കാണ്‍പുര്‍: രവീന്ദ്ര ജഡേജ വീണ്ടും നാട്ടിലെ പുലിയായി. ദീര്‍ഘകാലമായി ഫോം കണ്ടെത്താന്‍ വിഷമിച്ചിരുന്ന രവീന്ദ്ര ജഡേജ വീണ്ടും ഇന്ത്യന്‍ പിച്ചുകളില്‍ മികച്ച പ്രകടനവുമായി തിളങ്ങുകയാണ്. ജഡേജ മികച്ച ഓള്‍ റൗണ്ടറായി ഫോമിലേക്കു മടങ്ങിയെത്തിയതാണ് കാണ്‍പുര്‍ ടെസ്റ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ആറു വിക്കറ്റ് വീഴ്ത്തി ബൗളിംഗിലും 44 പന്തില്‍ 42 റണ്‍സും 58 പന്തില്‍ നിന്ന് 50 റണ്‍സും നേടി അദ്ദേഹം തന്റെ പ്രതിഭയ്ക്ക് മങ്ങലേറ്റിട്ടില്ലെന്നു തെളിയിച്ചു. 2008 അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് വിജയികളായ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ജഡേജ. വിരാട് കോഹ്ലിക്കൊപ്പം ടീമിന്റെ വിജയത്തില്‍ അന്ന് ജഡേജയും സുപ്രധാന പങ്കു വഹിച്ചിരുന്നു. ഓള്‍റൗണ്ടര്‍ എന്ന നിലയിലാണ് അദ്ദേഹം ടീമില്‍ ഇടം നേടിയതെങ്കിലും ബൗളറെന്ന നിലയിലാണ് കൂടുതല്‍ ശോഭിച്ചത്.
2013 ല്‍ അദ്ദേഹം ഐസിസി റാങ്കിംഗില്‍ ഒന്നാം നമ്പര്‍ ബൗളറായി തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. 1996 ല്‍ അനില്‍ കുംബ്ലെയ്ക്കു ശേഷം ഈ പദവിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ബൗളറും ജഡേജയായിരുന്നു. 2013 ചാമ്പ്യന്‍സ് ട്രോഫിയിലെയും, സിംബാബ്വെ പര്യടനത്തിലെയും മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ നേട്ടത്തിന് അര്‍ഹനായത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മൂന്ന് ട്രിപ്പിള്‍ സെഞ്ചുറികള്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുള്ള ഏക ഇന്ത്യന്‍ കളിക്കാരനും രവീന്ദ്ര ജഡേജയാണ്.
ഇന്ത്യന്‍ ഇന്നിംഗ്‌സിനെ ചുരുട്ടിക്കെട്ടാനുള്ള ന്യൂസിലന്‍ഡ് ബൗളര്‍മാരുടെ ശ്രമങ്ങളെ ഫലപ്രദമായി ചെറുത്തു എന്നതാണ് ജഡേജയുടെ ബാറ്റിംഗിന്റെ എടുത്തു പറയേണ്ട നേട്ടം. ആദ്യ ദിവസം ഇന്ത്യ 262/7 എന്നനിലയില്‍ പതറുമ്പോഴാണ് ജഡേജ ക്രീസിലെത്തുന്നത്. ഒമ്പതാം വിക്കറ്റ് വീഴുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 277 റണ്‍സിലായിരുന്നു. മുന്നൂറു കടക്കാനുള്ള സാധ്യത വിരളം. അവസാന ബാറ്റ്‌സ്മാനായി ജഡേജയ്ക്കു കൂട്ട് ഉമേഷ് യാദവ്. പക്ഷേ, അവസാന വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത് 41 റണ്‍സ്. അതില്‍ ഉമേഷ് യാദവിന്റെ സംഭാവന വെറും ഒമ്പതു റണ്‍സ് മാത്രം.
മൂന്നാം ദിവസം 160/3 എന്ന നിലയില്‍ നിന്ന് 262 റണ്‍സിന് ഓള്‍ഔട്ട് ആകുന്നതിന്റെ തുടക്കം റോസ് ടെയ്‌ലറിന്റെ വിക്കറ്റായിരുന്നു. മികച്ച പന്തിലൂടെ അദ്ദേഹത്തെ എല്‍ബിഡബ്ല്യുവില്‍ കുരുക്കിയാണ് ജഡേജ ന്യൂസിലന്‍ഡിന്റെ തകര്‍ച്ചയ്ക്കു തുടക്കമിട്ടത്. പിന്നീട്, ഒരിക്കല്‍ പോലും ന്യൂസിലന്‍ഡിന് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. അനിവാര്യമായ 197 റണ്‍സിന്റെ പരാജയത്തിലേക്ക് അവര്‍ പതിച്ചു.
കഴിഞ്ഞ 18 മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ പ്രകടനംനിരാശാജനകമായിരുന്നു. വെറും 77 വിക്കറ്റുകളാണ് അദ്ദേഹത്തിനു നേടാനായത്. പലപ്പോഴും ടീമിലെ സ്ഥാനം പോലും തുലാസിലാവുകയും ചെയ്തിരുന്നു. പക്ഷേ, അഞ്ഞൂറാം മത്സരത്തിലെ മികച്ച പ്രകടനത്തോടെ അദ്ദേഹം വീണ്ടും ടീമിന് അവിഭാജ്യ ഘടകമായി മാറി.