പണിപാളി! വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി; പാസ്‌പോര്‍ട്ട് റദ്ദാക്കിയെന്ന് കരുതി മല്യയെ പുറത്താക്കാന്‍ കഴിയില്ലെന്ന് യുകെ

malyaന്യൂഡല്‍ഹി: വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടി. മല്യയെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യം യുകെ തള്ളി. രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപയുടെ വായ്പയെടുത്ത ശേഷം മല്യ ലണ്ടനിലേക്ക് കടക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് മല്യയുടെ പാസ്‌പോര്‍ട്ട് ഏപ്രില്‍ 24 ന് ഇന്ത്യ റദ്ദാക്കിയിരുന്നു. പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാല്‍ മല്യയെ നാടുകടത്തണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം യുകെ തള്ളുകയായിരുന്നു.

പാസ്‌പോര്‍ട്ട് റദ്ദാക്കിയെന്ന് കരുതി മല്യയെ പുറത്താക്കാന്‍ കഴിയില്ലെന്ന് യുകെ വ്യക്തമാക്കി. എന്നാല്‍ മല്യയെ നിയമത്തിനുമുന്നിലെത്തിക്കാന്‍ സഹകരിക്കുമെന്നും യുകെ അധികൃതര്‍ പറഞ്ഞു. 1992 മുതല്‍ യുകെ പൗരത്വം മല്യയ്ക്ക് ഉണ്ട്. രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപയുടെ വായ്പയെടുത്ത വിജയ് മല്യയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടക്കുകയാണ്.

സംഭവം വിവാദമായതിനെത്തുര്‍ന്ന് രാജ്യസഭ എംപി സ്ഥാനം കഴിഞ്ഞ ദിവസം വിജയ് മല്യ രാജിവച്ചിരുന്നു. ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്ക് ഒളിച്ചുകടന്ന വിജയ് മല്യ ഇപ്പോള്‍ പറയുന്നത് താന്‍ മടങ്ങിവരാന്‍ തയ്യാറല്ല എന്നാണ്. മാര്‍ച്ച് രണ്ടിനാണ് മല്യ ഇന്ത്യയില്‍ നിന്ന് ലണ്ടനിലെത്തിയത്.

Related posts