‘പണമെറിഞ്ഞ് ” പണംതട്ടുന്നവര്‍ ഇപ്പോഴും കാണാമറയത്ത് ; പ്രാഥമിക അന്വേഷണം പോലും നടത്താതെ പോലീസ്

kkd-rupeesസ്വന്തം ലേഖകന്‍

കോഴിക്കോട്: പണം നിലത്തെറിഞ്ഞ് പണം തട്ടുന്ന സംഘം ഇപ്പോഴും കാണാമറയത്തുതന്നെ. എറ്റവും അവസാനമായി ഇത്തരത്തില്‍ മോഷണം നടന്നിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഇതുവരെ പ്രതികളെക്കുറിച്ചുള്ള സൂചനപോലും പോലീസിന് ലഭിച്ചില്ല. ബിജെപി ദേശീയ കൗണ്‍സിലുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാര്‍ക്കും മറ്റു വിവിഐപികള്‍ക്കും സുരക്ഷ ഒരുക്കുന്ന തിരക്കില്‍ പോലീസ് മുഴുകിയതോടെ  പ്രാഥമിക അന്വഷണം പോലും ഇക്കാര്യത്തില്‍  നടന്നില്ലെന്നതാണ് വാസ്തവം. ഇപ്പോഴും  പ്രതികളെക്കുറിച്ച് ഒരു സൂചന പോലും പോലീസിന് ലഭിച്ചിട്ടില്ലെന്നറിയുന്നു. കഴിഞ്ഞ 20ന് ആര്‍പി മാളിനുമുന്നില്‍ രാത്രി ഒമ്പതുമണിേയാടെയുണ്ടായ തട്ടിപ്പിന്‍െറ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും സമാന മോഷണസംഘത്തിലുള്ളവരല്ല കവര്‍ച്ച നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണം എതാണ്ട് നിലച്ചമട്ടാണ്.

കാരപ്പറമ്പ് സ്വദേശി ഫഹദിന്‍െറ കാറില്‍നിന്നാണ് മോഷ്ടാക്കള്‍ നാലുലക്ഷം രൂപയും ലാപ്‌ടോപ്പും വിദഗ്ധമായി കവര്‍ന്നത്.  കാര്‍ നിര്‍ത്തി പുറത്തിറങ്ങുന്നതിനിടെ ഫഹദിനോട് അപരിചിതനായ ഒരാള്‍ പണം നിലത്തു വീണതായി പറഞ്ഞു. ഇതെടുക്കാനായി ഫഹദ് മുന്നോട്ടുനീങ്ങിയപ്പോള്‍ മറ്റൊരാള്‍ കാറിന്‍െറ മറുവശത്തെ വാതില്‍ തുറന്ന് അതിനകത്ത് ഉണ്ടായിരുന്ന പണമടങ്ങിയ ബാഗും ലാപ്‌ടോപ്പും എടുത്ത് കടന്നുകളയുകയായിരുന്നു. ചെറിയ തുക വഴിയിലും റോഡിലും മറ്റും ഇട്ടശേഷം ഇത് ചൂണ്ടിക്കാണിച്ച് തെറ്റിദ്ധരിപ്പിച്ച് മോഷണം നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണിവര്‍. 2014-ലും നഗരത്തില്‍ സമാനമായ കവര്‍ച്ച നടന്നിരുന്നെ ങ്കിലും അതിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.

നഗരത്തിലെ ഹാപ്പി ക്രോക്കറി ഷോപ്പില്‍നിന്ന് സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങിയ ഭാസ്കരന്‍ നായര്‍ക്കുമുന്നില്‍ റോഡില്‍ നോട്ടുകള്‍ വിതറിയായിരുന്നു പട്ടാപ്പകലുള്ള തട്ടിപ്പ്. മൂന്ന് പേരടങ്ങുന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നിലെന്ന നിഗമനത്തിലായിരുന്നു അന്ന് പോലീസത്തെിയത്. കടയില്‍നിന്നിറങ്ങി വാഹനത്തില്‍ കയറി പിറകോട്ടെടുക്കുന്നതിനിടെ കള്ളന്മാരിലൊരാള്‍ നടന്നുവന്ന് കറന്‍സികള്‍ റോഡിലിട്ടു. ശേഷം വാതിലില്‍ തട്ടി റോഡില്‍ വീണുകിടക്കുന്ന നോട്ടുകള്‍ വാഹനത്തിലുള്ളയാളെ കാണിച്ച് ഇയാള്‍ നടന്നകന്നു.

ഡ്രൈവര്‍ വാഹനത്തില്‍നിന്ന് ഇറങ്ങിനോ ക്കുന്നതിനിടെ മറ്റൊരാള്‍ വന്ന് വാഹനത്തിലെ ബാഗും പണവും കവരുകയായിരുന്നു. ഭാസ്കരന്‍ നായരുടെ 8000 രൂപയായിരുന്നു അന്ന് കാറില്‍നിന്ന് കള്ളന്മാര്‍ തട്ടിയത്. ഈ തട്ടിപ്പ് ക്രോക്കറി ഷോപ്പിലെ സിസി ടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നെങ്കിലും പ്രതികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

Related posts