പാനമ പേപ്പറില്‍ ഫിഫ തലവന് ചുവന്ന മഷി

sp-panamaസൂറിച്ച്: പാനമ പേപ്പറില്‍ ആഗോളവമ്പന്മാര്‍ കുടങ്ങുന്നു. കായിക രംഗത്തെ നിരവധി പ്രമുഖര്‍ക്ക് കള്ളപ്പണമുണെ്ടന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ക്കു പിന്നാലെ ഇതാ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കായിക രംഗത്തെതന്നെ ഞെട്ടിക്കുന്ന വിവരങ്ങളുടെ പുതിയ കേന്ദ്രബിന്ദുഫിഫയുടെ പ്രസിഡന്റായി ഈയിടെ തെരഞ്ഞെടുക്കപ്പെട്ട ഗിയാനി ഇന്‍ഫാന്റിനോയാണ്. ഇന്‍ഫാന്റിനോയ്ക്കും കള്ളപ്പണ നിക്ഷേപമുണെ്ടന്നാണു വെളിപ്പെടുത്തല്‍.

യുവേഫയുടെ ലീഗല്‍ സര്‍വീസിന്റെ ഡയറക്ടറായിരുന്നപ്പോള്‍ ഉണ്ടാക്കിയ വന്‍ സമ്പത്ത് ഇന്‍ഫാന്റിനോ നിക്ഷേപിച്ചിട്ടുണെ്ടന്നാണ് ആരോപണം. കോടിക്കണക്കിനു യൂറോയുടെ അഴിമതി ആരോപണങ്ങളുടെ പേരില്‍ രാജിവച്ച സെപ് ബ്ലാറ്റര്‍ക്കു പകരമാണ് ഇന്‍ഫാന്റിനോ ഈ സ്ഥാനത്തെത്തിയിരിക്കുന്നതെന്നതാണ് വിരോധാഭാസം.

2006ല്‍ അദ്ദേഹം ഡയറക്ടറായിരിക്കേ, യുവേഫ മത്സരങ്ങളുടെ സംപ്രേഷണം തെക്കെ അമേരിക്കന്‍ ടെലിവിഷനുകള്‍ക്കു നല്‍കിയതുമായി ബന്ധപ്പെട്ട് ഇന്‍ഫാന്റിനോ ഉണ്ടാക്കിയ കോടിക്കണക്കിനു യൂറോ പാനമയിലെ മൊസാക്ക് ഫൊണ്‍സേക്ക എന്ന ധനകാര്യ സ്ഥാപനം വഴി നിക്ഷേപിച്ചിട്ടുണ്ട് എന്നാണു വെളിപ്പെടുത്തല്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ്, സൂപ്പര്‍ കപ്പ്, യുവേഫ കപ്പ് തുടങ്ങിയവയുടെ സംപ്രേഷണാവകാശമാണ് വിറ്റത്. അര്‍ജന്റീനയിലുള്ള ക്രോസ് ട്രേഡിംഗ് എന്ന കമ്പനിയായിരുന്നു സംപ്രേഷണാവകാശങ്ങള്‍ നേടിയെടുത്തത്. പിന്നീട് ക്രോസ് ട്രേഡിംഗ്, ടെലിമാസോണാസ് എന്ന കമ്പനിക്ക് നാലോ അഞ്ചോ ഇരട്ടി ലഭത്തിന് സംപ്രേഷണാവകാശം കൈമാറിയത്രേ. 2003 മുതല്‍ 2006 വരെയും 2006 മുതല്‍ 2009വരെയുമായിരുന്നു കരാര്‍. ഇതേത്തുടര്‍ന്ന് യുവേഫ ആസ്ഥാനത്ത് സ്വിറ്റ്‌സര്‍ലന്‍ഡ് ഫെഡറല്‍ പോലീസ് റെയ്ഡ് നടത്തി. റെയ്ഡ് നടന്നെന്നു സ്ഥിരീകരിച്ച യുവേഫ അധികൃതര്‍ പക്ഷേ, രേഖകളൊന്നും പോലീസ് കൊണ്ടുപോയില്ലെന്നു പറഞ്ഞു.

ക്രോസ് ട്രേഡിംഗിന്റെ സഹകാരിയായ ഫുള്‍ പ്ലേ എന്ന കമ്പനിയുടെ ഉടമയായ ഹ്യൂഗോ ജിംങ്കിസ് അമേരിക്കയിലെ വന്‍കിട സ്ഥാപനമാണ്. എന്നാല്‍, അവരുടെ പേരില്‍ വന്‍കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് ജിങ്കിസിനെ അര്‍ജന്റീനയില്‍വച്ച് അറസ്റ്റ് ചെയ്തു. ഇന്‍ഫാന്റിനോയുടെ ഇടപാടുകളില്‍ ക്രോസ് ട്രേഡിംഗിന്റെയും ജിങ്കിംസിന്റെയും ഇടപെടലുകള്‍ പുറത്തുവന്ന തെളിവുകളില്‍ വ്യക്തമാണ്. ക്രോസ് ട്രേഡിംഗ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ന്യൂഎ എന്ന ദ്വീപ് രാജ്യത്തിലാണ്. പാനമ രേഖകളുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഫിഫയുടെ എത്തിക്‌സ് കമ്മിറ്റി പ്രാഥമിക അന്വേഷണത്തിനൊരുങ്ങുകയാണ്.

2000ലാണ് ഇറ്റലിയില്‍ ജനിച്ച് സ്വിസ് പൗരനായി മാറിയ ഇന്‍ഫാന്റിനോ യുവേഫയിലെത്തുന്നത്. 2009ല്‍ അദ്ദേഹം യുവേഫയുടെ സെക്രട്ടറി ജനറലായി. പിന്നീട് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഫിഫയുടെ പുതിയ പ്രസിഡന്റുമായി. ഫിഫയില്‍ അഴിമതി ഇല്ലാതാക്കുകയാണ് തന്റെ ലക്ഷ്യമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. എന്നാല്‍, ആരോപണങ്ങള്‍ യുവേഫയും ഫിഫയും നിഷേധിച്ചു.

നികുതിയില്ലാ രാജ്യങ്ങളില്‍ കമ്പനികള്‍ തുറക്കുന്നതിനും സമ്പത്ത് നിക്ഷേപിക്കാനും സഹായങ്ങള്‍ നല്കുന്ന നിയമ-ധനകാര്യ ഉപദേശ സ്ഥാപനമാണ് മൊസാക്ക് ഫൊണ്‍സേക്ക. റാമോണ്‍ ഫൊണ്‍സെക സഹസ്ഥാപകന്‍. 35 രാജ്യങ്ങളില്‍ ഓഫീസുകള്‍ ഉണ്ട്. ബ്രിട്ടീഷ് വര്‍ജിന്‍ ഐലന്‍ഡ്‌സ്, സീഷെല്‍സ്, പാനമ, ഐല്‍ ഓഫ് മാന്‍, മൗറീഷ്യസ്, ബെര്‍മുഡ തുടങ്ങിയ നികുതിയില്ലാ രാജ്യങ്ങളില്‍ ഇടപാടുകള്‍ നടത്തുന്നതില്‍ പ്രത്യേക വൈദഗ്ധ്യം. നാമമാത്ര കമ്പനികള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങളുടെ മുന്‍നിരയിലാണ് മാസാക് ഫൊണ്‍സേക്ക.

Related posts