നെല്ലറയില്‍ ഞാറുനടാന്‍ ബംഗാളി തൊഴില്‍സേന

pkd-krishiആലത്തൂര്‍: യന്ത്രം ഉപയോഗിച്ചും അല്ലാതെയും നെല്‍കൃഷി ഞാറു നടീല്‍ നടത്തുന്നതിനു പരിശീലനം സിദ്ധിച്ച വനിതാ തൊഴില്‍സേന, ലേബര്‍ബാങ്ക് എന്നിവയുണ്ടെങ്കിലും നെല്ലറയില്‍ നടീലിന് ബംഗാളി തൊഴില്‍സേന കൂടി വേണം.നാട്ടിലുള്ള തൊഴിലുറപ്പുപദ്ധതി അംഗങ്ങള്‍ കൂടിയായ കര്‍ഷക തൊഴിലാളികള്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തിലാണ്. മഴയുടെ ഏറ്റക്കുറച്ചില്‍മൂലം ചേറ്റുവിതയും നടീലും നാനാവിധവും കാര്‍ഷികമേഖലയില്‍ തൊഴിലാളിക്ഷാമവും രൂക്ഷമാണ്. ഞാറുപറിച്ച് കൊണ്ടുപോകുന്നതിനും നടീലിനുമായി ഏക്കറിന് 4000 രൂപയാണ് ബംഗാളികളുടെ കൂലി.

പതിനഞ്ചുപേര്‍ രാവിലെ പാടത്തിറങ്ങിയാല്‍ നാലേക്കറിലെ പണികള്‍ പൂര്‍ത്തിയാകും. ചായയും പലഹാരവും നിര്‍ബന്ധമില്ലെങ്കിലും നല്കിയാല്‍ പണി ഉഷാറാകും. നാട്ടിലെ പരമ്പരാഗത സ്ത്രീ കര്‍ഷക തൊഴിലാളികളായ പത്തുപേര്‍ക്ക് ഈ പണി പൂര്‍ത്തീകരിക്കാന്‍ ഒരാഴ്ചവേണം. ഒരാള്‍ക്ക് ദിനംപ്രതി 250 രൂപയും ചായയും പലഹാരവും നല്കുകയും വേണം.പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ജില്ലക്കാരായ 35 ചെറുപ്പക്കാരാണ് കൊടുവായൂര്‍ എത്തനൂരില്‍ താമസിച്ച് ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കു കളിലായി നടീല്‍ നടത്തുന്നത്. രണ്ടാഴ്ചയായി ഇവിടെയെത്തിയ ഇവര്‍ക്ക് ഇതുവരെ ഒരുദിവസംപോലും ജോലിയില്ലാതെ  വന്നിട്ടില്ല. ആവശ്യക്കാര്‍ തേടിയെത്തും. അലിയും ജീത്തുവുമാണ് ഇവരുടെ നേതാക്കള്‍.

ആറുമാസം പാലക്കാടന്‍ നെല്‍പാടങ്ങളില്‍ ഇവരുണ്ടാകും. അതുകഴിഞ്ഞാല്‍ മറ്റു പണികള്‍ക്കു പോകും. പിന്നെ അടുത്ത സീസ ണില്‍ വീണ്ടുമെത്തും. ആലത്തൂര്‍ ബാങ്ക് റോഡ് ശ്രീകണ്ഠ റൈസ്മില്‍ ഉടമ ശിവദാസന്റെ  വെങ്ങന്നിയൂരിലെ മൂന്നരയേക്കര്‍ പാടത്ത് പതിനേഴുപേര്‍ ചേര്‍ന്ന് രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെയുള്ള സമയംകൊണ്ട് ഞാറ്് പറിച്ചുനട്ടു. സാധാരണ രീതിയില്‍ സ്ത്രീ തൊ ഴിലാളികളാണ് ഞാറുനടുക. പുരുഷന്മാരെ നടീലിനു കണ്ട നാട്ടുകാര്‍ കൗതുകത്തോടെ കാഴ്ചക്കാരായി എത്തിയതോടെ ബംഗാളി തൊഴിലാളിസേനയ്ക്കും ആവേശമായി. എന്തായാലും പാല ക്കാടന്‍ നെല്ലറയും പതിയെ  ബംഗാ ളികള്‍ കൈയടക്കുകയാണെന്ന് കുനിശേരിയിലെ നെല്‍കര്‍ഷകനായ ജോബ് ജെ.നെടുങ്കാടന്‍ പറഞ്ഞു.

Related posts