പിണറായി വധശ്രമക്കേസ്: പ്രതി വന്നത് പിണറായിയെ വധിക്കാന്‍ തന്നെ

crimeനവാസ് മേത്തര്‍

തലശേരി: സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപത്തു നിന്നും തോക്കും കൊടുവാളുമായി നാദാപുരം വളയം കുറ്റിക്കാട്ടില്‍ പിലാവുള്ളതില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യര്‍ പിടിയിലായ കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം തലശേരി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.കെ. പ്രഭാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചത്. റവല്യൂഷനറി പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖനെ കൊന്ന വിരോധത്താല്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ പിണറായിയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 0.22 കാലിബര്‍ എയര്‍ഗണ്ണും 23 സെന്റീമീറ്റര്‍ നീളമുള്ള കൊടുവാളുമായി പിണറായി വിജയന്റെ പാണ്ട്യാല മുക്കിലെ വീടിന് 85 മീറ്റര്‍ സമീപത്തെത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

കുഞ്ഞികൃഷ്ണനില്‍ നിന്നും പിടികൂടിയ തോക്ക് ഉപയോഗിച്ചാല്‍ അപകടം സംഭവിക്കുമെന്ന വിദഗ്ധ സംഘത്തിന്റെ ശാസ്ത്രീയമായ റിപ്പോര്‍ട്ടും സംഭവദിവസം കുഞ്ഞികൃഷ്ണന്‍ നമ്പ്യാരില്‍ നിന്നും പിടികൂടിയ തോക്കും കത്ത്യാളും പിന്നീട് കുഞ്ഞികൃഷ്ണന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത വെടിയുണ്ടകളും വെടിമരുന്നുമുള്‍പ്പെടെയുള്ള വസ്തുക്കളും ഇവയെല്ലാം പരിശോധിച്ചതിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടുകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

ഈ കേസില്‍ എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്റ്‌സ് ആക്ടും ആംസ് ആക്ടും ഉള്ളതിനാല്‍ സര്‍ക്കാന്‍ അനുമതിയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.  തൊണ്ടി മുതലായി കണ്ടെടുത്ത തോക്ക് എയര്‍ഗണ്ണാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. ഈ എയര്‍ഗണ്‍ ഉപയോഗിച്ച് അടുത്ത് നിന്നും വെടി ഉതിര്‍ത്താല്‍ ജീവന് അപകടം സംഭവിക്കുമെന്ന് വിദഗ്ധര്‍ അന്വേഷണ സംഘത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  കണ്ണൂര്‍ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞികൃഷ്ണനില്‍ നിന്നും പിടികൂടിയ തോക്ക് എയര്‍ ഗണ്ണാണെന്ന സ്ഥിരീകരണമുണ്ടായത്.

ഈ കേസുമായി ബന്ധപ്പെട്ട് ആര്‍എംപി ഒഞ്ചിയം ഏരിയാ സെക്രട്ടറി എന്‍.വേണു, ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ രമ, പിതാവ് മാധവന്‍ എന്നിവരുള്‍പ്പെടെ 125 സാക്ഷികളുടെ മൊഴികള്‍ ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നാദാപുരം, വളയം, ഒഞ്ചിയം ഭാഗങ്ങളില്‍ നടന്നിട്ടുള്ള ആര്‍എംപി യുടെ പൊതുയോഗങ്ങളുടേയും നേതാക്കളുടെ പ്രസംഗത്തിന്റേയും വീഡിയോ ക്ലിപ്പിംഗുകള്‍ അന്വേഷണ സംഘം ശേഖരിച്ചിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. കുഞ്ഞികൃഷ്ണന് സംഭവം കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷം കോടതി ജാമ്യം അനുവദിച്ചിരുന്നു.

2013 ഏപ്രില്‍ മൂന്നിന് രാത്രി 8.15 ഓടെയാണ് പിണറായി വിജയന്റെ പിണറായി പാണ്ട്യാല മുക്കിലെ വീടിനു സമീപത്തു നിന്നും തോക്കുമായി കുഞ്ഞികൃഷ്ണനെ നാട്ടുകാര്‍ പിടികൂടിയത്. പിണറായിയുടെ വീടിനു നൂറു മീറ്റര്‍ അകലെ റോഡില്‍ ശുദ്ധജല വിതരണത്തിനായി ഇറക്കിയിട്ടിട്ടുള്ള പൈപ്പിനുള്ളില്‍ കുഞ്ഞികൃഷ്ണന്‍ എന്തോ സാധാനം വയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൈപ്പ് പരിശോധിച്ചപ്പോഴാണ് തോക്കും കത്ത്യാ ളും കണ്ടെത്തിയത്.

നാട്ടുകാര്‍ തോക്ക് കണ്ടെടുത്തതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുഞ്ഞികൃഷ്ണനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായി  പിണറായി വിജയനെ ശരിയാക്കാനാണ് താനെത്തിയതെന്ന് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ശേഷം താന്‍ രമയെ കാണാന്‍ ഒഞ്ചിയത്തെ വീട്ടില്‍ പോയിരുന്നു. രമയുടെ കരച്ചില്‍ മനസില്‍ നിന്നും മായുന്നില്ല.  പാര്‍ട്ടിയെ ഓനാണ് നശിപ്പിച്ചത്. ഓന്‍ അറിയാതെ ചന്ദ്രശേഖരന്റെ കൊലപാതകവും നടക്കില്ലെന്ന് രമയുടെ പിതാവ് മാധവേട്ടന്‍ പറഞ്ഞിട്ടുണ്ട്.

രമയുടെ കരച്ചില്‍ കേട്ടപ്പോള്‍ മുതല്‍ ഇതൊന്നും ശരിയല്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആരെങ്കിലും വേണ്ടേ ഇത് ചെയ്യാന്‍. അതുകൊണ്ട് പുറപ്പെട്ടതാണ്. സിഐടിയു ദേശീയ സമ്മേളനം കണ്ണൂരില്‍ നടക്കുന്നതിനാല്‍ വിജയന്‍ നാട്ടിലുണ്ടാകുമെന്നറിയാം. രണ്ട് ദിവസമായി വിജയന്റെ വീടിന്റെ പരിസരത്ത് ഞാനുണ്ടായിരുന്നു. ഓനെ കിട്ടുമോ എന്നു നോക്കി നില്‍ക്കുകയായിരുന്നുവെന്നും കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.

കോഴിക്കോട് നടക്കാവിലെ രാജന്‍ എന്നയാളുടെ മാസ് എന്ന കടയില്‍ നിന്നാണ് 8000രൂപക്ക് കുഞ്ഞികൃഷ്ണന്‍ തോക്ക് വാങ്ങിയത്.  17 ഇഞ്ച് നീളമുള്ള കത്ത്യാളാണ് കുഞ്ഞികൃഷ്ണന്റെ കയ്യില്‍ നിന്നും പിടികൂടിയിരുന്നത്. പ്രതിഭാഗത്തിനു വേണ്ടി ഡ്വ. ദിലീഷാണ് ഹാജരാകുന്നത്.

Related posts