അരവിന്ദ് കെജ്രിവാള് കഴിഞ്ഞ രണ്ടു മാസത്തിനിടെ പഞ്ചാബിലേക്കു നടത്തിയത് എട്ടു യാത്രകള്‍. ഇതില്‍ ആറും ആംആദ്മി പാര്‍ട്ടിയുടെ വമ്പന്‍ റാലികളില്‍ പ്രസംഗിക്കാനും. അകാലിദള്‍ ഭരണത്തിന്റെ അഴിമതിയും ജനങ്ങള്‍ക്കുള്ള അതൃപ്തിയും മുതലെടുക്കാനായിരുന്നു ഡല്‍ഹി മുഖ്യന്റെ യാത്രകള്‍. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിനില്‍ക്കേ എഎപിക്കു ലഭിക്കുന്ന സ്വീകര്യത മറ്റു പാര്‍ട്ടികളെ ഞെട്ടിച്ചിട്ടുണ്ട്. ബിജെപിയും കോണ്‍ഗ്രസും തുടക്കത്തില്‍ ഈ യാത്രയ്ക്ക് വലിയ പ്രാധാന്യമൊന്നും നല്‍കിയില്ല. എന്നാല്‍ ഇപ്പോള്‍ വലിയ വലിയ ജനക്കൂട്ടങ്ങളായി മാറിയിരിക്കുന്നു ആംആദ്മി പാര്‍ട്ടിയുടെ ഓരോ റാലികളും. കോണ്‍ഗ്രസാണ് നിയമസഭയിലെ പ്രതിപക്ഷമെങ്കിലും പൊതുജന മധ്യത്തില്‍ ആ ജോലി നിര്‍വഹിക്കുന്നത് ആംആദ്മിക്കാരാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ അവര്‍ക്കായി.
അടുത്ത വര്‍ഷമാണ് 117 അംഗ പഞ്ചാബ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. പ്രകാശ് സിംഗ് ബാദലിന്റെ നേതൃത്വത്തിലുള്ള അകാലിദള്‍-ബിജെപി ഭരണത്തോടു ജനങ്ങള്‍ക്കുള്ള താല്പര്യക്കുറവ് പ്രകടമാണ്. ബാദല്‍ കുടുംബത്തിന്റെ വാഴ്ച്ചയും അഴിമതിയും കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു ജനങ്ങള്‍. അപകടം മുന്നില്‍ക്കണ്ട ബിജെപി അകാലികളുമായി അത്ര രസത്തിലല്ല. തെരഞ്ഞടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാനുള്ള വഴികള്‍ തേടുന്നുണ്ടവര്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ നവ്ജ്യോത് സിംഗ് സിദ്ധുവിനെ നേതൃത്വത്തിലേക്കു കൊണ്ടുവരാനാണ് പദ്ധതി.
കോണ്‍ഗ്രസാകട്ടെ, മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിലൂടെ ഭരണം വീണ്ടും പിടിച്ചടക്കാനുള്ള തയാറെടുപ്പിലും. എന്നാല്‍, സിക്ക് വിരുദ്ധ കലാപം വീണ്ടും ആളിക്കത്തിച്ച് കോണ്‍ഗ്രസിന്റെ സാധ്യതകള്‍ ഇല്ലാതാക്കാനുള്ള വേലകള്‍ ബിജെപി ആസൂത്രണം ചെയ്യുന്നു. ഇങ്ങനെ ഉഴുതുമറിച്ച ഗോദയിലേക്കാണ് ആംആദ്മിയുടെ വരവ്. മയക്കുമരുന്ന് വ്യാപാരം തഴച്ചുവളരുന്ന, തൊഴിലില്ലായ്മയില്‍ നട്ടംതിരിയുന്ന യുവാക്കള്‍, കൃഷിക്കാര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളേറെയും. ഡല്‍ഹിയില്‍ കണ്ടതുപോലെ നൂറുകണക്കിന് യുവാക്കളെ പഞ്ചാബിലെ ഗ്രാമങ്ങളിലേക്ക് പാര്‍ട്ടി നിയോഗിച്ചുകഴിഞ്ഞു. അടുത്തിടെ നടന്ന റാലികളിലെല്ലാം യുവാക്കളുടെ സാന്നിധ്യം ആപ്പുകാര്ക്കു പ്രതീക്ഷ നല്കുന്നു. ടൈംസ് ഓഫ് ഇന്ത്യ ഏപ്രിലില്‍ നടത്തിയ സര്‍വ്വേയില്‍ 94-100 സീറ്റുകള്‍ ആംആദ്മി പാര്‍ട്ടി നേടുമെന്ന് പ്രവചിച്ചിരുന്നു.