പാമ്പിന്‍വിഷം വില്പന കേസിലെ അഞ്ചു പ്രതികളേയും കോടതി വെറുതേവിട്ടു

Court2തളിപ്പറമ്പ്: വിവാദമായ പാമ്പിന്‍വിഷം വില്പന കേസിലെ അഞ്ചുപ്രതികളെയും കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെവിട്ടു. കുറ്റിക്കോലിലെ ഇടിഞ്ഞകുന്നേല്‍ വീട്ടില്‍ സോമന്‍, തളിപ്പറമ്പിലെ താഴത്തുകുന്നേല്‍ മാത്യു, കല്ലേന്‍ നാരായണന്‍, കാസര്‍ഗോട്ടെ കെ.മോഹനന്‍ എന്നിവരെയാണു കുറ്റക്കാരല്ലെന്നു കണ്ടു വെറുതെവിട്ടത്.

2009 ലായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂര്‍-കാസര്‍ഗോഡ്-കല്‍പ്പറ്റ ഫഌയിംഗ് സ്ക്വാഡിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പിന്‍വിഷം വിലയ്ക്കു വാങ്ങാനെന്ന വ്യാജേന പ്രതികളെ ഗ്രീന്‍പാര്‍ക്ക് ലോഡ്ജില്‍ വിളിച്ചുവരുത്തി ആറു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന മൂര്‍ഖന്‍, അണലി എന്നീ പാമ്പുകളുടെ 30 ഗ്രാം തൂക്കം വരുന്ന വിഷം കസ്റ്റഡിയിലെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ അഞ്ചാം പ്രതി മോഹനന്റെ വീട്ടില്‍ നിന്നും അണലി, മൂര്‍ഖന്‍ എന്നീ പാമ്പുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമായിരുന്നു കേസ്. കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളില്‍ നിന്നു പിടികൂടിയ പാമ്പിന്‍ വിഷം ഫോറന്‍സിക് പരിശോധനക്കയച്ച് ഇന്ത്യന്‍ കോബ്രയുടെ വിഷം തന്നെയാണെന്നു സ്ഥീരീകരിച്ചിരുന്നു. എന്നാല്‍ കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നു കണ്ടെത്തിയാണു കോടതി പ്രതികളെ വെറുതെവിട്ടത്. ഒന്ന്, നാല്, അഞ്ച് പ്രതികള്‍ക്കു വേണ്ടി അഡ്വ. കുട്ടുക്കന്‍ മൊയ്തുവും രണ്ടാം പ്രതിക്ക് വേണ്ടി അഡ്വ.എം.വേണുഗോപാല്‍, മൂന്നാം പ്രതിക്കുവേണ്ടി അഡ്വ. എം.പരമേശ്വരന്‍ എന്നിവര്‍ ഹാജരായി.

Related posts