നാണംകെട്ടു സിബിഐ! സ്മിതാ തിരോധാനക്കേസ് അന്വേഷണം വഴിമുട്ടി; മുഖ്യസാക്ഷി ദേവയാനി വിഷം ഉള്ളില്‍ ചെന്നു മരിച്ചു

smithaകൊച്ചി: എറണാകുളം ഇടപ്പള്ളി സ്വദേശിനി സ്മിതയുടെ തിരോധാനവുമായി ബന്ധപ്പെട്ടു നുണപരിശോധനയ്ക്കു വിധേയയാക്കാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ അഹമ്മദാബാദിലേക്കു കൊണ്ടുപോയ പ്രധാന സാക്ഷി കണ്ണൂര്‍ സ്വദേശിനി മിനി എന്ന ദേവയാനി മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

ദേവയാനിയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്നു വ്യക്തമായിട്ടുണ്ട്. തങ്ങളുടെ കസ്റ്റഡിയിലായിരിക്കേ ഒരു കേസിലെ പ്രധാന സാക്ഷി വിഷം ഉള്ളില്‍ച്ചെന്നു മരിച്ചതു സിബിഐയെ കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് ആഭ്യന്തര അന്വേഷണം നടത്തുന്നത്.

ഒരു വനിതാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണു ദേവയാനിയെ നുണപരിശോധനയ്ക്കായി അഹമ്മദാബാദിലേക്കു കൊണ്ടുപോയത്. ഓഖ എക്‌സ്പ്രസില്‍ ജൂണ്‍ 15 നാണ് സിബിഐ സംഘത്തോടൊപ്പം ദേവയാനി അഹമ്മദാബാദിലെത്തിയത്. ട്രെയിനില്‍നിന്ന് ഇറങ്ങവേ ദേവയാനിക്കു ശാരീരിക അസ്വസ്ഥതകളുണ്ടായി. തുടര്‍ന്നു സിബിഐ ഉദ്യോഗസ്ഥര്‍തന്നെ ആശുപത്രിയിലാക്കി.

അഹമ്മദാബാദിലെ സിവില്‍ ഹോസ്പിറ്റലില്‍ രണ്ടാഴ്ചയോളം ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞതിനുശേഷം ജൂലൈ ഒമ്പതിനായിരുന്നു മരണം. ഹൃദയാഘാതമാകാം മരണകാരണമെന്നാണു സിബിഐ ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണു മരണം വിഷം ഉള്ളില്‍ ചെന്നാണെന്നു വ്യക്തമായത്. ഉദ്യോഗസ്ഥര്‍ കാവല്‍ നില്‍ക്കേ ഒരു കേസിലെ പ്രധാന സാക്ഷി വിഷം ഉള്ളില്‍ച്ചെന്നു മരിച്ചത് സിബിഐയ്ക്കു പ്രതിസന്ധിയുണ്ടാക്കിയതിനൊപ്പം നാണക്കേടുമുണ്ടാ ക്കിയിരിക്കു കയാണ്.

മുഖ്യസാക്ഷിയുടെ മരണം മൂലം സ്മിത തിരോധാന കേസ് അന്വേഷണം വഴിമുട്ടുന്ന അവസ്ഥയിലാണ്. ജൂലൈ ഒമ്പതിന് ദേവയാനി മരിച്ചിട്ടും സംഭവം പുറത്തറിഞ്ഞിരുന്നില്ല. സ്മിതയെ കാണാതായിട്ടു 11 വര്‍ഷമായി. ക്രൈംബ്രാഞ്ച് അടക്കമുള്ള വിവിധ ഏജന്‍സികള്‍ അന്വേഷിച്ചിട്ടും തുമ്പുണ്ടാക്കാന്‍  സാധിക്കാതിരുന്ന കേസ് തെളിയിക്കാന്‍ ഉണ്ടായിരുന്നു പ്രധാന പിടിവള്ളിയായിരുന്നു ദേവയാനി.

സ്മിതയെ കാണാതായ ദിവസം വീടിനുള്ളില്‍ ദേഹമാസകലം ചോരയില്‍ കുളിച്ചനിലയില്‍ സ്മിതയേയും സമീപത്ത് കത്തിയുമായി സ്മിതയുടെ ഭര്‍ത്താവ് ആന്റണിയേയും കണ്ടെന്നു ദേവയാനി അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു. വിവാഹം കഴിഞ്ഞ് 2005 സെപ്റ്റംബര്‍ ഒന്നിന് ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് ആന്റണിയുടെ അടുത്തെത്തിയ സ്മിതയെ രണ്ടുദിവസത്തിനുശേഷം കാണാതാവുകയാ യിരുന്നുവെന്നാണു കേസ്. വീട്ടില്‍ കത്തെഴുതി വച്ച് സ്മിത മറ്റൊരാള്‍ക്കൊപ്പം പോകുകയായിരുന്നെന്നാണ് ആന്റണി ബന്ധുക്കളെ അറിയിച്ചത്. സ്മിത എഴുതിയതെന്ന പേരില്‍ ഒരു കത്തും ഇയാള്‍ പോലീസിനു കൈമാറി.

സ്മിതയുടെ പിതാവ് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനടുത്ത് അലശക്കോടത്ത് ജോര്‍ജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കത്തിലുള്ളത് സ്മിതയുടെ കൈയക്ഷരമല്ലെന്നു തെളിഞ്ഞു. സ്മിതയെ കാണാതായതിനുശേഷം ഷാര്‍ജയില്‍നിന്ന് അമേരിക്കയിലേക്കു പോയ ആന്റണി കേരളത്തില്‍ തിരിച്ചത്തെിയപ്പോള്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. ക്രൈംബ്രാഞ്ച് അന്നു ദേവയാനിയേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ദേവയാനിയെ ആന്റണി സ്വാധീനിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അവരെ പിന്നീടു രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.

ആന്റണിയും കൂടെ താമസിച്ചിരുന്ന ദേവയാനിയും ചേര്‍ന്ന് കൊലപ്പെടുത്തിയിരിക്കാമെന്ന സംശയമുന്നയിച്ചു സ്മിതയുടെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി അന്വേഷണം സിബിഐക്ക് കൈമാറിയത്.  സംഭവത്തില്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് സമ്മതമാണെന്ന് ആന്റണിയും ദേവയാനിയും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇരുവരെയും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ചാണു ദേവയാനിയെ അഹമ്മദാബാദിലെത്തിച്ചത്.

Related posts