പയ്യന്നൂര്‍: പയ്യന്നൂര്‍ അമ്പലം റോഡിലെ ശ്രീപ്രഭ ഓഡിറ്റോറിയത്തിന് സമീപമുള്ള കെ. കരുണാകരന്റെ (67) വീട്ടില്‍ നടന്ന കവര്‍ച്ചയെപ്പറ്റിയുള്ള അന്വേഷണം ഊര്‍ജിതം. സംഭവം നടന്നയുടന്‍ നടത്തിയ സൂക്ഷ്മപരിശോധനയില്‍ കവര്‍ച്ചക്കാരെ പിടികൂടാന്‍ സഹായിക്കുന്ന തെളിവുകള്‍ കിട്ടിയതായാണു സൂചന. ഒമ്പതുവര്‍ഷത്തിനിടയില്‍ പയ്യന്നൂരിലെ ഇയാളുടെ വീട്ടില്‍ നടന്ന നാലാമത്തെ കവര്‍ച്ചയില്‍ അഞ്ചുലക്ഷം രൂപയും ആഭരണങ്ങളുമാണു നഷ്ടപ്പെട്ടത്. കണ്ണൂരില്‍ നിന്നെത്തിയ വിരലടയാള വിദഗ്ധര്‍ കവര്‍ച്ചനടന്ന വീട്ടില്‍ ഇന്നലെ സൂക്ഷ്മ പരിശോധന നടത്തിയിരുന്നു. ഈ വീട്ടില്‍ നിന്നും കവര്‍ച്ചക്കാരുടേതെന്ന് കരുതുന്ന വിരലടയാളങ്ങള്‍ സൂക്ഷ്മപരിശോധനയില്‍ ലഭിച്ചതായി കേസന്വേഷണം നടത്തുന്ന പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ എ.വി. ദിനേശന്‍ പറഞ്ഞു.
സമീപനാളുകളിലായി പയ്യന്നൂരിലും പരിസരങ്ങളിലുമായി സമാനരീതിയില്‍ നടത്തിയ കവര്‍ച്ചക്ക് പിന്നില്‍ ഒരേസംഘമാണെന്നും ട്രെയിനില്‍ വന്ന് കവര്‍ച്ച നടത്തി കടന്നുകളയുന്ന സംഘമാണിതിനു പിന്നിലെന്നും സൂചന ലഭിച്ചതായും പോലീസ് പറഞ്ഞു. കവര്‍ച്ചക്കാരെ പിടികൂടാനുള്ള ഊര്‍ജിതമായ അന്വേഷണത്തിലാണ് പോലീസ്.മഹാരാഷ്ട്രയില്‍ ഓട്ടോമൊബൈല്‍ ബിസിനസ്് നടത്തുന്ന കരുണാകരനും ഭാര്യ പദ്മിനിയും രണ്ടുമാസം മുമ്പാണ് പയ്യന്നൂരിലെത്തിയത്. ഇവരും ഡല്‍ഹിയില്‍ നിന്നുവന്ന മകള്‍ ജിഷയും അവരുടെ കുട്ടികളുമൊത്ത് 16ന് മണ്ണാറത്തറയില്‍ ക്ഷേത്രദര്‍ശനത്തിന് പോയതായിരുന്നു. ഇവര്‍ ഇന്നലെ രാവിലെ ആറരയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിയുന്നത്. വീടിന്റെ ഗേറ്റ് പൂട്ടിയിട്ടനിലയിലും വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന നിലയിലുമായിരുന്നു.
ശനിയാഴ്ച രാത്രി ഒമ്പതോടെ കരുണാകരന്റെ ബന്ധുവീടിന്റെ പുറത്ത് ഓണാക്കിയിട്ടിരുന്ന ലൈറ്റ് ഓഫാക്കിയാണ് കവര്‍ച്ച. വീടിന്റെ മുകള്‍ നിലയിലെ ലൈറ്റ് തെളിഞ്ഞുകിടക്കുന്നുമുണ്ടായിരുന്നു. മതില്‍ ചാടിയാണു കവര്‍ച്ചക്കാര്‍ അകത്തു കടന്നതെന്നാണു കരുതുന്നത്.—വീടിന്റെ മുകളിലും താഴെയുമുള്ള നാലു കിടപ്പുമുറികളുടേയും വാതിലുകള്‍ തകര്‍ത്ത് മുറികള്‍ക്കുള്ളിലെ അഞ്ച് അലമാരകളും കുത്തിത്തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. മണക്കാട്ടെ പഴയ വീടിന്റേയും കവര്‍ച്ചയ്ക്കിരയായ വീടിന്റെയും അറ്റകുറ്റപ്പണികള്‍ക്കായി പയ്യന്നൂര്‍ ടൗണ്‍ ബാങ്കില്‍ നിന്നുമെടുത്ത് സ്റ്റീല്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായതെന്ന് കരുണാകരന്‍ പോലീസിനോട് പറഞ്ഞു. സ്റ്റീല്‍ അലമാരയുടെ ലോക്കര്‍ കുത്തിത്തുറന്നാണ് അതില്‍ സൂക്ഷിച്ചിരുന്ന അഞ്ചുലക്ഷം രൂപയും ഭാര്യ പദ്മിനിയുടെ ഡയമണ്ട് മൂക്കുകുത്തി, കമ്മല്‍ എന്നിവയും കവര്‍ച്ച ചെയ്യപ്പെട്ടത്.
ഈ വീട്ടില്‍ ആദ്യ മോഷണം നടന്നത് 2007 ലാണെന്ന് മനസിലായത് കണ്ണൂരില്‍ നിന്നെത്തിയ വിരലടയാള വിദഗ്ധരുടെ പരിശോധനയിലാണ്. വിരലടയാളങ്ങള്‍ കണ്ടെത്താനുള്ള സൂക്ഷ്മ പരിശോധനക്കിടെയാണ് 2007ല്‍ അലമാരയില്‍ നിന്നും വിരലടയാളം ശേഖരിക്കുന്നതിനിടെ രേഖപ്പെടുത്തിയ അടയാളം കണ്ടെത്തിയത്. പിന്നീട് രണ്ടുവര്‍ഷം ഇടവിട്ടായിരുന്നു കവര്‍ച്ച. 2007ലെ കവര്‍ച്ചയില്‍ നഷ്ടമായത് ഇവരുടെ ടിവിയാണ്. അടുത്ത കവര്‍ച്ചയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 14 പവന്റെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ച്ചക്കാര്‍ കൊണ്ടുപോയി. അടുത്ത മോഷണത്തില്‍ ഇവിടെനിന്നും മോഷ്ടാക്കള്‍ക്ക് ഒന്നും കിട്ടിയില്ല. കട്ടിളകളില്‍ കൂടുതല്‍ അടയാളങ്ങള്‍ വീഴ്ത്താതെ കതകിന്റെ പൂട്ടുള്ള ഭാഗത്തെ മരമുള്‍പ്പെടെ അടര്‍ത്തിക്കളഞ്ഞാണ് കവര്‍ച്ചക്കാര്‍ അകത്തു കടക്കുന്നത്.