പതിവ് തെറ്റിയത് ഇംഗ്‌ളണ്ടില്‍ മാത്രം

sp-england മാത്തുക്കുട്ടി ടി. കൂട്ടുമ്മേല്‍

യൂറോപ്പിലെ പ്രമുഖ ആഭ്യന്തര ഫുട്‌ബോള്‍ ലീഗുകളെല്ലാം സമാപിച്ചു. ഇംഗ്ലണ്ട് ചരിത്രപരമായ മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിച്ചു. ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ചെല്‍സി അല്ലാത്തൊരു പുതിയ ടീം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ തലപ്പത്തെത്തി. താരബാഹുല്യമൊന്നുമില്ലാത്ത ലീസ്റ്റര്‍ സിറ്റി ഇംഗ്ലണ്ടില്‍ കിരീടമുയര്‍ത്തി. സ്‌പെയിനിലും ജര്‍മനിയിലും ഇറ്റലിയിലും ഫ്രാന്‍സിലും പോര്‍ച്ചുഗലിലും നെതര്‍ലന്‍ഡ്‌സിലും നിലവിലെ ജേതാക്കള്‍ കിരീടം കൈവിടാതെ സൂക്ഷിച്ചു. സ്‌പെയിനില്‍ അവസാന മത്സരത്തിലൂടെയാണ് ജേതാക്കാളാരെന്ന് അറിഞ്ഞത്.

ബാഴ്‌സലോണ തന്നെയായിരുന്ന ലാ ലിഗയ്ക്ക് ഈ സീസണിലും അര്‍ഹര്‍. അവരത് നേടുകയും ചെയ്തു. ജര്‍മനിയില്‍ ലീഗില്‍ ഒരു മത്സരം കൂടി ബാക്കിയിരിക്കേ ബയേണ്‍ മ്യൂണിക് കിരീടം സ്വന്തമാക്കി. ഇറ്റലിയില്‍ തുടക്കത്തിലെ പതര്‍ച്ചയ്ക്കുശേഷം യുവന്റസ് അധികം കാത്തിരിക്കാതെ ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ടു. ഫ്രാന്‍സില്‍ പാരി സാന്‍ ഷെര്‍മയിന്‍ ആരാലും ചോദ്യം ചെയ്യപ്പെടാതെ വളരെ നേരത്തെ തന്നെ ചാമ്പ്യന്‍മാരായി. ലീഗിലെ അവസാന മത്സരങ്ങളിലെ ജയത്തോടെ പോര്‍ച്ചുഗലില്‍ ബെന്‍ഫിക്കയും നെതര്‍ലന്‍ഡ്‌സില്‍ പിഎസ്‌വി ഐന്തോവനും കിരീടം നിലനിര്‍ത്തി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗാണ് ചരിത്രം കുറിച്ചത്. പ്രീമിയര്‍ ലീഗിലെ മന്നന്മാരായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ആഴ്‌സണല്‍, ലിവര്‍പൂള്‍ എന്നിവര്‍ക്കൊപ്പം മുന്‍നിരയിലേക്കെത്തിക്കൊണ്ടിരിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബുകളുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്തുകൊണ്ട് ലീസ്റ്റര്‍ സിറ്റി ആദ്യമായി പ്രീമിയര്‍ ലീഗ് കിരീടമുയര്‍ത്തി. അങ്ങനെ ചരിത്രത്തില്‍ ആദ്യമായി ലീസ്റ്റര്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടി. 1992-93 സീസണ്‍ മുതല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എന്ന പേരില്‍ ഇംഗ്ലണ്ട് ഫസ്റ്റ് ഡിവിഷന്‍ ലീഗ് പുനഃസംഘടിപ്പിച്ചപ്പോള്‍ 1994-95 സീസണില്‍ ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ് കിരീടം നേടിയതുമാത്രമായിരുന്നു ഇതിനുമുമ്പുള്ള ചരിത്രസംഭവം. 1888-1992 വരെയുള്ള ഫസ്റ്റ് ഡിവിഷനില്‍ ചാമ്പ്യന്മാരായ പല ക്ലബ്ബുകളും ഇപ്പോള്‍ ആദ്യ പത്തില്‍പ്പോലും കടക്കാന്‍ പാടുപെടുകയാണ്.

