരിശീലകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. 2002 ലോകകപ്പില്‍ പരാഗ്വെയെ ക്വാര്‍ട്ടറിലെത്തിക്കാന്‍ അദ്ദേഹത്തിനായി. ക്വാര്‍ട്ടറില്‍ ജര്‍മനിക്കെതിരേ മികച്ച പോരാട്ടമാണ് പരാഗ്വെ കാഴ്ചവച്ചത്. മത്സരത്തില്‍ ഒരു ഗോളിനാണ് ജര്‍മനി പരാഗ്വെയെ മറികടന്നത്. ഒരു ഘട്ടത്തില്‍ മത്സരത്തില്‍ മുന്‍തൂക്കം പരാഗ്വെക്കായിരുന്നു. എന്നാല്‍, ജര്‍മനിയുടെ അനുഭവ സമ്പത്തിനു മുന്നില്‍ കീഴടങ്ങി. 84 ാം വയസിലും ആരോഗ്യവാനായിരുന്ന സെസാറെ മാള്‍ഡീനി കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ ലോകത്തിനു നഷ്ടമാകുന്നത് ഒരു മനുഷ്യായുസു മുഴുവന്‍ ഫുട്ബോളിനു വേണ്ടി ഉഴിഞ്ഞുവച്ച മികച്ച ഫുട്ബോളറെയാണ്.