നോര്‍വീജിയന്‍ പ്രധാനമന്ത്രിയെ കുരുക്കി പോക്കിമോന്‍! പാര്‍ലമെന്റില്‍ ചര്‍ച്ചനടക്കുമ്പോള്‍ പ്രധാന മന്ത്രി തകൃതിയായ ഗെയിം കളിയില്‍

pokkimonഇനി പോക്കിമോന്‍ എന്നു പറഞ്ഞാല്‍ ’ഗോ” എന്നായിരിക്കും ചിലപ്പോള്‍ നോര്‍വീജിയന്‍ പ്രധാനമന്ത്രി എര്‍ണ സോള്‍ബെര്‍ഗിന്റെ മറുപടി. കാരണം വളരെ ലളിതമാണ്.   പാര്‍ലമെന്റില്‍ കണ്‍ട്രീസ് ലിബറല്‍ പാര്‍ട്ടിയുടെ നേതാവ് ട്രിന്‍ സ്കീ ഗ്രാന്‍ഡെ പാര്‍ലമെന്റ് ഹൗസിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയാണ്. പ്രസംഗം ബോറടിച്ചിട്ടാണോ എന്തോ ആ സമയത്ത് എര്‍നയ്ക്ക് തോന്നിയത് ഗെയിം കളിക്കാനാണ്. അതും ആളുകളെ വട്ടം കറക്കുന്ന പോക്കിമോന്‍ ഗോ. മുകളിലിരുന്ന് ഒരാള്‍ ഇതൊന്നും കാണുന്നുണ്ടെന്ന് അവര്‍ വിചാരിച്ചില്ല. മുകളില്‍ സ്ഥാപിച്ച സിസിടിവി കാമറ എല്ലാം പിടിച്ചെടുത്തു. പിന്നെ പറയേണ്ടല്ലോ പുകില്.

പോക്കിമോന്‍ ഇതാദ്യമായല്ല എര്‍ണയെ പുലിവാലുപിടിപ്പിക്കുന്നത്. ഈ ഓഗസ്റ്റില്‍ സ്ലൊവാക്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ എര്‍ന മീറ്റിംഗിനിടെ മുങ്ങി നേരേ പോയത് സ്ലോവാക്യയുടെ തലസ്ഥാന ബ്രാറ്റിസ്ലാവയിലെ പുരാതന പട്ടണത്തിലേക്കാണ്. കാര്യം എന്തിനാണെന്നു മനസിലായല്ലോ, ഇതേ പോക്കിമോന്‍ തന്നെ അവിടെയും വിഷയം.  അന്ന് ഇക്കാര്യം ചോദിച്ച പത്രക്കാരോട് പോക്കിമോന്റെ അപൂര്‍വമായ മുട്ടകള്‍ തന്റെ പക്കലുണ്ടെന്നും അതു വിരിയിക്കുകയാണ് തന്റെ ലക്ഷ്യമെന്നുമാണ് 55കാരിയായ എര്‍ണ പറഞ്ഞത്.പാര്‍ലമെന്റിനെയും പ്രസംഗിച്ച ഗ്രാന്‍ഡെയും അപമാനിക്കുന്ന പ്രവൃത്തിയാണ്  എര്‍ണയില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കുന്നു. ഓഗസ്റ്റില്‍  നടന്ന ദേശീയ സുരക്ഷാ മീറ്റിംഗിലും നേതൃത്വം വഹിച്ചത് ഗ്രാന്‍ഡെയായിരുന്നു എന്നത് കൗതുകകരമായി.

എര്‍ണ ഗെയിം കളിക്കുന്ന ഫോട്ടോകള്‍ പുറത്തുവന്നതിനു ശേഷം ഗ്രാന്‍ഡെ ഇങ്ങനെ ട്വീറ്റ് ചെയ്തു. ഞാന്‍ പറഞ്ഞത് അവള്‍ കേട്ടുകാണും, ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് ഒരേ സമയം രണ്ടു കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് നിങ്ങള്‍ക്കറിയില്ലേ.   ഗ്രാന്‍ഡെ പ്രസംഗവേദിയിലെത്തുന്നതിനിടയില്‍ താന്‍ ഗെയിം കളിക്കാന്‍ തുടങ്ങിയത് അവര്‍ക്ക് ഇഷ്ടപ്പെട്ടുകാണുമെന്നാണ് താന്‍ വിചാരിക്കുന്നതെന്ന് എര്‍ണ പറയുന്നു. പാര്‍ലമെന്റിലായിരുന്നതു കൊണ്ട് പല പോക്കിമോനെയും പിടിക്കാന്‍ കഴിഞ്ഞില്ലെന്നാണ് എര്‍ണ കരുതുന്നത്. ഇവരുടെ ഫോണ്‍ ജിപിഎസ് കണക്ഷനില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. പണ്ടേ ഗെയിം പ്രിയത്തിന്റെ പേരില്‍ ഇവര്‍ പ്രശസ്തയായി അന്ന് കാന്‍ഡി ക്രഷായിരുന്നെങ്കില്‍ ഇന്ന് പോക്കിമോന്‍ ഗോ എന്നുമാത്രം.

Related posts