അന്ന് ചാമ്പ്യന്മാരായ പല ക്ലബ്ബുകളും ആ പഴയ പേരിന്റെ അയലത്തുപോലുമില്ല. 1992 മുതല്‍ പ്രീമിയര്‍ ലീഗിന്റെ ഏറ്റവും വലിയ ശക്തിയായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആദ്യ സ്ഥാനങ്ങളിലെത്താന്‍ പാടുപെടുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷതീര്‍ന്ന യുണൈറ്റഡിന് അടുത്ത സീസണില്‍ യൂറോപ്പ ലീഗില്‍ ഇറങ്ങാം. യുണൈറ്റഡിന് ഒരു മത്സരം കൂടി ഉള്ളതുകൊണ്ട് അഞ്ചാം സ്ഥാനത്തെത്താനാകുമോ എന്നാണ് അറിയേണ്ടത്. കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായിരുന്ന ചെല്‍സി ഈ സീസണില്‍ പത്താം സ്ഥാനത്തേക്കു കൂപ്പുകുത്തി.

എന്നാല്‍ കഴിഞ്ഞ ആറു സീസണുകളായി മികവിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ടോട്ടനം ഹോട്‌സ്പര്‍ മൂന്നാം സ്ഥാനം സ്ഥാനത്തെത്തി. ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ലീസ്റ്ററിനു ഭീഷണി ഉയര്‍ത്തിയെങ്കിലും അവസാന മത്സരങ്ങളിലെ സമനിലകളും തോല്‍വിയും അവരെ മൂന്നാം സ്ഥാനത്തേക്കിറക്കി. മൂന്നാം സ്ഥാനത്താണെങ്കിലും ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടി. ആഴ്‌സണല്‍ പ്രീമിയര്‍ ലീഗ് കിരീടമുയര്‍ത്തിയിട്ട് വളരെ വര്‍ഷങ്ങളായെങ്കിലും ചാമ്പ്യന്‍സ് ലീഗിനു യോഗ്യത സ്വന്തമാക്കി. 2003-04 സീസണിലാണ് ആഴ്‌സണല്‍ അവസാനമായി ലീഗ് ചാമ്പ്യന്മാരാകുന്നത്. 2000-01 സീസണ്‍ മുതല്‍ ആഴ്‌സണ്‍ യൂറോപ്പിലെ ഏറ്റവും പ്രസ്റ്റീജ് ചാമ്പ്യന്‍ഷിപ്പിലെ സ്ഥിരം സാന്നിധ്യമാണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ശക്തിയായി വളര്‍ന്നുവരുന്ന മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായ ആറാം സീസണിലും ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടി. കഴിഞ്ഞ സീസണുകളില്‍ നേരിട്ടാണ് യോഗ്യത നേടിയതെങ്കില്‍ ഈ സീസണില്‍ പ്ലേ ഓഫ് മത്സരം വിജയിച്ചുകഴിഞ്ഞാല്‍ സിറ്റിക്കു ചാമ്പ്യന്‍സ് ലീഗിന്റെ പ്രധാന മത്സരങ്ങളിലെത്തും. 2011-12 സീസണിലാണ് ആദ്യമായി ചാമ്പ്യന്‍സ് ലീഗില്‍ സിറ്റി കളിക്കുന്നത്. നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള സതാംപ്ടണ്‍ യൂറോപ്പ ലീഗില്‍ കളിക്കും.

പ്രീമിയര്‍ ലീഗ് കിരീടമൊന്നും നേടിയിട്ടില്ലെങ്കിലും ഇംഗ്ലണ്ടിലെ കരുത്തരായിരുന്ന ലിവര്‍പൂള്‍ ഈ സീസണില്‍ എട്ടാം സ്ഥാനത്തെത്തി. ന്യൂകാസില്‍ യുണൈറ്റഡ്, നോര്‍വിച്ച് സിറ്റി, ആസ്റ്റണ്‍ വില്ല ക്ലബ്ബുകള്‍ തരംതാഴ്ത്തപ്പെടുകയും ചെയ്തു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- സ്വാന്‍സി സിറ്റി മത്സരമായിരുന്നു ഏറ്റവും കൂടുതല്‍ ആളുകളെ ഗ്രൗണ്ടിലെത്തിച്ച മത്സരം. 75,415 പേരാണ് ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിയത്. 10,863 പേര്‍ വന്ന ബോണ്‍മൗത്ത്-സ്‌റ്റോക് സിറ്റി മത്സരം ഏറ്റവും കുറച്ചു പേര്‍ നേരിട്ടു കണ്ടത്. നോര്‍വിച്ച് സിറ്റി 4- ലിവര്‍പൂള്‍ മത്സരമായിരുന്നു ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന മത്സരം. നോര്‍വിച്ച് സിറ്റി നാലും ലിവര്‍പൂള്‍ അഞ്ചും ഗോള്‍നേടി.

