നാഗേഷിനു മനസുഖം കൃഷിയിലൂടെ

nageshപ്രശാന്ത് വിശ്വനാഥ്
അട്ടപ്പാടി, പാലക്കാട്

കോഴിക്കോട് നഗരഹൃദയത്തില്‍ ജീവിതം, സ്വന്തമായി ഒരു നല്ല ബിസിനസ്, നല്ല വരുമാനം. പക്ഷെ നാഗേഷ് പൈക്ക് ആ ജീവിതത്തില്‍ സന്തോഷം കണ്ടെത്താന്‍ കഴിഞ്ഞില്ല. കുറച്ചു സ്ഥലം വാങ്ങി. വലിയ ആളും ബഹളവും ഇല്ലാത്ത ഒരിടം. അവിടെ അല്പം കൃഷി ഇതായിരുന്നു മനസില്‍. അങ്ങനെ ബിസിനസ് നിര്‍ത്താന്‍ തീരുമാനിച്ചു. അതുവരെ ഉണ്ടായിരുന്ന സമ്പാദ്യം ഉപയോഗിച്ച് അട്ടപ്പാടിയില്‍ താവളത്തിനടുത്ത് അഞ്ചേക്കര്‍ ഭൂമിവാങ്ങി. അവിടെ ഒരൂ ചെറിയ വീടുവച്ച് അങ്ങോട്ടു താമസമായി. അടി സ്ഥാന സൗകര്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഒരു മൊട്ടകുന്ന്. എല്ലാം ഒന്നില്‍ നിന്നും തുടങ്ങണം. പരമ്പരാഗതമായി കൃഷിയുമായി ഒരുബന്ധവും ഇല്ല.

അദ്യമായി പുരയിടത്തിലേക്കെത്തിപ്പെടാന്‍ ഒരു വഴിവെട്ടി. അതിനുശേഷം കൃഷിക്കനുയോജ്യമായ രീതിയില്‍ ഭൂമി തട്ടുകളായിതിരിച്ചു. തോട്ടത്തിനകത്തു നല്ല നടവഴികള്‍ ഉണ്ടാക്കി. വന്യമൃഗങ്ങളുടെ സാന്നിധ്യം അധികമായതിനാല്‍ ഒരു നല്ല വേലിയുണ്ടാക്കി അതില്‍ വന്യമൃഗങ്ങളെ അകറ്റി നിര്‍ത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി. ജലസംഭരണികളും കിണറുകളും നിര്‍മിച്ചു. ഭൂമി കൃഷിക്കനുയോജ്യമാക്കി.

ഈ അവസരത്തിലാണ് പോളിഹൗസ് കൃഷിയെക്കുറിച്ചു മനസിലാക്കുന്നത്. അങ്ങിനെ നാനൂറ് ചതുരശ്ര അടിയില്‍ ഒരു പോളിഹൗസ് നിര്‍മിച്ചു. കൃഷിവകുപ്പില്‍ നിന്നും സാമ്പത്തിക സഹായവും ലഭിച്ചു. നാലു വിളവ് വെള്ളരി ഇതില്‍ ചെയ്തു കഴിഞ്ഞു. എന്നാല്‍ തന്റെ പോളിഹൗസ് കൃഷിയില്‍ നാഗേഷ് അത്ര തൃപ്തന്നല്ല. തക്കസമയത്ത് വേണ്ട രീതിയിലുള്ള മാര്‍ഗനിര്‍ദേശം ലഭിക്കുന്നില്ലെന്നതാണ് പ്രധാനം. രോഗബാധയും ഒരു വില്ലനായി. വെള്ളരിയില്‍ നിന്നും മാറി മറ്റേതെങ്കിലും പച്ചക്കറി പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് ജൈവകൃഷിയെ സ്‌നേഹിക്കുന്ന ഈ കര്‍ഷകന്‍. അതിനായി ബാഗ്ലൂരില്‍ പരിശീലനത്തിന് പോകാന്‍ തയാറായിരിക്കുകയാണ് അദ്ദേഹം.പഴങ്ങളോട് അമിതമായ ഒരു മമതയുണ്ട് ഈ കര്‍ഷകന്.

പലതരത്തിലുള്ള ഫലവൃക്ഷങ്ങള്‍ തേടിപ്പിടിച്ച് നട്ടുവളര്‍ത്തിയിരിക്കുന്നു. റംബുട്ടാന്‍, ലിച്ചി, സ്‌ട്രോബറി അങ്ങനെ പോകുന്നു. വിവിധയിനം പ്ലാവുകള്‍ പലതരം സപ്പോര്‍ട്ടകള്‍, ഏതാണ്ട് 32 ഇനം മാവുകള്‍ എല്ലാം തുള്ളിനന നല്‍കി സംരക്ഷിച്ചിരിക്കുന്നു. വിവിധ തരം തെങ്ങുകളും ഇവിടെ നട്ടുവളര്‍ത്തിയിരിക്കുന്നു. അടുത്തവര്‍ഷം മുതല്‍ കാപ്പി കൃഷി തുടങ്ങാനുള്ള തയാറെടുപ്പിലാണ് ഈ കര്‍ഷകന്‍.പക്ഷേ നാഗേഷിന്റെ അഭിപ്രായത്തില്‍ മനസിന് ഏറ്റവും സംതൃപ്തി നല്‍കുന്നത് തന്റെ കാമേധേനുക്കളാണ്. അവയെ ഒന്നു തലോടുമ്പോഴോ, നീട്ടിവിളിക്കുമ്പോഴോ ലഭിക്കുന്ന അനുഭൂതി വാക്കുകളിലൂടെ പ്രകടിപ്പിക്കാനാവാത്തതാണ് എന്നതാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

എച്ച്. എഫ് സങ്കരയിനത്തില്‍പ്പെട്ട പശുക്കളാണ് ഇപ്പോഴുള്ളത്. മുന്തിയ ജനുസില്‍പ്പെട്ട കിടാരികളെ വളര്‍ത്തി തന്റെ ഗോശാല വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ഈ കര്‍ഷകന്‍. തീറ്റപ്പുല്‍ കൃഷി, കറവയന്ത്രം, ചാണകം ഉപയോഗിച്ച് ബയോഗ്യാസ് കമ്പോസ്റ്റ് നിര്‍മാണം എല്ലാം ഉണ്ട്.നഗരത്തില്‍ ജീവിച്ച കുടുംബത്തിന്റെ പിന്തുണ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ നാലുവര്‍ഷമായി ഭാര്യയും, രണ്ടു മക്കളും അമ്മയും പൂര്‍ണ പിന്തുണയോടെ നാഗേഷിനൊപ്പമുണ്ട്.

ഫോണ്‍- നാഗേഷ് : 93491 24468. പ്രശാന്ത്- 9446155222.

Related posts