നികേഷ്കുമാര്‍ ആദ്യം പോകേണ്ടതു കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തില്‍: കെ. സുരേന്ദ്രന്‍

knr-nikeshകണ്ണൂര്‍: കമ്യൂണിസ്റ്റ് നേതാക്കളുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാ ര്‍ച്ചന നടത്തും മുമ്പ് നികേഷ് കുമാര്‍ ചെല്ലേണ്ടത് കൂത്തുപറമ്പ് രക്തസാക്ഷിമണ്ഡപത്തിലേക്കായിരുന്നുവെന്നു ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്‍.   കൂത്തുപറമ്പില്‍ രക്തസാക്ഷികളെ സൃ ഷ്ടിച്ചെന്നു സിപിഎം ഇന്നും പറയുന്ന പിതാവിനുവേണ്ടി മാപ്പിരന്ന ശേഷമാകണം നികേഷ് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തിറങ്ങാനെന്ന് അഴീക്കോട് കോണ്‍ഗ്രസ് നേതൃ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേ സുരേന്ദ്രന്‍ പറഞ്ഞു.

കൂത്തുപറമ്പില്‍ അഞ്ചു യുവാക്കളെ വെടിവച്ച് കൊന്നതും പുഷ്പന്‍ എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ജീവിക്കുന്ന രക്തസാക്ഷിയാക്കിയതും എം.വി. രാഘവനാണെന്നു സിപിഎം പറയുന്ന സാഹചര്യത്തില്‍, നികേഷ് കുമാറിന്റെ നിലപാടറിയാന്‍ പൊതുസമൂഹത്തിന് താത്പര്യമുണ്ട്. ഒന്നുകില്‍ തെറ്റ് ചെയ്തത് സ്വന്തം പിതാവാണെന്നു തുറന്നുപറഞ്ഞു രക്തസാക്ഷികളോട് മാപ്പിരക്കണം. അല്ലെങ്കില്‍ പിതാവിനെ സിപിഎം അനാവശ്യമായി വേട്ടയാടിയതാണെന്നു സമ്മതിക്കണം.മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാനുള്ള ബാധ്യത നികേഷ് കുമാറിനുണ്ടെന്നു സുരേന്ദ്രന്‍ ഓര്‍മിപ്പിച്ചു.

കാലാകാലങ്ങളായി സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന അഴീക്കോട് ഇത്തവണ സ്വതന്ത്രനെ ഇറക്കുന്നതില്‍നിന്നു പാര്‍ട്ടി ജനങ്ങളില്‍നിന്ന് അകന്നുവെന്നാണു വ്യക്തമാകുന്നത്. സിപിഎമ്മിന് സ്വന്തം ചിഹ്നം പോലും ഇറക്കാന്‍ സാധിക്കാത്ത രീതിയില്‍ അഴീക്കോട് മണ്ഡലത്തില്‍ പാര്‍ട്ടി ദുര്‍ബലമായിരിക്കുകയാണെന്നും അഞ്ചു വര്‍ഷത്തിനിടയില്‍ അഴീക്കോടിന്റെ മുഖച്ഛായ മാറ്റിയ കെ.എം. ഷാജിക്ക് ഇത്തവണ ഉജ്ജ്വല വിജയമായിരിക്കും ഉണ്ടാവുകയെന്നും സുരേന്ദ്രന്‍ പറഞ്ഞു.  കല്ലിക്കോടന്‍ രാഗേഷ് അധ്യക്ഷത വഹിച്ചു.

Related posts