ലിവര്‍പൂള്‍ എതിരില്ലാതെ ആറു ഗോളിന് ആസ്റ്റണ്‍വില്ലയെ തോല്‍പ്പിച്ചതായിരുന്നു ഗോള്‍ വ്യത്യാസത്തിലെ ഏറ്റവും വലിയ ജയം. അവസാന പന്ത്രണ്ട് മത്സരത്തിലും ലീസ്റ്റര്‍ സിറ്റി തോല്‍വി അറിഞ്ഞിട്ടില്ല. ലീഗില്‍ ഗോളിച്ചവരില്‍ ഒന്നാമത് ടോട്ടനത്തിന്റെ ഹാരി കെയ്ന്‍ (25), രണ്ടും മൂന്നും സ്ഥാനങ്ങളില്‍ 24 ഗോള്‍ വീതമുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജിയോ അഗ്വേറോയും ലീസ്റ്ററിന്റെ ജെയ്മി വാര്‍ഡിയും. നാലാമത് എവര്‍ട്ടന്റെ റൊമേലു ലുക്കാക്കു (18), അഞ്ചാമത് ലീസ്റ്ററിന്റെ റിയാദ് മെഹ്‌റസ് (17). അസിസ്റ്റുകളില്‍ മുന്നില്‍ ആഴ്‌സണലിന്റെ മെസ്യുട്ട് ഓസില്‍ (19), രണ്ടാമത് ടോട്ടനത്തിന്റെ ക്രിസ്റ്റിയന്‍ എറിക്‌സണ്‍ (13), മൂന്നും നാലും സ്ഥാനങ്ങളില്‍ സതാംപ്ടണിന്റെ ഡുസാന്‍ ടാഡികും വെസ്റ്റ്ഹാം യുണൈറ്റഡിന്റെ ദിമിത്രി പായെയും.

ഇരുവര്‍ക്കും പന്ത്രണ്ട് അസിസ്റ്റുകള്‍ വീതം. അഞ്ചും ആറും ഏഴും സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡേവിഡ് സില്‍വ, ലീസ്റ്ററിന്റെ മെഹ്‌റസ്, ലിവര്‍പൂളിന്റെ ജയിംസ് മില്‍നര്‍. മൂവര്‍ക്കും പതിനൊന്നെണ്ണം. സതാംപ്ടന്റെ വിക്ടര്‍ വന്‍യാമയാണ് ഏറ്റവും കൂടുതല്‍ ചുവപ്പ് കാര്‍ഡ് കണ്ടത്. മൂന്നു പ്രാവശ്യം വന്‍യാമയ്‌ക്കെതിരെ റഫറി ചുവപ്പ് കാര്‍ഡ് പുറത്തെടുത്തു.

