നെയ്യാറ്റിന്‍കരയില്‍ വോട്ട് ചെയ്യാത്തവര്‍ 44,467പേര്‍

EKM-ELECTIONസ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തവരുടെ എണ്ണത്തില്‍ ഒരു കൗതുകമുണ്ട്. നേരെയായാലും തിരിച്ചിട്ടാലും ഒരേ സംഖ്യ തന്നെയാണ്-1,33,331. മണ്ഡലത്തില്‍ ആകെയുള്ള 145 ബൂത്തുകളിലായി 74.99 പോളിംഗ് രേഖപ്പെടുത്തി. വോട്ടര്‍മാരില്‍ എന്നപോലെ സമ്മതിദാനാ വകാശം വിനിയോഗിച്ചവരുടെ കൂട്ടത്തിലും വനിതകളാണ് മുന്നില്‍. 68,146 വനിതകള്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയപ്പോള്‍ പുരുഷന്മാര്‍ 65,185 മാത്രം. അതോടൊപ്പം ശ്രദ്ധേയമായ മറ്റൊരു വസ്തുതയുമുണ്ട്. പോള്‍ ചെയ്യാത്തവരിലും വനിതകളാണ് കൂടുതല്‍. വിവിധ കാരണങ്ങളാല്‍ 44,467 പേര്‍ വോട്ട് ചെയ്തില്ല. ഇക്കൂട്ടത്തില്‍ 23,742 പേര്‍ വനിതകളാണ്. പുരുഷന്മാര്‍ 20,725.

നെയ്യാറ്റിന്‍കരയ്ക്കു പുറമേ തെക്കന്‍ മണ്ഡലങ്ങളായ നേമം, കോവളം, പാറശാല, കാട്ടാക്കട, അരുവിക്കര എന്നിവിടങ്ങളിലും പോളിംഗ് ശതമാനം എഴുപതിലേറെ കടന്നു. എല്ലായിടത്തും വനിതാ സമ്മതിദായകര്‍ വോട്ട് അമൂല്യമാണെന്ന തത്വം സ്വീകരിച്ച പ്രതീതിയാണ്.  സമ്മതിദാനാവകാശം കടമയാണെന്ന ബോധം പുരുഷന്മാരെക്കാള്‍ വനിതകള്‍ക്കാണ് കൂടുതലെന്ന യാഥാര്‍ഥ്യ ത്തിന്റെ തെളിവു കൂടിയായി ഈ പോളിംഗ് കണക്കുകള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പുരുഷാധിപത്യമാണ് പൊതുവേ കാണപ്പെടുന്നതെങ്കിലും വോട്ടര്‍മാരുടെ കാര്യത്തില്‍ സ്ഥിതി നേരെ മറിച്ചാണ്. കടുത്ത ത്രികോണ മത്സരം അരങ്ങേറിയ നേമം നിയോജകമണ്ഡലത്തില്‍

74.11 ആണ് പോളിംഗ് ശതമാനം. ആകെയുള്ള 1,91,532 വോട്ടര്‍മാരില്‍ 1,41,944 പേര്‍ വോട്ട് ചെയ്തു. ഇതില്‍ വനിതകളാണ് കൂടുതല്‍- 72,444. പാറശാലയില്‍ 75.26 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2,08,815 വോട്ടര്‍മാരില്‍ 1,57,161 പേര്‍ വോട്ട് ചെയ്തു. 81,530 പേര്‍ വനിതകളാണ്. കോവളം മണ്ഡലത്തില്‍ 74,885 പുരുഷന്മാരും 78,028 വനിതകളും ഉള്‍പ്പെടെ 1,52,913 വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ആകെ 2,06,613 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 74.01 ശതമാനമാണ് പോളിംഗ്.

കാട്ടാക്കട മണ്ഡലത്തില്‍ 1,85,955 വോട്ടര്‍മാരില്‍ 69,668 പുരുഷന്മാരും 72,711 വനിതകളും അടക്കം ആകെ 1,42,379 പേര്‍ വോട്ട് ചെയ്തു. 76.57 ആണ് പോളിംഗ് ശതമാനം. അരുവിക്കരയില്‍ 88,629 പുരുഷന്മാരും 99,718 വനിതകളും ഉള്‍പ്പെടെ മൊത്തം 1,88,347 വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 1,42,694 പേര്‍ വോട്ട് ചെയ്തു. 75.76 ശതമാനമാണ് പോളിംഗ്. അരുവിക്കര മണ്ഡലത്തിലും സമ്മതിദാനാവകാശം രേഖപ്പെടുത്തിയവരില്‍ വനിതകളാണ് കൂടുതല്‍- 74,745.

Related posts