പാര്‍ക്കിംഗ് നിരോധിത മേഖലകള്‍ തിരിച്ചിട്ടില്ല, യാത്രക്കാര്‍ക്കു പിഴ

KLM-PARKINGതിരുവല്ല: നഗരത്തിലെ വാഹനപാര്‍ക്കിംഗിനെ സംബന്ധിച്ചു  സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തത് യാത്രക്കാരെ കുഴക്കുന്നു. പലപ്പോഴും ട്രാഫിക് പോലീസ് പിഴചുമത്തുമ്പോഴാണ് പാര്‍ക്കിംഗ് പാടില്ലാത്ത മേഖലയാണെന്ന് യാത്രക്കാര്‍ അറിയുന്നത്. കെഎസ്ആര്‍ടിസി സമുച്ചയത്തില്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഇതു സംബന്ധിച്ച അറിയില്ല.  നഗരത്തിനു പുറത്ത് നിന്ന് വരുന്ന യാത്രികരാണ് ഇതുമൂലം കുരുങ്ങുക. വന്‍കിട കച്ചവട സ്ഥാപനങ്ങള്‍ അടക്കം ഉണ്ടെങ്കിലും ആനുപാതികമായ പാര്‍ക്കിംഗ് സൗകര്യം നഗരത്തില്‍ ഇല്ല.

പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ ഇത്തരം വാഹനങ്ങള്‍ നടപ്പാത കൈയടക്കുന്നതോടെ വഴിയാത്രക്കാരനും ബുദ്ധിമുട്ടാകും. പാര്‍ക്കിംഗ് നിരോധന മേഖല അറിയാതെ റോഡിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്നു പോലീസ്  പിഴയടപ്പിക്കുന്നതായി ആക്ഷേപമുണ്ട്. ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി തിരിച്ചുവരുമ്പോഴാണ് തിരുവല്ലയില്‍ അടുത്ത നാളില്‍ ആരംഭിച്ച പോലീസിന്റെ പിഴ സ്റ്റിക്കര്‍ പതിഞ്ഞത് പലരുടെയും ശ്രദ്ധയില്‍ പെടുന്നത്.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കണ്ടു നിന്നശേഷം വാഹനത്തില്‍ നിന്ന് ആളുകള്‍ മാറിക്കഴിയുമ്പോഴാണ് പോലീസ് വാഹനത്തില്‍ പിഴ സ്റ്റിക്കര്‍ പതിപ്പിക്കുന്നതെന്നാണ് ഇരകളായവരുടെ പരിഭവം. ഇതു സംബന്ധിച്ച് ട്രാഫിക് ഉദ്യോഗസ്ഥരും യാത്രക്കാരും തമ്മില്‍ വാക്കേറ്റവും സ്ഥിരം കാഴ്ചയാണ്. മുന്നറിയിപ്പ് നല്‍കാന്‍ പോലീസ് തയാറാകുന്നില്ലെന്നതാണ് പ്രശനം.

നഗരത്തില്‍ കെഎസ്ആര്‍ടിസി ടെര്‍മിനല്‍ മുതല്‍ വടക്കോട്ടുളള എംസി റോഡില്‍  ആര്‍ക്കും കാണാനാകുന്ന അനധികൃത കൈയേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്ന അധികൃതര്‍  മുന്നറിയിപ്പില്ലാത്ത പാര്‍ക്കിംഗ് പ്രദേശം തിരിച്ചറിയാതെ  വാഹനം നിര്‍ത്തി ആവശ്യ സാധനങ്ങള്‍ വാങ്ങാനെത്തുന്ന സ്ത്രീകളെയും മറ്റു യാത്രക്കാരെയും പിഴയടപ്പിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

Related posts