സ്പാനിഷ് ലാ ലിഗ

സ്പാനിഷ് ലീഗില്‍ ഇത്തവണയും മാറ്റമൊന്നുമില്ല. ബാഴ്‌സലോണ, റയല്‍ മാഡ്രിഡ്, അത്‌ലറ്റികോ മാഡ്രിഡ് ടീമുകളുടെ മുന്നേറ്റം തന്നെയായിരുന്നു ഇക്കുറിയും. തങ്ങള്‍തന്നെയാണ് ഈ സീസണിലും ലാ ലിഗ കിരീടത്തിന് എന്തുകൊണ്ടും അര്‍ഹരെന്ന് കിരീടം നേടിക്കൊണ്ട് ബാഴ്‌സലോണ വെളിപ്പെടുത്തി. അവസാന മത്സരത്തിലെ ജയത്തോടെയാണ് കിരീടം ഉറപ്പിച്ചതെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം കറ്റാലന്‍ കരുത്തര്‍ക്കു 24ാം തവണയും കിരീടം ഉയര്‍ത്തുന്നതിനു സഹായിച്ചു. ചിരവൈരികളായ റയല്‍ മാഡ്രിഡില്‍നിന്നേറ്റ തോല്‍വിയോടെ ഇടയ്‌ക്കൊന്നു പതറിയ ബാഴ്‌സലോണ അവസാന മത്സരങ്ങളില്‍ പതര്‍ച്ചയൊന്നും കൂടാതെ കിരീടം സ്വന്തമാക്കി. അവസാന മത്സരം വരെ റയലിനു ബാഴ്‌സലോണയുടെ കിരീടത്തിന് സമ്മര്‍ദമുണ്ടാക്കാനായി. ഒരു ഘട്ടം വരെ ബാഴ്‌സലോണയും റയലും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഒമ്പതായിരുന്നു. എന്നാല്‍ അവസാനമായപ്പോള്‍ വ്യത്യാസം ഒന്നായി ചുരുങ്ങി. ഈ ലീഡില്‍ തന്നെ ബാഴ്‌സ ചാമ്പ്യന്മാരായത്. അത്‌ലറ്റികോ മാഡ്രിഡും ബാഴ്‌സയ്‌ക്കൊപ്പമുണ്ടായിരുന്നെങ്കിലും ലീഗിലെ മുപ്പത്തിയേഴാം മത്സരത്തിലെ തോല്‍വി അവരെ മൂന്നാം സ്ഥാനത്തേക്കു തള്ളി. ബാഴ്‌സലോണയുടെ പ്രകടനത്തിന് എംഎസ്എന്‍ (മെസി, സുവാരസ്, നെയ്മര്‍) ത്രയത്തിന്റെ മികവ് പ്രകടമായിരുന്നു.

മൂവരും കൂടി 90 ഗോളാണ് നേടിയത്. ഇവര്‍ക്കു ബദലായുള്ള റയലിന്റെ ബിബിസി (ബെന്‍സമ, ബെയ്ല്‍, ക്രിസ്റ്റ്യാനോ) ത്രയത്തിനു 78 ഗോള്‍ മാത്രമാണ് നേടാനായത്. റൊണാള്‍ഡോ മികച്ചു നിന്നപ്പോള്‍ ബെയ്‌ലിന് ആക്രമണത്തിന്റെ മൂര്‍ച്ച കുറവും ഫോമില്ലായ്മയും തളത്തി. ബെന്‍സമയ്ക്കാണെങ്കില്‍ വിവാദങ്ങളും പരിക്കുകളും പലപ്പോഴും വിലങ്ങുതടിയായി. അത്‌ലറ്റിക്കോയുടെ കരുത്ത് ആന്റോണി ഗ്രീസ്മാന്‍ (22), ഫെര്‍ണാണേ്ടാ ടോറസ് (11) എന്നിവരിലായിരുന്നു. അത്‌ലറ്റികോയുടെ ജയം പലപ്പോഴും ചെറിയ സ്‌കോറുകളിലായിരുന്നു. പ്രതിരോധത്തിലായിരുന്നു അത്‌ലറ്റികോയുടെ മികവ്. വിയ്യാറയലിനു പ്ലേ ഓഫിലൂടെ ചാമ്പ്യന്‍സ് ലീഗിനു യോഗ്യത നേടാനാകും. അത്‌ലറ്റിക് ബില്‍ബാവോ, സെല്‍റ്റ വിഗോ എന്നിവര്‍ യൂറോപ്പ ലീഗില്‍ ഉണ്ടാകും.

