നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മൂന്നാഴ്ച; ദേശീയ നേതാക്കള്‍ കൂട്ടത്തോടെ കേരളത്തിലേക്ക്

KKD-ELECTIONസ്വന്തം ലേഖകന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മൂന്നാഴ്ച മാത്രം അവശേഷിക്കേ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വരുംദിവസങ്ങളില്‍ ദേശീയ നേതാക്കള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, 18 കേന്ദ്രമന്ത്രിമാര്‍, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരടക്കമുള്ള ദേശീയ നേതാക്കളുടെ വന്‍പടയാണു തെരഞ്ഞെടുപ്പു പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തുന്നത്.

മേയ് ആറു മുതല്‍ എട്ടുവരെയുള്ള തീയതികളില്‍ ഏതെങ്കിലും രണ്ടു ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി എത്താമെന്നാണു സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ അദ്ദേഹം പ്രസംഗിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മേയ് ഒന്നിന് തിരുവനന്തപുരത്ത് എത്തുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളിലാണു പ്രചാരണ പ്രവര്‍ത്തനങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ വിജയപ്രതീക്ഷ ഏറെയുള്ള നാലു മണ്ഡലങ്ങളിലെ ബൂത്ത് യോഗങ്ങളില്‍ അമിത് ഷാ പങ്കെടുക്കുമെന്നാണു ബിജെപി നേതാക്കള്‍ നല്‍കുന്ന സൂചന.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഒന്‍പതിനു സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കും. വൈകുന്നേരം നാലിനു തൃശൂരിലെയും ആറിനു തിരുവനന്തപുരത്തെയും തെരഞ്ഞെടുപ്പു പൊതുയോഗങ്ങളിലാണു സോണിയ ഗാന്ധി പ്രസംഗിക്കുന്നത്. 12നു കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാവിലെ 9.30നു കായംകുളത്തും 11ന് അങ്കമാലിയിലും വൈകുന്നേരം നാലിന് ഉടുമ്പന്‍ചോലയിലും ആറിനു പുറമേരിയിലുമുള്ള പൊതുയോഗങ്ങളില്‍ പങ്കെടുക്കും.

കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളെല്ലാം വരുംദിവസങ്ങളില്‍ കേരളത്തിലെത്തുന്നുണ്ട്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം എ.കെ. ആന്റണി, കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാജ്യസഭാ കക്ഷി നേതാവ് ഗുലാം നബി ആസാദ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജ്, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്, സെക്രട്ടറി ദീപക് ബാബ്‌റിയ, ഐഎന്‍ടിയുസി ദേശീയ പ്രസിഡന്റ് എന്‍. സഞ്ജീവ റെഡ്ഡി, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ അമിരീന്ദര്‍ സിംഗ് രാജ ബര്‍റര്‍, മഹിളാകോണ്‍ഗ്രസ് ദേശീയ അധ്യക്ഷ ശോഭാ ഓജ എന്നിവരടക്കമുള്ള നേതാക്കളാണു വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് എത്തുന്നത്.

എ.കെ. ആന്റണി മേയ് ഒന്നു മുതല്‍ 14 വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ തെരഞ്ഞെടുപ്പു പര്യടനം നടത്തുന്നുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി 30 മുതല്‍ രണ്ടു ഘട്ടങ്ങളിലായി സംസ്ഥാനത്തു പ്രചാരണത്തിനു നേതൃത്വം നല്‍കും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ അദ്ദേഹം തെരഞ്ഞെടുപ്പു യോഗങ്ങളില്‍ പ്രസംഗിക്കും.

ത്രിപുര മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍ മേയ് ഒന്‍പതു മുതല്‍ 11 വരെ വിവിധ ജില്ലകളിലെ പോതുയോഗങ്ങളില്‍ പ്രസംഗിക്കും. പിബി അംഗം പ്രകാശ് കാരാട്ട് മേയ് ഒന്നു മുതല്‍ ഇടുക്കി, കോട്ടയം, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ അദ്ദേഹം പര്യടനം നടത്തും.

Related posts