പാനമ കള്ളപ്പണ രേഖയില്‍ മലയാളിയും; വിവാദനായിക നീര റാഡിയയുടെ പേരും; കള്ളപ്പണക്കാരെ സഹായിക്കാന്‍ നോവലിസ്റ്റും ചാരന്റെ മകനും

meeraന്യൂഡല്‍ഹി: മലയാളിക്കും പാനമ അക്കൗണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍. 12 വര്‍ഷം മുമ്പ് സിംഗപ്പൂ രിലേക്ക് പോയ മലയാളിയാണ് പാനമയില്‍ നിക്ഷേപം നടത്തിയിട്ടുള്ളതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. ഇതുമായി ബന്ധ പ്പെട്ട് രേഖകള്‍ പുറത്തുവന്നു. തിരുവനന്തപു രം സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ജോര്‍ജ് മാത്യുവാണ് നികുതി വെട്ടിക്കാന്‍ പാനമയില്‍ നിക്ഷേപം നടത്തിയതെന്നാ ണ് ആരോപണം.

ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡുകളിലെ കമ്പനികളില്‍ ജോര്‍ജ് മാത്യുവിന് നിക്ഷേപമുള്ളതായാണു രേഖകള്‍. അനധികൃത നിക്ഷേപത്തിന് സഹായമൊരുക്കിയ പാനമയിലെ നിയമകാര്യ സ്ഥാപനമായ മൊസാക് ഫൊണ്‍സെകയിലെ രേഖകളില്‍ ജോര്‍ജ് മാത്യുവിന്റെ സിംഗപ്പൂരിലെയും കേരളത്തിലെയും വിലാസങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

എന്നാല്‍ 12 വര്‍ഷം മുമ്പ് ഇന്ത്യ വിട്ടതിനാല്‍ റിസര്‍വ് ബാങ്കിന്റെ അധികാരപരിധിയില്‍ പ്പെടില്ലെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.  പുതിയ കമ്പനികള്‍ രൂപീകരിക്കാന്‍ സഹായം നല്‍കുന്ന സ്ഥാപനം ജോര്‍ജ് മാത്യു സിംഗപ്പൂരില്‍ നടത്തുന്നുണ്ട്.

അതേസമയം പാനമ പേപ്പറുകള്‍ പുറത്തു വന്നതോടെ സമ്പന്നരുടെ പ്രവര്‍ത്തനങ്ങളെയും സ്വത്തുക്കളെയും സംബന്ധിച്ച് വിവിധ രാജ്യങ്ങള്‍ അന്വേഷണമാരംഭിച്ചു. ഇന്ത്യക്കാരുടെ നിക്ഷേപം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ വ്യക്തമാക്കി. വിദേശത്തു നിക്ഷേപിക്കുന്നതിനു വ്യക്തമായ കാരണങ്ങളുണ്ടാകുമെന്നും അതും പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പ്രമുഖര്‍ നികുതി വെട്ടിച്ച് കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വിദേശത്ത് വെളുപ്പിച്ചെടുത്തതിന്റെ രേഖകള്‍ തിങ്കളാഴ്ചയാണു പുറത്തുവന്നത്.  പട്ടികയില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചനും മരുമകള്‍ ഐശ്വര്യ റായിയും വ്യവസായ, രാഷ്ട്രീയ രംഗത്തെ പ്രമുഖരുമുണ്ട്.  വിദേശത്ത് വിവിധ ഫൗണ്ടേഷനുകളും ട്രസ്റ്റുകളും കമ്പനികളും ഉണ്ടാക്കിയാണ് തട്ടിപ്പ്. പാനമയിലെ നിയമ-നിക്ഷേപ  ഉപദേശക സ്ഥാപനമായ മൊസാക് ഫൊണ്‍സെകയുടെ ചോര്‍ന്ന രേഖകളിലൂടെയാണു വെട്ടിപ്പ് പുറത്തായത്. കമ്പനിയുടെ 115 ലക്ഷം രേഖകളാണ് പുറത്തെത്തിയിരിക്കുന്നത്.  1977 മുതല്‍  2015 ഡിസംബര്‍ വരെ നിക്ഷേപം നടത്തിയവരുടെ വിവരങ്ങളുമുണ്ട്.

കള്ളപ്പണം: വിവാദനായിക നീര റാഡിയയുടെ പേരും

ന്യൂഡല്‍ഹി: പനാമയില്‍ കള്ളപ്പണം നിക്ഷേപിച്ചവരില്‍ 2ജി സ്‌പെക്ട്രം വിവാദ നായിക നീരാ റാഡിയയും.ഇവരുടെ പേരില്‍ 1994ല്‍ ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ ഒരു അന്താരാഷ്ട്ര കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു മൊസേക് ഫൊന്‍സേക പുറത്തുവിട്ട രേഖകളില്‍ പറയുന്നു.ക്രൗണ്‍ മാര്‍ട്ട് ഇന്റര്‍ നാഷണല്‍ ഗ്രൂപ്പ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ജ്യോതിഷികളുടെ നിര്‍ദ്ദേശപ്രകാരം പേരു മാറ്റുന്നതിനു മുമ്പായിരുന്നു ഇത്.എന്നാല്‍. 2ജി സ്‌പെക്ട്രവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ഇവരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതോടെയാണ് ഇവര്‍ കുപ്രസിദ്ധിയാര്‍ജിക്കുന്നത്.റാഡിയയുടെ കമ്പനികളേക്കുറിച്ചുള്ള അന്വേഷണം പത്തിലധികം രാജ്യങ്ങളിലേ—ക്കാണ് നീളുന്നത്.

കള്ളപ്പണക്കാരെ സഹായിക്കാന്‍ നോവലിസ്റ്റും ചാരന്റെ മകനും

പണം ഉണ്ടോ? അതു നികുതി പിരിവുകാരില്‍നിന്നു രക്ഷിക്കണോ? വിദേശരാജ്യങ്ങളില്‍ ആസ്തികള്‍ വാങ്ങിക്കൂട്ടണോ? എല്ലാറ്റിനും സഹായിക്കാന്‍ മൊസാക്ക് ഫൊണ്‍സെക ഉണ്ട്. രണ്ടു നിയമ ബിരുദധാരികളുടെ സ്ഥാപനം. തുടക്കം 1977.

നാസി ചാരന്റെ മകനായി ജര്‍മനിയില്‍ ജനിച്ചു പാനമയില്‍ കുടിയേറിയ യേര്‍ഗന്‍ മൊസാക്കും (68) പാനമയില്‍ ജനിച്ച നോവലിസ്റ്റും അഭിഭാഷകനുമായ റാമോണ്‍ ഫൊണ്‍സെകയും (64) ചേര്‍ന്നു തുടങ്ങിയ കമ്പനി. ഏതു രാജ്യത്തും ബിസിനസ് നടത്താനും ഏതു കറന്‍സിയില്‍ ഇടപാടുകള്‍ നടത്താനും സ്വകാര്യ ഫൗണ്ടേഷനുകള്‍ സ്ഥാപിച്ചു നടത്തിക്കൊടുക്കാനും ഒക്കെ സഹായിക്കുന്നതാണു തങ്ങളുടെ ജോലി എന്ന് മൊസാക്ക് ഫൊണ്‍സെകയുടെ വെബ്‌സൈറ്റില്‍ പറയുന്നു.

ജോണ്‍ ലെ കാര്‍ എഴുതിയ ദ ടെയിലര്‍ ഓഫ് പാനമയിലെ കഥാനായകനെപ്പോലെ ഇടപാടുകാരെപ്പറ്റി ഒന്നും പുറത്തുവിടാറില്ല ഇവര്‍. ഇതാണ് ഇവരുടെ വിജയരഹസ്യം. നാലു പതിറ്റാണ്ടായി രഹസ്യമായിരുന്ന കാര്യങ്ങള്‍ പരസ്യമായതില്‍ ക്ഷുഭിതരുമാണ് അവര്‍. കമ്പനിയിലെ കംപ്യൂട്ടറുകളില്‍നിന്ന് ഒരുവര്‍ഷം മുമ്പ് ആരാണു വിവരങ്ങള്‍ അടിച്ചുമാറ്റിയതെന്നു ഇപ്പോഴും അജ്ഞാതമാണ്. ജര്‍മന്‍ പത്രമായ സുഡ്‌ഡോയിച്ച് സൈടുംഗിനാണ് അജ്ഞാതന്‍ പാനമ രേഖകള്‍ കൈമാറിയത്.

മൊസാക്കിന്റെ പിതാവ് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കയുടെ ചാരനാകാന്‍ ശ്രമിച്ചതാണ്. പാനമയിലായിരുന്നു മൊസാക്കിന്റെ കോളജ് പഠനം. നിയമബിരുദം നേടി. ഫൊണ്‍സെക നിയമബിരുദത്തിനുശേഷം ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്‌സിലും പഠിച്ചു. പിന്നീട് രാഷ്ട്രീയത്തിലും ഇറങ്ങി. 14 നോവലുകള്‍ രചിച്ചിട്ടുണ്ട്. ഒരെണ്ണം അവാര്‍ഡിനര്‍ഹമായി. കുറേക്കാലം പാനമ പ്രസിഡന്റ് ഹ്വാന്‍ കാര്‍ലോസ് വരേലയുടെ ഉപദേഷ്ടാവുമായിരുന്നു.

നികുതിയില്ലാത്ത രാജ്യങ്ങള്‍ കണ്ടെത്തി അവിടങ്ങളില്‍ കമ്പനികള്‍ സ്ഥാപിച്ചും ട്രസ്റ്റുകള്‍ രൂപീകരിച്ചുമൊക്കെ കള്ളപ്പണക്കാരെ സഹായിക്കുന്ന പ്രസ്ഥാനങ്ങളുടെ മുന്‍നിരയിലാണ് മൊസാക്ക് ഫൊണ്‍സെക.     പാനമ, ബ്രിട്ടീഷ് വര്‍ജിന്‍ ഐലന്‍ഡ്‌സ്, കരീബിയനിലെ ആന്‍ഗ്വില്ല ദ്വീപ്, ദക്ഷിണ പസഫിക്കിലെ 260 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവും 1400 ജനങ്ങളും മാത്രമുള്ള ന്യൂഏ എന്ന ദ്വീപരാജ്യം, ബഹാമാസ് തുടങ്ങിയവയിലാണ് ഇവര്‍  കടലാസ് കമ്പനികളും ട്രസ്റ്റുകളും ഫൗണ്ടേഷനുകളും സ്ഥാപിച്ചിരുന്നത്. ഇവര്‍ സ്ഥാപിച്ച രണ്ടുലക്ഷത്തിലധികം കമ്പനികളില്‍ പകുതിയിലേറെയും ബ്രിട്ടീഷ് വര്‍ജിന്‍ ഐലന്‍ഡ്‌സിലാണ്.

ഇടപാടുകാര്‍ വരുംമുമ്പേ ഇവര്‍ കമ്പനി ഉണ്ടാക്കിയിരിക്കും. ഇടപാടുകാര്‍ക്ക് ഈ കമ്പനികള്‍ കൈമാറ്റം ചെയ്യും. ഡയറക്ടര്‍മാരായി ഇരിക്കാന്‍ ആള്‍ക്കാരെയും നല്കും. ഇങ്ങനെയുള്ള കമ്പനിയിലേക്ക് ഇടപാടുകാരന്റെ ട്രസ്റ്റിലോ ഫൗണ്ടേഷനിലോനിന്നു പണം എത്തിക്കും. ഇടപാടുകാരന്‍ ആവശ്യപ്പെടുന്ന ഇടപാടുകള്‍ ഇവര്‍ നടത്തി കമ്പനിയുടെ പേരിലാക്കിക്കൊടുക്കും.

നാട്ടിലെ നികുതി അടയ്ക്കാതെയും നാട്ടിലറിയാതെയും വിദേശത്തു നിക്ഷേപം നടത്താനുള്ള സൗകര്യം തേടുന്നവര്‍ ലക്ഷക്കണക്കാണെന്നു പാനമരേഖകള്‍ തെളിയിക്കുന്നു. മൊസാക്ക് ഫൊണ്‍സെകയുടെ ഈ സേവനങ്ങള്‍ക്ക് ബഹുരാഷ്ട്ര ബാങ്കുകളുടെ ഉദാരസഹായമുണ്ട്. 500-ലേറെ ബാങ്കുകള്‍ സഹകരിച്ചതായി പാനമരേഖകള്‍ കാണിക്കുന്നു. എച്ച്എസ്ബിസി ബാങ്ക് 2300 ലേറെ കമ്പനികളും യുബിഎസ് 1100 ലേറെ കമ്പനികളും തുടങ്ങാന്‍ സഹായിച്ചു.

Related posts