യൂറോപ്പ ലീഗ് കൂടുതല്‍ തവണ ഉയര്‍ത്തിയിട്ടുള്ള സെവിയ്യ ഏഴാം സ്ഥാനത്തായിരുന്നു. സ്‌പെയിനിലെ മറ്റൊരു കരുത്തരായ വലന്‍സിയയ്ക്കു പന്ത്രണ്ടാം സ്ഥാനം. റയോ വയ്യക്കാനോ, ഗെറ്റാഫേ, ലെവന്റെ ടീമുകള്‍ തരംതാഴ്ത്തപ്പെട്ടു. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത് ലൂയിസ് സുവരസ് (40), രണ്ടാമത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (35), ലയണല്‍ മെസി (26), നാലും അഞ്ചും സ്ഥാനങ്ങളില്‍ 24 ഗോള്‍ വീതമുള്ള കരീം ബെന്‍സേമയും നെയ്മറും. അസിസ്റ്റുകളില്‍ ഒന്നും രണ്ടും സ്ഥാനത്ത് പതിനാറു വീതമുള്ള ലയണല്‍ മെസിയും ലൂയിസ് സുവാരസും. മൂന്നാമത് അത്‌ലറ്റികോ മാഡ്രിഡിന്റെ കൊക്കെ (14), നാലാമത് നെയ്മര്‍ (12), അഞ്ചാമത് റൊണാള്‍ഡോ (11). സീസണിലെ രണ്ടാം എല്‍ക്ലാസികോയ്ക്കു 98,902 പേരാണ് ന്യൂകാമ്പിലെത്തിയത്. ഏറ്റവും കുറവ് 4,215 പേരെത്തിയെ ഐബര്‍-ഗ്രനഡ മത്സരവും. ഗോള്‍ വ്യത്യാസത്തിലുള്ള ഏറ്റവും വലിയ ജയം റയല്‍ മാഡ്രിഡ്-റയോ വയ്യക്കാനോ മത്സരം. റയല്‍ പത്തും വയ്യക്കാനോ രണ്ടു ഗോളും നേടി. അവസാന പന്ത്രണ്ട് കളിയിലും റയല്‍ തോല്‍വി അറിഞ്ഞിട്ടില്ല.

ജര്‍മന്‍ ബുണ്ടസ് ലിഗ

ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക് ചോദ്യം ചെയ്യപ്പെടാത്ത ചാമ്പ്യന്മാരായി. തുടര്‍ച്ചയായ നാലാം കിരീടമാണ് ബയേണ്‍ സ്വന്തമാക്കുന്നത്. ലീഗിലെ അവസാന മത്സരത്തിനു മുമ്പുള്ള മത്സരം ജയിച്ച് ബയേണ്‍ കിരീടത്തില്‍ മുത്തമിട്ടു. ബൊറൂസിയ ഡോര്‍ട്മുണ്ട് രണ്ടാം സ്ഥാനത്തും ലവര്‍കൂസന്‍ മൂന്നാം സ്ഥാനത്തുമെത്തി.

ബൊറൂസിയ മോണ്‍ചെന്‍ഗ്ലാഡ്ബാക് ചാമ്പ്യന്‍സ് ലീഗിലേക്കുള്ള പ്ലോ ഓഫ് മത്സരം ഉറപ്പിച്ചു. ഷാല്‍ക്കെ, മെയ്‌നിസ്, ഹെരാത്ത ബെര്‍ലിന്‍ യൂറോപ്പ ലീഗും കളിക്കും. എന്‍ട്രാഹ്റ്റ് ഫ്രാങ്ക്ഫര്‍ട്ട്, സ്റ്റുഡ്ഗാര്‍ട്ട്, ഹാനോവര്‍ എന്നിവര്‍ തരംതാഴ്ത്തപ്പെട്ടു. 30 ഗോളുള്ള ബയേണിന്റെ റോബര്‍ട്ട് ലെവന്‍ഡോസ്കി ഒന്നാം സ്ഥാനത്തെത്തി.

