നീതിപീഠത്തെ ഞെട്ടിച്ച പീഡനം! സൈക്കോളജിസ്റ്റിന്റെ മൊഴി നിര്‍ണായകമായി; ആലുവ കോടതി മുറിയിലെ പീഡനക്കേസിലെ പ്രതി മാര്‍ട്ടിനെ റിമാന്റ് ചെയ്തു

rapeആലുവ: നീതിപീഠത്തെ ഞെട്ടിച്ച കോടതി കെട്ടിടത്തിനുള്ളിലെ ലൈംഗീക പീഡനക്കേസിലെ പ്രതിയുടെ അറസ്റ്റ് ഒടുവില്‍ സ്ഥിരീകരിച്ചു. ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലെ താല്‍ക്കാലിക ജീവനക്കാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ഇതേ കോടതിയിലെ ബഞ്ച് ക്ലര്‍ക്കിനെയാണ് അറസ്റ്റ് ചെയ്തത്. മൂന്നു ദിവസമായി ആലുവ ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രതി കാലടി പൊയ്ക്കര അച്ചാണ്ടി വീട്ടില്‍ മാര്‍ട്ടിനെ(46) വിശദമായ ചോദ്യം ചെയ്യലുകള്‍ക്കു ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു.

ഏപ്രില്‍ 25നും മെയ് 26 നും ഇടയിലാണ് കേസിനാസ്പദമായ പീഡനം കോടതിക്കകത്ത് നടന്നത്. ആറു മാസത്തെ താല്‍ക്കാലിക ഒഴിവില്‍ ആലുവ കോടതിയില്‍ ജോലിക്കെത്തിയതാണ് യുവതി. ഫയലുകള്‍ അടക്കി വയ്ക്കാനാണെന്ന വ്യാജേന യുവതിയെ മറ്റു ജീവനക്കാര്‍ എത്തും മുന്‍പ് വിളിച്ച് വരുത്തി പ്രതി പീഡിപ്പിക്കുകയായിരുന്നു പതിവ്. പീഡനം സഹിക്കാന്‍ കഴിയാതെ ജോലി ഉപേക്ഷിച്ച യുവതി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ചികിത്സയുടെ ഭാഗമായി നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് യുവതിയും ഭര്‍ത്താവും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മൂന്നു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് യുവതിയെ ചികിത്സിച്ച ഡോക്ടറുടെയടക്കമുള്ളവരുടെ മൊഴികളും മറ്റു തെളിവുകളും ശേഖരിച്ച ശേഷമാണ് ആലുവ സിഐ ടി.ബി വിജയന്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനത്തിനിരയായ യുവതിയുടെ മൊഴി രണ്ടാം നമ്പര്‍ കോടതിയിലെ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവം നടന്നത് ആലുവയിലെ കോടതി സമുച്ചയത്തിലായതിനാല്‍ കേസിന്റെ തുടര്‍ നടപടികള്‍ അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലേയ്ക്ക് മാറ്റി. ഇന്നലെ ഈ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts