പാഴ്‌വസ്തുക്കള്‍ അലങ്കാര വസ്തുക്കളായി മാറ്റി പ്രമോദ് ജോണ്‍

alp-pazhvasthuചേര്‍ത്തല:  പാഴ്‌വസ്തുക്കളായി വലിച്ചെറിയുന്നവ കരവിരുതിലൂടെ അലങ്കാര വസ്തുക്കളാക്കി മാറ്റുകയാണു കലാകാരന്‍ പ്രമോദ് ജോണ്‍. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന വസ്തുക്കള്‍ മണ്ണിനും ജീവജാലങ്ങള്‍ക്കും വെല്ലുവിളിയാകുമ്പോള്‍ നൂതന പരിഹാര പദ്ധതിയുമായി ചേര്‍ത്തല ടൗണ്‍ റോട്ടറിക്ലബ് ആണ് രംഗത്തെത്തിയിരിക്കുന്നത്. കരകൗശലത്തില്‍ പ്രാഗത്ഭ്യമുള്ള അര്‍ത്തുങ്കല്‍ കോയില്‍പ്പറമ്പില്‍ പ്രമോദ് ജോണിന്റെ കലാവിരുതാണ് റോട്ടറി ക്ലബിനെ “അഴുക്കില്‍നിന്ന് അഴകിലേക്ക്’ എന്ന പദ്ധതിലേക്ക് നയിക്കാന്‍ പ്രേരണയേകിയത്.

ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികള്‍, ക്യാരിബാഗുകള്‍, പേന, ചെരുപ്പ്, ടയര്‍, ചിരട്ട എന്നിവയെല്ലാം വര്‍ണവിസ്മയമൊരുക്കുന്ന കൗതുകവസ്തുക്കളാക്കി മാറ്റിയിരിക്കുകയാണ്. പാഴ്‌വസ്തുക്കള്‍ ഉപേക്ഷിക്കുന്നത് മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്നതിനോടൊപ്പം ഇവയുടെ പുനര്‍ ഉപയോഗത്തിലൂടെ ആകര്‍ഷകമായ കരകൗശല വസ്തുക്കളുടെ വിപണനവും സാധ്യമാക്കുകയാണു പ്രമോദ്. വിദ്യാലയങ്ങളും മറ്റും കേന്ദ്രീകരിച്ച് പദ്ധതി പ്രചരിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനുമാണ് ലക്ഷ്യമെന്ന് ക്ലബ് ഭാരവാഹികള്‍ പറഞ്ഞു.

മുനിസിപ്പല്‍ ചെയര്‍മാന്‍ ഐസക് മാടവന ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ടി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി. റോട്ടറി അസി. ഗവര്‍ണര്‍ വി.ആര്‍. വിദ്യാധരന്‍ മുഖ്യാതിഥിയായി. ക്ലബ് സെക്രട്ടറി സൈറസ് വന്യംപറമ്പില്‍, പ്രോജക്ട് ഡയറക്ടര്‍ എ.സി. വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts