പാരിപ്പള്ളി സ്റ്റേഷനിലെ പോലീസുകാരനെ കൊലപ്പെടുത്തിയ കേസ് : വിധി 15ന്

EKM-COURTകൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി പ്രതിയായ മണിയന്‍പിള്ള വധക്കേസിന്റെ  വിധി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 15ന് പറയും. വാദം കഴിഞ്ഞദിവസം പൂര്‍ത്തിയായി. പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ റിക്കാര്‍ഡ് വേഗത്തിലാണ് വിചാരണ പൂര്‍ത്തിയായത്. ജൂണ്‍ 14നായിരുന്നു കേസിന്റെ വിചാരണ തുടങ്ങിയത്.

പ്രതി ആട് ആന്റണി സഞ്ചരിച്ചിരുന്ന മാരുതി ഒമ്‌നി വാനും മണിയന്‍പിള്ള കൊലക്കത്തിക്കിരയായ പോലീസ് ജീപ്പും പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജോര്‍ജ് മാത്യു ഇന്നലെ നേരിട്ട് പരിശോധിച്ചു. ഡ്രൈവര്‍ സീറ്റിലിരുന്ന മണിയന്‍പിള്ളയെ, ജീപ്പിന്റെ പിന്‍ സീറ്റില്‍ കയറിയ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയവിധം മനസിലാക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. ആട് ആന്റണി സഞ്ചരിച്ചിരുന്ന വാനും ജഡ്ജി നോക്കിക്കണ്ടു.

കേസിലെ ഒന്നാംസാക്ഷി എഎസ്‌ഐ ജോയിയുടെ മൊഴി അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് കോടതിയെ ബോധിപ്പിച്ചു. സാഹചര്യ തെളിവുകളും പ്രതിക്കെതിരെയുള്ള കുറ്റം ശരിവയ്ക്കുന്നു.  പ്രോസിക്യൂഷന്‍ 30 സാക്ഷികളെയും 72 രേഖകളും 38 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.

കേസിലെ സാക്ഷികളില്‍ പലരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്. ഇവരെ കൃത്യമായി കോടതിയിലെത്തിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രോസിക്യൂഷനെ സഹായിക്കാനായി പാരിപ്പള്ളി എസ്‌ഐ ജയകൃഷ്ണന്റെ നേതൃത്വത്തില്‍ ആറംഗ സംഘത്തെയും നിയോഗിച്ചിരുന്നു. പ്രതിക്കുവേണ്ടി അഭിഭാഷകരായ ബിഎന്‍ ഹസ്കറും എന്‍ മുഹമ്മദ് നഹാസുമാണ് ഹാജരാകുന്നത്.

Related posts