“പത്തേമാരി’ സിനിമയുടെ അവസാനഭാഗങ്ങളില്‍ ചേറ്റുവ സ്വദേശി വേലായുധന്റെ ജീവിതം തെറ്റായി ചിത്രീകരിച്ചു; സംവിധായകന്‍ ഖേദം പ്രകടിപ്പിച്ചു; കേസ് പിന്‍വലിച്ചു

salimതൃശൂര്‍: “പത്തേമാരി’ സിനിമയുടെ അവസാനഭാഗങ്ങളില്‍ ചേറ്റുവ സ്വദേശി വേലായുധന്റെ ജീവിതം തെറ്റായി ചിത്രീകരിച്ചതില്‍ സംവിധായകന്‍ സലീം അഹമ്മദ് ഖേദംപ്രകടിപ്പിക്കുകയും തെറ്റ് ഏറ്റുപറയുകയും ചെയ്തതിനാല്‍ സിനിമയുമായി ബന്ധപ്പെട്ടു നല്കിയ കേസ് ഉടന്‍ പിന്‍വലിക്കുമെന്നു  വേലായുധന്റെ കുടുംബാംഗങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബില്‍ വേലായുധന്റെ കുടുംബാംഗങ്ങളും സംവിധായകന്‍ സലീം അഹമ്മദും ഒന്നിച്ചുനടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ആദ്യകാല പ്രവാസികളെ പത്തേമാരിയില്‍ അക്കരയ്‌ക്കെത്താന്‍ സഹായിച്ചിരുന്ന വേലായുധന്റെ വേഷം സിനിമയില്‍ നടന്‍ സിദ്ധിഖാണ് അവതരിപ്പിച്ചത്. യഥാര്‍ഥ വേലായുധനും സിനിമയിലെ വേലായുധനും തമ്മില്‍ ചില സാമ്യങ്ങളുണ്ടെങ്കിലും സിനിമ പറഞ്ഞതു യഥാര്‍ഥ വേലായുധന്റെ കഥയല്ലെന്നു സലീം അഹമ്മദ് പറഞ്ഞു. സിനിമാന്ത്യത്തില്‍ ജീവിതം തകര്‍ന്ന ഒരു കഥാപാത്രമാണു വേലായുധന്റേത്. യഥാര്‍ഥ ജീവിതത്തില്‍ ഏതു പ്രതിസന്ധിയും സധൈര്യം നേരിട്ട തന്റേടിയായിരുന്നു വേലായുധന്‍. സിനിമാ കഥാപാത്രത്തിലെ ഈ വൈരുദ്ധ്യം വേലായുധന്റെ കുടുംബങ്ങളെ വേദനിപ്പിച്ചതായി മനസിലാക്കുന്നതായും ക്ഷമചോദിക്കുന്നതായും സലീം അഹമ്മദ് പറഞ്ഞു.

കേരളത്തിന്റെ 50 വര്‍ഷത്തെ പ്രവാസജീവിത ചരിത്രത്തില്‍ അടയാളപ്പെടുത്താതെ പോയതും അടയാളപ്പെടുത്തേണ്ടതുമായ ഒരു പേരാണു വേലായുധന്റേതെന്നും സലീം അഹമ്മദ് അഭിപ്രായപ്പെട്ടു. വേലായുധന്റെ മക്കളായ സി.വി. ധനേഷ്, ഭൈമിനി, അനന്തരവന്‍ വി.വി. വിമലന്‍, ചിത്രത്തിന്റെ അസോ. ഡയറക്ടര്‍ ഐ.ഡി. രഞ്ജിത്ത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts