നാട്ടിലും തോറ്റു

SP-KERALABLASTERSകൊച്ചി: ആരാധകരെ നിരാശരാക്കി ഹോം ഗ്രൗണ്ടിലെ ആദ്യമത്സരത്തില്‍ കൊമ്പന്‍മാര്‍ മുട്ടുകുത്തി. ഐഎസ്എലിന്റെ മൂന്നാം സീസണില്‍ കൊച്ചിയിലെ ആദ്യ മത്സരത്തിനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ അത്‌ലറ്റിക്കോ ഡി കോല്‍ക്കത്ത 1–0 നാണ് കീഴ്‌പ്പെടുത്തിയത്. രണ്ടാം പകുതിയിലെ അഞ്ചാംമിനിറ്റിലാണ് വിജയഗോള്‍ പിറന്നത്. ഹാവി ജാറയാണ് വിജയഗോള്‍ സ്വന്തമാക്കിയത്. 50–ാം മിനിറ്റില്‍ സമീക് ദൗതിയുടെ ക്രോസില്‍ യുവാന്‍ കാര്‍ലോസിന്റെ ഹെഡര്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നെങ്കിലും തൊട്ടടുത്ത മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വഴങ്ങി. ജുവാന്‍ കാര്‍ലോസിന്റെ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന് ഹാവി ലാറ പായിച്ച തകര്‍പ്പന്‍ ഷോട്ട് സന്ദേശ് ജിംഗാന്റെ കാലുകളില്‍തട്ടി ദിശമാറി വല യില്‍ കയറിയപ്പോള്‍ ഗോളി ഗ്രഹാം സ്റ്റാക്കിന് നിസഹായനായി നോക്കിനില്‍ക്കാനെ സാധിച്ചുള്ളൂ.

ഗോള്‍ വഴങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയെങ്കിലും ഗോള്‍ മാത്രം വലയിലായില്ല. ഈ ജയത്തോടെ കൊല്‍ക്കത്ത നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് വന്നു. ബ്ലാസ്‌റ്റേഴ്‌സ് രണ്ടു തോല്‍വികളോടെ അവസാന സ്ഥാനത്താണ്. ആറു പോയിന്റ് നേടിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ഒന്നാമത്.തുടക്കം മുതല്‍ അത്‌ലറ്റിക്കോ ഡി കോല്‍ക്കത്ത നടത്തിയ ആക്രമണം ബ്ലാസ്‌റ്റേഴ്‌സിനെ വിറപ്പിച്ചു. കളി തുടങ്ങി 19–ാം മിനിറ്റില്‍ കോല്‍ക്കത്തയ്ക്ക് ഗോള്‍ നേടാന്‍ അവസരം ലഭിച്ചു. രണ്ട് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെ വെട്ടിച്ച് മുന്നേറിയശേഷം ലാറ നല്‍കിയ പാസ് ഒന്ന് തൊട്ടുകൊടുക്കേണ്ട ആവശ്യമേ കാര്‍ലോസിനുണ്ടായിരുന്നുള്ളൂ. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ അവസരോചിതമായ ഇടപെടല്‍ രക്ഷയായി.

32–ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ച അവസരത്തില്‍ ജെര്‍മെയ്‌ന് പിഴച്ചു. ഇടംകാല്‍ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്ത്. തുടര്‍ന്ന് ലഭിച്ച രണ്ടു അവസരങ്ങളും ബ്ലാസ്‌റ്റേഴ്‌സ് തുലച്ചു. അതോടെ ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ഇടവേളയ്ക്കുശേഷം ഗോള്‍ നേടിയ കൊല്‍ക്കത്തക്ക് 58–ാം മിനിറ്റില്‍ വീണ്ടും ഒരു അവസരം ലഭിച്ചെങ്കിലും ഗോളാക്കാന്‍ കഴിഞ്ഞില്ല. 65–ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍കീപ്പര്‍’ ഗ്രഹാം സ്റ്റാക്കിനെ പിന്‍വലിച്ച് സന്ദീപ് നന്ദിയെ കളത്തിലിറക്കി. മൂന്നുമിനിറ്റിനുശേഷം ഫാറൂഖ് ചൗധരിയെ തിരിച്ചുവിളിച്ച് ഹെയ്തി സ്‌െ്രെടക്കര്‍ കെവിന്‍ ബെല്‍ഫോര്‍ട്ടിനെ പകരക്കാരനായി നിയോഗിച്ചു. എന്നാല്‍ കൊല്‍ക്കത്ത പ്രതിരോധം ഉറച്ചുനിന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റങ്ങളെല്ലാം പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു

നോര്‍ത്ത് ഈസ്റ്റിനെതിരെ ആദ്യ തോല്‍വി ഏറ്റുവാങ്ങിയ ടീമിനെ ഉടച്ചുവാര്‍ത്താണ് കോച്ച് സ്റ്റീവ് കോപ്പല്‍ ബ്ലാസ്‌റ്റേഴ്‌സിനെ കളത്തിലിറക്കിയത്. 4–4–2 ഫോര്‍മേഷനിലാണ് ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങിയത്. കഴിഞ്ഞ കളിയില്‍ ആദ്യ ഇലവനില്‍ ഇറങ്ങിയ അഞ്ച് പേര്‍ മാത്രമാണ് ഇന്നലെ കളത്തിലെത്തിയത്. ഗോള്‍കീപ്പര്‍ ഗ്രഹാം സ്റ്റാക്ക്, പ്രതിരോധനിരയിലെ കരുത്തന്‍ സെഡ്രിക് ഹെങ്ബര്‍ട്ട്, സന്ദേശ് ജിംഗാന്‍, മധ്യനിരയില്‍ മെഹ്താബ് ഹുസൈന്‍, മുന്നേറ്റനിരയില്‍ അന്റോണിയോ ജെര്‍മെയ്ന്‍ എന്നിവര്‍ കളത്തിലെത്തിയപ്പോള്‍ മാര്‍ക്വീതാരം ആരോണ്‍ ഹ്യൂസ്, മുഹമ്മദ് റാഫി, കെവിന്‍സ് ബെല്‍ഫോര്‍ട്ട്, ഇഷ്ഫാഖ് അഹമ്മദ്, ദിദിയര്‍ കാഡിയോ, വിനീത് റായ് എന്നിവര്‍ പുറത്തിരുന്നു.

ഇവര്‍ക്ക് പകരം പ്രതിക് ചൗധരി, മുഹമ്മദ് റഫീഖ്, ഫാറൂഖ് ചൗധരി, ഡക്കന്‍സ് നാസണ്‍, എല്‍ഹാദി നോയേ, ഹോസു കുരായിസ് എന്നിവര്‍ കളത്തിലെത്തി. എല്‍ഹാദി നോയെയും മെഹതാബ് ഹുസൈനെയും മധ്യനിരയില്‍ നിയോഗിച്ച് ഹാസു കുരായിസിനെ വിംഗ് ബാക്കാക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് കളി തുടങ്ങിയത്. മുന്നേറ്റനിരയില്‍ അറ്റോണിയോ ജെര്‍മെയ്‌നും ഡക്കന്‍സ് നാസണും ഒത്തിണക്കത്തോടെ കളിച്ചെങ്കിലും മധ്യനിര നിരാശപ്പെടുത്തി.ചെന്നൈക്കെതിരെ മല്‍സരത്തിനിറങ്ങിയ ടീമില്‍ അത്‌ലറ്റികോ രണ്ട് മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയത്. 4–5–1 ഫോര്‍മേഷനിലാണ് കൊല്‍ക്കത്ത ടീം കളത്തിലിറങ്ങിയത്.

റോബര്‍ട്ട് ലാല്‍താമുനയും പ്രബിര്‍ ദാസും ആദ്യ ഇലവനില്‍ ഇടംപിടിച്ചു. ഹെല്‍ഡര്‍ പോസ്റ്റിഗയും ഇയാന്‍ ഹ്യൂമും ബോര്‍ജ ഫെര്‍ണാണ്ടസും, സമീക് ദൗതിയും ആദ്യ ഇലവനില്‍ ഇറങ്ങിയതോടെ ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ കരുത്ത് അത്‌ലറ്റികോയ്ക്കുതന്നെയായിരുന്നു. മികച്ച ഒത്തിണക്കത്തോടെ കളിച്ച കൊല്‍ക്കത്ത ഇയാന്‍ ഹ്യൂമിനെ മുന്‍നിര്‍ത്തി ആക്രമണം നയിച്ചപ്പോഴും പ്രതിരോധത്തിനും ശ്രദ്ധയൂന്നി. കൊല്‍ക്കത്ത താരങ്ങളുടെ ഒരുമ കളത്തില്‍ പ്രകടമായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന് ഇല്ലാതെ പോയതും ഈ ഒത്തിണക്കമാണ്. ഗോള്‍ നേടിയ ഹാവി ലാറയാണ് കളിയിലെ താരം. മത്സരം വീക്ഷിക്കാന്‍ ടീം ഉടമകളായ സച്ചിന്‍ തെണ്ടുല്‍ക്കറും ചിരഞ്ജീവിയും എത്തിയിരുന്നു.

വി.ആര്‍. ശ്രീജിത്ത്

Related posts