തൃശൂര്‍: കലാഭവന്‍ മണിയുടെ മരണത്തില്‍ അന്വേഷണം സിബിഐക്കു വിടാന്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നതായി ആഭ്യന്തരസെക്രട്ടറിയുടെ വിശദീകരണം. ഇതുസംബന്ധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളതായും ജൂണ്‍ പത്തിനാണ് സിബിഐ അന്വേഷണത്തിനു സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയതെന്നും ആഭ്യന്തര സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിബിഐ അന്വേഷണ ഉത്തരവു പുറപ്പെടുവിക്കാന്‍ സര്‍ ക്കാര്‍ വൈകുന്നുവെന്ന മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്റെ ഹര്‍ജിയിലാണ് കമ്മീഷന്‍ ആഭ്യന്തര സെക്രട്ടറിയോടു വിശദീകരണം തേടിയത്.
കേസില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതിയടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് ഡിജിപി കമ്മീഷനു സമര്‍പ്പിച്ചു. മണിയുടെ മരണം കൊലപാതകമോ ആത്മഹത്യയോ എന്നു കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷാംശം ഉള്ളില്‍ ചെന്നതു സംബന്ധിച്ചുള്ള രാസപരിശോധനാഫലങ്ങളില്‍ വിദഗ്ധരുമായി കൂടിയാലോചനയ്ക്കു ശേഷമേ നിഗമനത്തിലെത്താനാകൂ എന്നും അന്വേഷണം തുടരുകയാണെന്നുമാണ് ഡിജിപിയുടെ റിപ്പോര്‍ട്ടിലുള്ളത്.
ദുരൂഹമരണം സംബ ന്ധിച്ച് ആറു സുഹൃ ത്തുക്കള്‍ക്കു നുണപരി ശോധന നടത്താന്‍ തീ രുമാനിച്ചിട്ടുള്ളതായും പോലീസിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഇതിനായി ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്കിയിരിക്കുകയാണ്. കേസില്‍ 290 ലേറെ സാക്ഷികളുടെ മൊഴി യെടുത്തു. നിരവധി സാങ്കേതിക തെളി വുകള്‍ ശേഖരിച്ചു. ഇതില്‍നിന്നൊ ന്നും മരണകാരണം കണ്ടെത്താനാ യില്ലെന്നും പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍നടപടികള്‍ പിന്നീട്: ആര്‍എല്‍വി രാമകൃഷ്ണന്‍
തൃശൂര്‍: ആഭ്യന്തരസെക്രട്ടറിയും ഡിജിപിയും നല്‍കിയ റിപ്പോര്‍ട്ട് പഠിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍. ജൂണ്‍ 10ന് കേസ് സിബിഐക്കു വിട്ടുവെന്ന സര്‍ക്കാര്‍ അറിയിപ്പ് ഇപ്പോഴാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങളൊന്നും തങ്ങള്‍ക്കു ലഭിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോഴും അന്വേഷണം നടക്കുന്നുവെന്നാണ് പോലീസ് പറഞ്ഞിരുന്നതെന്നും രാമകൃഷ്ണന്‍ മാധ്യമങ്ങളോടു പറഞ്ഞു.
മണി മരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ദുരൂഹത മാറാത്തതിലും നടപടികള്‍ ഇഴയുന്നതിലും പ്രതിഷേധിച്ച് സുഹൃത്തുക്കളും ആരാധകരും ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ കോടതിനടപടികളില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചു രംഗത്തെത്തി. ഓഗസ്റ്റ് 21ന് ചാലക്കുടിയില്‍ പ്രതിഷേധ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സജി കുറുപ്പ് അറിയിച്ചു.