പട്ടികജാതി കോളനിയായാല്‍ സൗകര്യങ്ങള്‍ വേണ്ടെന്നാണോ …?

pkd-colonyചിറ്റൂര്‍: വേലന്താവളം ഐഎച്ച്ആര്‍ഡി ഹരിജന്‍ കോളനിയില്‍ പ്രാഥമിക സൗകര്യങ്ങളൊന്നുമില്ലാതെ താമസക്കാര്‍ ദുരിതത്തി ലായിരിക്കു കയാണ്. അശാസ്ത്രീയമായി നിര്‍മിച്ച അഴുക്കുചാലുകളില്‍ മലിനജലം ഒഴുകിപോകാതെ  കെട്ടിനില്‍ക്കുന്നതിനാല്‍ കൊതുകുശല്യംവര്‍ധിച്ചു. പരിസരങ്ങളിലുള്ളവര്‍ക്ക് വിട്ടുമാറാത്ത പനിയും വരുന്നുണ്ട്. ദിവസേന അഴുക്കുചാലില്‍ കെട്ടിനില്‍ക്കുന്ന ചെളിവെള്ളം നീക്കം ചെയ്യുന്നത് പതിവാണ്. കോളനിയില്‍ വിതരണം ചെയ്യുന്ന വെള്ളത്തില്‍ ഫ്‌ളൂറൈഡിന്റെ അംശം കൂടുതല്‍ കാണപ്പെടുന്നതിനാല്‍ കുടിവെള്ളമായോ, ഭക്ഷണം പാകം ചെയ്യാനോ ഉപയോഗിക്കാറില്ല.

പാത്രശുചീകരണത്തിനും കുളിക്കുന്നതിനും മാത്രമാണ് പൈപ്പുവെള്ളം  ഉപയോഗിക്കുന്നത്.  കോളനിനിവാസികള്‍ കുട്ടികള്‍ക്ക് നല്‍കാനായി നാല്‍പ്പത് രൂപ മുടക്കി  മിനറല്‍ വാട്ടര്‍ നല്‍കേണ്ടതായും വരുന്നു. കുടിവെള്ളം ഉപയോഗപ്രദമാകുന്നതിന് ബന്ധപ്പെട്ട ആരോഗ്യവകുപ്പധികൃതര്‍ക്കും  കോളനിവാസികള്‍ അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍നടപടി ഇല്ലാത്തതിനാല്‍ പ്രതിഷേധവും ശക്തമാണ്.  മുമ്പ് ഒന്നിടവിട്ട ദിവസങ്ങളില്‍ എത്തിയിരുന്ന പൈപ്പുവെള്ളം രണ്ടും മൂന്നും ദിവസം തുടര്‍ച്ചയായി വരാറില്ലെന്നും വീട്ടമ്മമാരുടെ പരാതിയുണ്ട്. കോളനിയില്‍ തെരുവുവിളക്കുകള്‍ കത്താത്തതും രാത്രിസഞ്ചാരം ദുഷ്കരമാക്കിയിട്ടുണ്ട്. അടിയന്തരമായി കോളനി നിവാസികള്‍ക്ക് ശുദ്ധജലവിതരണം എത്തിക്കണമെന്നതും പ്രധാന ആവശ്യമാണ്.

Related posts