നാദാപുരം, കുറ്റിയാടി മണ്ഡലങ്ങള്‍ വച്ചുമാറ്റം യുഡിഎഫ് ഉപേക്ഷിച്ചു

KKD-UDFകുറ്റിയാടി:  നാദാപുരം, കുറ്റിയാടി എന്നീ മണ്ഡലങ്ങള്‍ പരസ്പരം വച്ചുമാറാനുള്ള ആലോചനയ്ക്കു യുഡിഎഫ് വിരാമമിടുന്നു. കഴിഞ്ഞ തവണത്തേതു പോലെ നാദാപുരത്ത് കോണ്‍ഗ്രസിന്റെയും കുറ്റിയാടിയില്‍ മുസ്്‌ലിംലീഗിന്റെയും സ്ഥാനാര്‍ഥികള്‍ മത്സരിച്ചാല്‍ മതിയെന്ന ധാരണയിലേക്ക് യുഡിഎഫ് നേതൃത്വം എത്തിയതായാണ് വിവരം. മണ്ഡലങ്ങള്‍ വെച്ചുമാറണമെന്ന അഭിപ്രായം ഇരുപാര്‍ട്ടികളിലും ചില നേതാക്കള്‍ ഉന്നയിച്ചതോടെയാണ് വിഷയം സജീവചര്‍ച്ചയായിരുന്നത്. നാദാപുരത്തുനിന്നുള്ള ലീഗ് നേതാക്കളില്‍ ചിലര്‍ മണ്ഡലം ചോദിച്ചുവാങ്ങണമെന്ന നിലപാട് സംസ്ഥാനനേതൃത്വത്തെ നേരിട്ടറിയിക്കുകയായിരുന്നു.

കോണ്‍ഗ്രസിനകത്തും മണ്ഡലമാറ്റം സംബന്ധിച്ച ആലോചന സജീവമായിരുന്നു. ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിലെ നേതാക്കളും കുറ്റിയാടി മണ്ഡലത്തിലെ നേതാക്കളുമെല്ലാം ചേര്‍ന്ന് കുറ്റിയാടിക്കു വേണ്ടിയുള്ള താത്പര്യം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ ധരിപ്പിച്ചിരുന്നു. അതേസമയം കുറ്റിയാടി സീറ്റ് വിട്ടുകൊടുക്കരുതെന്ന ആവശ്യം ലീഗ് നേതാക്കള്‍ തന്നെ ഉയര്‍ത്തി. ഇരുപക്ഷത്തും വിരുദ്ധ അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ കൂടുതല്‍ തര്‍ക്കങ്ങളൊഴിവാക്കാന്‍ തല്‍സ്ഥിതി തുടരാന്‍ യുഡിഎഫ് നേതൃത്വം തീരുമാനമെടുത്തുവെന്നാണ് വിവരം.

കുറ്റിയാടിയില്‍ ലീഗ് ജില്ലാ ട്രഷറര്‍ പാറക്കല്‍ അബ്ദുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം രണ്ടുദിവസത്തിനകമുണ്ടാകും. സിറ്റിംഗ് എംഎല്‍എ കെ.കെ. ലതികയ്ക്കു വീണ്ടുമൊരു അവസരം കൂടി നല്കാനാണ് ഇടതുമുന്നണി ആലോചിക്കുന്നത്. എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളാണ് ലതികയ്ക്കു കരുത്താകുന്നത്. വികസനതുടര്‍ച്ചയ്ക്ക് വോട്ടുതേടിയാല്‍ വിജയം ഉറപ്പാക്കാനാകുമെന്നതില്‍ എല്‍ഡിഎഫിനു സംശയമില്ല. ജനകീയ പ്രശ്‌നങ്ങളില്‍ നടത്തിയ സജീവ ഇടപെടലുള്‍പ്പെടെയുള്ള കാര്യങ്ങളും ലതികയുടെ പ്ലസ് പോയിന്റാണെന്ന് എല്‍ഡിഎഫ് വിലയിരുത്തുന്നു. പാര്‍ട്ടി ജില്ലാ ജനറല്‍സെക്രട്ടറി എം.വി. രാജനായിരിക്കും കുറ്റിയാടിയിലെ ബിജെപി സ്ഥാനാര്‍ഥി.

സിപിഐയുടെ സീറ്റായ നാദാപുരത്ത് സിറ്റിംഗ് എംഎല്‍എ ഇ.കെ. വിജയന്‍ തന്നെയായിരിക്കും മത്സരിക്കുക. കെപിസിസി നിര്‍വാഹക സമിതി അംഗങ്ങളായ വി.എം. ചന്ദ്രന്‍, ഐ. മൂസ, കെ.പി. രാജന്‍ എന്നിവരാണ് യുഡിഎഫ് പരിഗണനയിലുള്ളത്. ബിഡിജെഎസുമായുള്ള ധാരണ പ്രകാരം എസ്എന്‍ഡിപി നേതാവ് ബാബു പൂതംപാറ ബിജെപി പാനലില്‍ നാദാപുരത്ത് ജനവിധി തേടും.

Related posts