പച്ചത്തേങ്ങ സംഭരണം നിര്‍ത്തി; കേരകര്‍ഷകര്‍ വറച്ചട്ടിയില്‍

pkd-cocanutവടക്കഞ്ചേരി: കൃഷിഭവനുകള്‍ വഴിയുള്ള പച്ചത്തേങ്ങ സംഭരണം നിര്‍ത്തിവച്ചതോടെ നാളികേരവില കുറഞ്ഞ് റബര്‍ കര്‍ഷകര്‍ക് കൊപ്പം കേരകര്‍ഷകരും നഷ്ടങ്ങളുടെ വറച്ചട്ടിയിലായി. നാളികേരത്തിന് ഇപ്പോള്‍ കിലോയ്ക്ക് 14 രൂപയാണ് വില. ഓരോദിവസവും ഒരു രൂപ, 50 പൈസ എന്നിങ്ങനെ കുറഞ്ഞുവരികയാണെന്ന് വിഎഫ്പിസികെയുടെ പാളയത്തുള്ള സ്വാശ്രയ കര്‍ഷകസംഘം പ്രസിഡന്റ് കെ.നാരായണന്‍ പറഞ്ഞു.കര്‍ഷകരില്‍നിന്നും വാങ്ങുന്ന നാളികേരം എടുക്കാന്‍ കച്ചവടക്കാര്‍ താത്പര്യം കാണിക്കാത്തത് നാളികേരത്തിന്റെ സ്റ്റോക്ക് കുമിഞ്ഞു കൂടാനും കാരണമാകുന്നു. കഴിഞ്ഞവര്‍ഷം  ഇതേ സീസണില്‍ കിലോയ്ക്ക് 30 രൂപ മുതല്‍ 32 രൂപ വരെയായിരുന്നു വില.

ഏറ്റവും കൂടുതല്‍ നാളികേര ഉത്പാദനം ഉണ്ടാകുന്ന മാസങ്ങളാണിത്. മേയ്മാസം വരെയാണ് നാളികേരത്തിന്റെ സീസണ്‍. പിന്നെ മഴക്കാലമായാല്‍ ഉത്പാദനം കുറയും. വേനലിലെ ജലക്ഷാമംമൂലം മഴയുടെ ആദ്യമാസങ്ങളില്‍ നാളികേരത്തിന്റെ വലിപ്പവും ഉത്പാദനവും കുറയുമെന്ന് കര്‍ഷകര്‍ പറയുന്നു.കേരകര്‍ഷകരുടെ പ്രധാന വരുമാന സീസണിലാണ് താങ്ങാനാകാത്ത വിധമുള്ള ഈ വിലയിടിവ്. ഒരു തെങ്ങുകയറാന്‍ 30 രൂപയാണ് കയറ്റുകൂലി. അത് പെറുക്കിക്കൂട്ടി പൊളിക്കാന്‍ നാളികേരം ഒന്നിന് 60 പൈസ മുതല്‍ 70 പൈസ വരെയാണ് കൂലി. പൊളിച്ച നാളികേരം വാഹനം വാടകയ്ക്ക് വിളിച്ചു കടയിലെത്തിക്കണം. വില നന്നേ കുറഞ്ഞു നില്ക്കുന്നതിനാല്‍ കര്‍ഷകരുടെ നഷ്ടത്തിന്റെ ഗ്രാഫാണ് ഉയര്‍ന്നുനില്ക്കുന്നത്. കിലോയ്ക്ക് 140 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണ വിലയും ഏതാണ്ട് പകുതിയോളമായി താഴ്ന്നു.

വെളിച്ചെണ്ണ വിലയും കുറഞ്ഞു കൊണ്ടിരിക്കുന്നതിനാല്‍ നാളികേരം കൊപ്രയാക്കി സൂക്ഷിച്ചുവയ്ക്കാനും കച്ചവടക്കാര്‍ക്ക് ധൈര്യമില്ല. കൃഷിഭവന്‍ വഴി പച്ചത്തേങ്ങ സംഭരിച്ചിരുന്നത് ഒരുമാസമായി നിര്‍ത്തിവച്ചതും നാളികേര വില ദിനംപ്രതിയെന്നോണം താഴേയ്ക്ക് കൂപ്പുകുത്താന്‍ കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു. ഫണ്ടിന്റെ അഭാവവും കേരഫെഡിന്റെ ഗോഡൗണുകളില്‍ നാളികേരത്തിന്റെ സ്‌റ്റോക്ക് കൂടിയതുമാണ് പച്ചത്തേങ്ങ സംഭരണം നിര്‍ത്തിവയ്ക്കാന്‍ കാരണമായതെന്നു പറയുന്നു.കൃഷിഭവനുകളിലെല്ലാം ജൂണ്‍മാസം വരെ നാളികേരം എടുക്കാനുള്ള ബുക്കിംഗ് കഴിഞ്ഞു. അത്രയേറെ കേരകര്‍ഷകരാണ് നാളികേരം വില്ക്കാനായി കൃഷിഭവനുകളില്‍ എത്തുന്നതെന്ന് വടക്കഞ്ചേരി കൃഷി ഓഫീസര്‍ എം.വി.രശ്മി പറഞ്ഞു. കച്ചവടക്കാര്‍ 14 രൂപയ്ക്ക് നാളികേരം എടുക്കുമ്പോള്‍ കൃഷിഭവന്‍വഴി 25 രൂപയ്ക്കാണ് നാളികേരം സംഭരിച്ചിരുന്നത്.

ഇതാണ് മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയത്.പലവിധ രോഗങ്ങളുമായി തെങ്ങ് കൂട്ടത്തോടെ നശിച്ചുകൊണ്ടിരിക്കെ നാളികേരത്തിന് വിലയില്ലാതാകുന്നത് കേരം തിങ്ങും കേരളനാട് എന്ന പേരിനുതന്നെ അപവാദമായി മാറും. തമിഴ്‌നാട്ടിലും തെങ്ങിന്‍തോട്ടങ്ങള്‍ വ്യാപകമാകുന്നത് ഇവിടത്തെ കേരകര്‍ഷകര്‍ക്കു ആഘാതമായി മാറും.നാളികേരത്തിന് വിലയില്ലെന്നു കരുതി തെങ്ങിനുള്ള പരിചരണം കുറച്ചാല്‍ വരുംവര്‍ഷങ്ങളില്‍ നാളികേര ഉത്പാദനം വളരെ കുറയും. ഇതിനാല്‍ വലിയ നഷ്ടം സഹിച്ചും തെങ്ങിന്‍തോട്ടങ്ങള്‍ സംരക്ഷിക്കേണ്ട ഗതികേടിലാണ് കേരകര്‍ഷകര്‍.

ഫണ്ട് കണ്ടെത്തി കൃഷിഭവനുകള്‍ വഴി നാളികേര സംഭരണത്തിന് എത്രയുംവേഗം നടപടിയുണ്ടാകണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.സ്വകാര്യ വന്‍കിട കച്ചവടക്കാര്‍ക്ക് ചുളുവിലയ്ക്ക് നാളികേരം സംഭരിച്ച് കൊപ്രയാക്കി സൂക്ഷിക്കുന്നതിനുള്ള തന്ത്രമാണ് വില കൂപ്പുകുത്തിയിട്ടും സര്‍ക്കാര്‍ ഇടപെടാത്തതിന് പിന്നിലെന്ന ആരോപണവുമുണ്ട്.

Related posts