നിയമസഭാ തെരഞ്ഞെടുപ്പ്: ആലപ്പുഴയില്‍ കനത്ത പോളിംഗ്

alp-electionആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യമ ണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ജില്ലയില്‍ കനത്ത പോളിംഗ്. രാവിലെ മുതല്‍ മഴ ചെറുതായി പെ്യ്യുന്നുണ്ടെങ്കിലും ഇതിനെ അവഗണിച്ച് വോട്ടര്‍മാര്‍ കൂട്ടത്തോടെ ബൂത്തുകളിലേക്കെത്തി. രാവിലെ ആറുമുതല്‍ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ ക്യൂ രൂപപ്പെട്ടു തുടങ്ങിയിരുന്നു. ചിലയിടങ്ങളില്‍ പോളിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് വോട്ടെടുപ്പ് ആരംഭിക്കാന്‍ അല്പം താമസമുണ്ടായെങ്കിലും ഭൂരിഭാഗം ബൂത്തുകളിലും ഏഴിനുതന്നെ പോൡഗ് ആരംഭിച്ചു.

മാവേലിക്കരയില്‍ നാലിടങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റി. ക്ലോക്ക് എറര്‍ എന്ന സാങ്കേതിക തടമുണ്ടായതാണ് യന്ത്രങ്ങള്‍ മാറ്റാന്‍ കാരണം.  ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ അരൂര്‍- 7.5, ചേര്‍ത്തല, ആലപ്പുഴ -8.1, അമ്പലപ്പുഴ-6.8, കുട്ടനാട് – 6.4, ഹരിപ്പാട് – 8.3, ചെങ്ങന്നൂര്‍-7, കായംകുളം- 7.4, മാവേലിക്കര- 69 എന്നിങ്ങനെയായിരുന്നു പോളിംഗ് ശതമാനം. തീരദേശ മണ്ഡലങ്ങളില്‍ പോളിംഗ് ആരംഭിച്ചപ്പോള്‍ മുതല്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയുണ്ട്.

ഒമ്പതോടെ ജില്ലയിലെ മൊത്തം വോട്ടിംഗ് ശരാശരി 9.25 ആയിരുന്നു. തെക്കന്‍ ജില്ലകളിലെ മികച്ച പോളിംഗാണ് ആദ്യ മണിക്കൂറുകളില്‍ ആലപ്പുഴയില്‍ രേഖപ്പെടുത്തിയത്. ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലും പതിവില്‍ നിന്ന് വ്യത്യസ്തമായി രാവിലെ തന്നെ വോട്ടര്‍മാര്‍ ബൂത്തുകളിലേക്കെത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ജില്ലയിലെ പ്രമുഖരില്‍ പലരും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തിയിരുന്നു. അമ്പലപ്പുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി. സുധാകരന്‍ ഭാര്യ ജ്യൂബിലി നവപ്രഭയ്‌ക്കൊപ്പം പറവൂര്‍ ഗവണ്‍മെന്റ് സ്കൂളിലെ ബൂത്തില്‍ ഒന്നാമതായി വോട്ട് ചെയ്തു.

ആലപ്പുഴ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക് കിടങ്ങാംപറമ്പ് എല്‍പി സ്കൂളിലെ ബൂത്തില്‍ വോട്ടു ചെയ്തു. കെ.സി. വേണുഗോപാല്‍ എംപി തിരുവാമ്പാടി സ്കൂളിലെ ബൂത്തിലെത്തി രാവിലെ തന്നെ സമ്മതിദാന അവകാശം രേഖപ്പെടുത്തി.  അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കായംകുളം എംഎസ്എം കോളജിലെ ബൂത്തില്‍ വോട്ടു രേഖപ്പെടുത്തി.

പ്രതിപക്ഷ നേതാവ് വി.എസ്.്അച്യുതാനന്ദന്‍ ഉച്ചകഴിഞ്ഞ് മൂന്നിന് പറവൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലും ജെഎസ്എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മ ആലപ്പുഴ എസ്ഡിവി ഗേള്‍സിലും വോട്ട് രേഖപ്പെടുത്തും.  കാലാവസ്ഥ പ്രവചനാതീതമായതിനാല്‍ രാവിലെതന്നെ വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും.

Related posts