കോഴിക്കോട്: എംപി ഫണ്ടുപയോഗിച്ചുള്ള പദ്ധതികളുടെ ഭരണാനുമതി കളക്ടര്‍ വൈകിപ്പിക്കുന്നതായും പൂര്‍ത്തിയായ പദ്ധതികളുടെ ബില്‍തുക അനുവദിക്കുന്നതില്‍ കാലതാമസം വരുത്തുന്നതായും എംപി. എന്നാല്‍ എംപി ശുപാര്‍ശ ചെയ്ത പ്രവൃത്തികള്‍ക്കും ഭരണാനുമതി നല്കിയിട്ടുണ്ടെന്നും പരിശോധന നടത്തേണ്ടതൊഴിലെ മറ്റു ബില്ലുകളെല്ലാം പാസാക്കിയിട്ടുണ്ടെന്നും കളക്ടര്‍. കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍. പ്രശാനും എംപി എം.കെ. രാഘവനുമാണ് ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തുവന്നത്. കളക്ടറുടെ നടപടികള്‍ക്കെതിരെ ഇന്നലെ എംപി കളക്ടറേറ്റിലെത്തി പരസ്യമായി പ്രതികരിച്ചു. എംപി ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താന്‍ ന്നലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലും പ്രതിഷേധസ്വരമുയര്‍ന്നു.
ഭരണാനുമതി ലഭിക്കുന്നതിലുള്ള കാലതാമസം പദ്ധതികള്‍ വൈകിപ്പിക്കുന്നതായി എംപി ചൂണ്ടിക്കാട്ടി. പൂര്‍ത്തിയായ പദ്ധതികള്‍ക്ക് ബില്ല് തുക അനുവദിക്കുന്നതില്‍ കാലതാമസം വരുന്നതായും എംപി പറഞ്ഞു.അതേസമയം എംപി ഇതുവരെ ശുപാര്‍ശ ചെയ്ത എല്ലാ പ്രവര്‍ത്തികള്‍ക്കും ഭരണാനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം ഭരണാനുമതി നല്‍കുന്ന നിരോധനമുള്ള കേസുകളില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ഉടന്‍ അത് നല്‍കിയിട്ടുണ്ട്. അനുമതിക്ക് കാത്തുനില്‍ക്കുന്ന ഒരു പ്രവൃത്തിയും നിലവിലില്ല.എം.പി ഫണ്ട് മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ജില്ലാ കളക്ടര്‍ പരിശോധിക്കുന്ന 10 ശതമാനം പ്രവൃത്തികളില്‍ പുനപ്പരിശോധന ആവശ്യമായി വന്നിട്ടുണ്ട്. നിലവില്‍ 16 പ്രവൃത്തികളിലാണ് റീ ഇന്‍സ്‌പെക്ഷന്‍ കാരണം കാലതാമസം ഉണ്ടായിട്ടുള്ളത്.
തെരഞ്ഞെടുപ്പ് കാരണം മുടങ്ങിയ മറ്റു ബില്ലുകളെല്ലാം ഇതിനകം അനുവദിച്ചു കഴിഞ്ഞു. മെയ്, ജൂണ്‍ മാസങ്ങളില്‍ സമര്‍പ്പിച്ച ഇന്‍സ്‌പെക്ഷന്‍ ആവശ്യമില്ലാത്ത മുഴുവന്‍ ബില്ലുകളും 10 ദിവസത്തിനകം അനുവദിക്കും. പ്രവൃത്തി പൂര്‍ത്തിയായി ആവശ്യമായ എല്ലാ രേഖകളും സഹിതം സമര്‍പ്പിക്കുന്ന ബില്ലുകളില്‍ ഫണ്ട് അനുവദിക്കുന്നതിന് കാലതാമസം ഉണ്ടാവരുതെന്ന് ജില്ലാ കളക്ടര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.തെരഞ്ഞെടുപ്പ് വേളയില്‍ പ്രവര്‍ത്തിക്കുന്നതിന് തടസ്സമുള്ള എം.പി ഫെസിലിറ്റേഷന്‍ സെന്റര്‍ തെരഞ്ഞെടുപ്പ് ചെലവ് സെല്ലിന്റെ കണ്‍ട്രോള്‍ റൂമിനായി ഏറ്റെടുത്തിരുന്നു. സെല്ലിന്റെ അവസാന സിറ്റിംഗ് തീയതിക്ക് മുമ്പുതന്നെ സെന്റര്‍ വിട്ടു നല്‍കിയതായും കളക്ടര്‍ അറിയിച്ചു.അതേസമയം ജീവനക്കാര്‍ക്ക് നിര്‍ഭയം പ്രവര്‍ത്തിക്കാനുള്ള സാഹചര്യത്തിനു തടസം സൃഷ്ടിക്കുകയാണ് എംപി ഇന്നലെ ചെയ്തതെന്ന നിലപാടിലാണ് കളക്ടര്‍. യോഗതീരുമാനങ്ങള്‍ വിശദീകരിക്കുന്ന പത്രക്കുറിപ്പിനൊപ്പം ഇതു സംബന്ധിച്ച അറിയിപ്പും കളക്ടര്‍ നല്കി.
കളക്ടറേറ്റിലെ ജീവനക്കാര്‍ക്ക് നിര്‍ഭയം പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നാണ് കളക്ടര്‍ അറിയിച്ചത്. ആരുടെയും സമ്മര്‍ദ്ദത്തിനോ ഭീഷണിക്കോ വഴങ്ങി കാര്യങ്ങള്‍ ചെയ്യുന്ന സാഹചര്യമുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് എം. പി യുടെ നേതൃത്വത്തില്‍ ഇന്നലെ കലക്ടറേറ്റില്‍ വന്ന ചിലര്‍ എം.പി ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന പ്രവൃത്തികളില്‍ അന്വേഷണവും പരിശോധനയും ഇല്ലാതെ കരാറുകാര്‍ക്ക് ഫണ്ട് പാസ്സാക്കി നല്‍കണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി ജീവനക്കാര്‍ പരാതിപ്പെട്ട സാഹചര്യത്തിലാണിത്. നിയമപരമായ പരിശോധനകള്‍ കൂടാതെ തെരഞ്ഞെടുപ്പിന് മുന്‍പായി കരാറുകാര്‍ക്ക് ഫണ്ട് റിലീസ് ചെയ്ത് നല്‍കാന്‍ ശക്തമായ സമ്മര്‍ദ്ദം ഉണ്ടായിരുന്നതായും ജീവനക്കാര്‍ പരാതിപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണം ജനങ്ങളുടേതാണ്. അത് ചെലവാക്കാന്‍ എല്ലാവര്‍ക്കും ബാധകമായ മാനദണ്ഡങ്ങളുണ്ട്. പരിശോധനകള്‍ക്ക് വിധേയമായി മാത്രം കരാറുകാര്‍ക്ക് ഫണ്ട് അനുവദിച്ചാല്‍ മതിയെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.