രണ്ടാമതായി 25 ഗോളുള്ള ഡോര്‍ട്മുണ്ടിന്റെ പിയറി എമറിക് ഔബാമെയാംഗ്. മൂന്നാമത് 20 ഗോളുമായി തോമസ് മ്യൂളര്‍ നാലാമത് 17 ഗോളുള്ള ലെവര്‍കൂസന്റെ ഹാവിയര്‍ ഹെര്‍ണാണ്ടസ്, അഞ്ചാമത് 15 ഗോളുള്ള എഫ്‌സി കോളോണിന്റെ ആന്റോണി മോഡെസ്റ്റ് എന്നിവരാണ്. അസിസ്റ്റില്‍ ഒന്നാമത് ഡോര്‍ട്ട്മുണ്ടിന്റെ ഹെന്‍റിക് മ്ഖിത്രായന്‍ (15), ലെവര്‍കൂസന്റെ കരീം ബെല്ലാറബി (11), മൂന്നാമത് മോണ്‍ചെന്‍ഗ്ലഡ്ബാക്കിന്റെ റാഫേല്‍ (10). നാലമതുള്ള സാല്‍റ്റ്‌കോ യുനുസോവിച്ചിന് പത്ത് അസിസ്റ്റുണ്ട്. അഞ്ചാമത് ബയേണിന്റെ ഡഗ്ലസ് കോസ്റ്റ (9). ഡോര്‍ട്ട്മുണ്ട്-മോണ്‍ചെന്‍ഗ്ലാഡ്ബാക് മത്സരത്തിന് കാണാന്‍ 81,359 പേരാണ് എത്തിയത്. ഏറ്റവും കുറച്ച് കാണികളെത്തിയത് എഫ്‌സി ഇന്‍ഗോല്‍സ്റ്റാട്ട്-മെയ്‌നസ് (13,500) മത്സരത്തിനാണ്. ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്നത് എന്‍ട്രാചറ്റ് ഫ്രാങ്ക്ഫര്‍ട്ട് (6) – കൊളോണ്‍ (2) മത്സരത്തിലാണ്. അവസാന പത്ത് മത്സരത്തിലും ബയേണിനു ജയം.

ഇറ്റാലിയന്‍ സീരി എ

ഇറ്റാലിയന്‍ സീരി എ കിരീടം തുടര്‍ച്ചയായ അഞ്ചാം തവണയും യുവന്റസ് സ്വന്തമാക്കി. തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം ശക്തമായി തിരിച്ചുവന്ന യുവന്റസ് 26 മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞില്ല. അവസാനം ഹെല്ലാസ് വൊറോണയാണ് യുവന്റസിന്റെ വിജയക്കുതിപ്പിനു കടിഞ്ഞാണിട്ടത്. അപ്പോഴേക്കും കിരീടം യുവന്റസിലെത്തിയിരുന്നു. ഒരു ഘട്ടം വരെ ഒന്നാമതുണ്ടായിരുന്ന നാപ്പോളി രണ്ടാം സ്ഥാനത്തേക്കു പതിച്ചു. എഎസ് റോമ മൂന്നാം സ്ഥാനക്കാരായി ചാമ്പ്യന്‍സ് ലീഗിനുള്ള പ്ലേ ഓഫ് നേടി. ഇന്റര്‍ മിലാനും ഫിയോറന്റീനയും യൂറോപ്പ ലീഗും ഉറപ്പിച്ചു. കാര്‍പി, ഫ്രോസിനോണ്‍, ഹെല്ലാസ് വെറോണ തരംതാഴ്ത്തപ്പെട്ടു. ലീഗില്‍ ഏറ്റവും 36 ഗോളടിച്ച നാപ്പോളിയുടെ ഗോണ്‍സാലോ ഹിഗ്വിന്‍ പുതിയ റിക്കാര്‍ഡിട്ടു. രണ്ടാമതായി 19 ഗോളുമായി യുവന്റസിന്റെ പൗളോ ഡയബലയായിരുന്നു. മൂന്നാമത് എസി മിലാന്റെ കാര്‍ലോസ് ബാക്ക (18), നാലാമത് ഇന്ററിന്റെ മൊറോ ഇകാര്‍ഡി (16), അഞ്ചാമത് ജെനോവയുടെ ലിയനാര്‍ഡോ പവോലെറ്റി (14), ആറാമതുള്ള റോമയുടെ മുഹമ്മദ് സാലയ്ക്കും 14 ഗോളായിരുന്നു. അസിസ്റ്റില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ 12 ഗോള്‍ വീതമുള്ള യുവന്റസിന്റെ പോള്‍ പോഗ്ബയും റോമയുടെ മിറാലെന്‍ യാനിക്. ഇന്റര്‍ മിലാന്‍-എസി മിലാന്‍ മത്സരം കാണാന്‍ 79,154 പേര്‍ നേരിട്ടു കണ്ട ഇന്റര്‍-എസി മിലാന്‍ മത്സരമാണ് കൂടുതല്‍ പേര്‍കണ്ടത്. കാര്‍പി-ഉഡിനെസ് മത്സരത്തിന് 5,268 പേരാണെത്തിയത്. വലിയ ജയം നാപോളി (6)-ബോളോഞ്ഞ (0) മത്സരമാണ്. ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്നത് സാംപ്‌ഡോറിയ (5)-കാര്‍പി (2) മത്സരത്തിലും. കഴിഞ്ഞ പതിനേഴു കളിയില്‍ റോമ തോല്‍വി അറിഞ്ഞിട്ടില്ല.

ഫ്രഞ്ച് ലീഗ് വണ്‍

ഫ്രഞ്ച് ലീഗ് വണ്ണിലാണ് യൂറോപ്പില്‍ ആദ്യത്തെ ചാമ്പ്യനെ തീരുമാനിച്ചത്. പിഎസ്ജി തുടര്‍ച്ചയായ നാലാം തവണയും കിരീടം സ്വന്തമാക്കി. സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചെന്ന ഫുട്‌ബോള്‍ മാന്ത്രികന്റെ മികവും പിഎസ്ജിയുടെ വിജയത്തിനു നിര്‍ണായകമായി. ലിയോണ്‍ രണ്ടാം സ്ഥാനക്കാരായില്‍ ചാമ്പ്യന്‍ ലീഗിലെത്തി. മോണക്കോയ്ക്കു പ്ലേ ഓഫ് കളിക്കണം. നീസ്, ലെലെ യൂറോപ്പയും ഉറപ്പിച്ചു. ലീഗ് പകുതി കഴിഞ്ഞപ്പോഴെ പിഎസ്ജി തന്നെയാണ് ഇക്കുറിയും ചാമ്പ്യന്മാരെന്ന്് തീര്‍ച്ചയാക്കിയിരുന്നു. ഇബ്ര 38 ഗോളുമായി ഒന്നാം സ്ഥാനത്തെത്തി. അലക്‌സാണ്രെ്ട ലാകാസെറ്റെ (21) രണ്ടാമതെത്തി. അസിസ്റ്റില്‍ ഒന്നാമത് പിഎസ്ജിയുടെ എയ്ഞ്ചല്‍ ഡി മരിയ (18), രണ്ടാമത് ഇബ്രാഹിമോവിച്ച് (13). മാഴ്‌സെ-പിഎസ്ജി മത്സരത്തിന് ഏറ്റവും കൂടുതല്‍ (61,166) കാണികളെത്തി. ഏറ്റവും വലിയ ജയം പിഎസ്ജി എതിരില്ലാത്ത ഒമ്പത് ഗോളിനു ട്രോയിസിന തകര്‍ത്തതായിരുന്നു. നിലവില്‍ പത്ത് കളിയില്‍ ലിലി തോല്‍വി അറിഞ്ഞിട്ടില്ല.

പോര്‍ച്ചുഗീസ് ലിഗ, ഡച്ച് ലീഗ്

പോര്‍ച്ചുഗീസ് ലീഗില്‍ ബെന്‍ഫിക്ക തുടര്‍ച്ചയായ മൂന്നാം തവണും കിരീടം നേടി. ബെന്‍ഫിക്കയുടെ 35ാമത് ലീഗ് നേട്ടമാണ്. അവസാന മത്സരത്തില്‍ വിജയിച്ചാണ് ബെന്‍ഫിക്ക പ്രധാന എതിരാളിയായിരുന്ന സ്‌പോര്‍ടിംഗിനെ മറികടന്നത്. സ്‌പോര്‍ട്ടിംഗ് രണ്ടാം സ്ഥാനത്തെത്തി. എഫ്‌സി പോര്‍ട്ടോ പ്ലേ ഓഫ് യോഗ്യത നേടി. ബ്രാഗ, ഔറോക, റിയോ അവേ യൂറോപ്പ യോഗ്യതയും സ്വന്തമാക്കി. ബെനഫിക്ക -നാഷണല്‍ ഡി മഡേറിയ മത്സരം കാണാന്‍ എത്തി 64235 പേരാണ് എത്തിയത്. ഏറ്റവും കുറവ് 705 പേരുണ്ടായിരുന്ന ഔറേക-എസ്‌റ്റോറില്‍ മത്സരമായിരുന്നു.
നെതര്‍ലന്‍ഡ്‌സില്‍ പിഎസ്‌വി ഐന്തോവന്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും മുത്തമിട്ടു. അയാക്‌സ് ചാമ്പ്യന്‍സ് ലീഗിനുള്ള പ്ലേ ഓഫ് ഉറപ്പിച്ചു.

Related posts