പരിയാരത്തെ അപകട വളവുകള്‍ ജനുവരിക്കുള്ളില്‍ നിവര്‍ത്തും: എംഎല്‍എ

KNR-VALAVUMLAപരിയാരം: പരിയാരത്തെ അപകട വളവുകള്‍ ഒഴിവാക്കിയുള്ള പുതിയ റോഡ് ജനുവരിക്കുള്ളില്‍ പൂര്‍ത്തിയാക്കി പുതുവത്സര സമ്മാനമായി സമര്‍പ്പിക്കുമെന്നു ടി.വി.രാജേഷ് എംഎല്‍എ.     നിരന്തരം അപകടങ്ങളും മരണങ്ങളും നടക്കുന്ന പരിയാരം ദേശീയപാത ജില്ലാ അധികൃതരോ ബന്ധപ്പെട്ട ജനപ്രതിനിധികളോ സന്ദര്‍ശിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് എംഎല്‍എ ഇന്നലെ രാവിലെ സ്ഥലത്തെത്തിയത്. ഇതുസംബന്ധിച്ച പൊതുവികാരം കഴിഞ്ഞ ദിവസം രാഷ്ട്രദീപികയില്‍ വാര്‍ത്തയായി പ്രസിദ്ധീകരിച്ചിരുന്നു.

ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍, പോലീസ്‌മേധാവി, മോട്ടോര്‍ വാഹനവകുപ്പ് എന്നിവര്‍ സംയുക്തമായി തളിപ്പറമ്പ് ചിറവക്ക് മുതല്‍ പിലാത്തറ വരെ ഒന്നിച്ചു സഞ്ചരിച്ച് അപകടം കുറയ്ക്കാനുള്ള നടപടികള്‍ക്കു തുടക്കം കുറിക്കണമെന്നായിരുന്നു ആവശ്യം. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന ഏമ്പേറ്റ് മുതല്‍ ആയുര്‍വേദ കോളജ് വരെയുള്ള ഭാഗത്തെ റോഡിന്റെ അവസ്ഥ എംഎല്‍എ നേരിട്ടു വിലയിരുത്തി. ഇപ്പോള്‍ ആയുര്‍വേദ കോളജ് മുതല്‍ ഏമ്പേറ്റ് വരെ നടന്നുവരുന്ന അഞ്ചുമീറ്റര്‍ റോഡ് വീതികൂട്ടല്‍ പ്രവൃത്തികള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തീകരിക്കും.

ജനുവരിയോടെ റോഡ് നാട്ടുകാര്‍ക്കു സമ്മാനിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അലക്യം ഭാഗത്തെ ആറു കള്‍വര്‍ട്ടുകളുടേയും നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. ഇവിടെ റോഡിനു നടുവില്‍ ഡിവൈഡറുകളും സ്ഥാപിക്കും. കാലിക്കടവ് മുതല്‍ നാലുവരിപ്പാതയുടെ നിര്‍മാണവും അധികം വൈകാതെ ആരംഭിക്കുമെന്നാണു പ്രതീക്ഷയെന്നും അതുകൂടി പൂര്‍ത്തിയാവുന്നതോടെ അപകടരഹിത പാതയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുമെന്നും എംഎല്‍എ പറഞ്ഞു.

ദേശീയപാത വിഭാഗം അസി.എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ സുനില്‍ കൊയിലേരിയന്‍, അസി.എന്‍ജിനിയര്‍ പി.എം.യമുന, ഓവര്‍സിയര്‍ പോള കരുണാകരന്‍ എന്നിവരും എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.

Related posts