ഏറ്റുമാനൂര്‍: കൊല്ലപ്പെട്ട അശ്വതിയുടെ പിതാവ് തമ്പാന്റെ മദ്യപാന ശീലമാണ് ദുരന്തത്തിനു കാരണമായതെന്നു പറയാം. കടുത്ത മദ്യപാനിയാ യ ഇയാള്‍ക്കു മദ്യം വാങ്ങിക്കൊടുത്തിരുന്നതു ബഷീറാണ്. ഈ ബന്ധം ബഷീറിനു തമ്പാന്റെ വീട്ടില്‍ അമിതസ്വാതന്ത്ര്യം നല്കി. തമ്പാന്റെ മകള്‍ അശ്വതിയുമായി വഴിവിട്ട ബന്ധത്തിലേക്കു നയിച്ചതും ഈ സ്വാതന്ത്ര്യമാണ്. ഇതു പക്ഷേ തമ്പാന്‍ മനസിലാക്കിയതേയില്ല. 24 മണിക്കൂറും മദ്യത്തില്‍ മുങ്ങിത്താഴ്ന്ന തമ്പാന് അതു മനസിലാക്കാനുള്ള വെളിവില്ലായിരുന്നുവെന്നാണു നാട്ടുകാര്‍ പറയുന്നത്.
അശ്വതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയതിനു തൊട്ടടുത്ത ദിവസവും ബഷീറും തമ്പാ നും ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മദ്യത്തിനു പണം നല്കിയതും ബഷീറാണ്. മദ്യം വാങ്ങിയതു തമ്പാനും. ഈ മദ്യം കഴിക്കുമ്പോഴും തമ്പാന്‍ അറിയുന്നുണ്ടായിരുന്നില്ല തന്റെ മകളുടെ ഘാതകനാണ് തനിക്കു മദ്യം നല്കുന്നതെന്ന്. മദ്യം അത്രത്തോളം അയാളെ കീഴ്‌പ്പെടുത്തിയിരുന്നു.
ബഷീര്‍ പിടിക്കപ്പെടുകയും കൊല്ലപ്പെട്ടതു അശ്വതിയാണെന്നു നാടുമുഴുവന്‍ അറിയുകയും ചെയ്തിട്ടും തമ്പാന്‍ പറഞ്ഞതു കൊല്ലപ്പെട്ടതു തന്റെ മകളല്ലെന്നാണ്. മദ്യലഹരിയിലായിരുന്ന തമ്പാന്‍ ഇന്നലെ വൈകുന്നേരം ഓട്ടോറിക്ഷയില്‍ മത്സ്യവുമായി കന്നുകുളത്ത് വന്നിറങ്ങുന്നതു കണ്ട നാട്ടുകാര്‍ അദ്ഭുതപ്പെടുകയായിരുന്നു.
മരിച്ചത് അശ്വതിയാണെന്നു ചാനലുകളില്‍ വാര്‍ത്തകള്‍ സജീവമാകുമ്പോഴാണു അശ്വതിയുടെ അച്ഛന്‍ ഇത്തരത്തില്‍ പറയുന്നതും പെരുമാറുന്നതും. ഇതോടെ നാട്ടുകാര്‍ക്കും സംശയമായി. ഒടുവില്‍ പോലീസിന്റെ ഔദ്യോഗിക അറിയിപ്പ് വന്നില്ലെങ്കിലും മാധ്യമങ്ങളില്‍ കണ്ട വിവരങ്ങളിലൂടെ നാട്ടുകാര്‍ ഉറപ്പിച്ചു. മരിച്ചതു തമ്പാന്റെ മകള്‍ അശ്വതി തന്നെയാണ്.
നിര്‍ണായകമായത് ടാര്‍പോളിന്‍ഷീറ്റ്
കോട്ടയം: ശനിയാഴ്ച രാത്രി കൊലചെയ്തശേഷം അശ്വതിയുടെ മൃതദേഹം പൊതിഞ്ഞുകൊണ്ടുവന്ന ടാന്‍പോളിന്‍ഷീറ്റാണ് കേസില്‍ നിര്‍ണായക തെളിവായത്. വിദേശനിര്‍മിതമാണ് ടാര്‍പോളിനെന്നു നേരത്തെ കണ്ടെത്തുകയും ഇതില്‍ അടയാളപ്പെടുത്തിയിരുന്ന ചില കോഡ് നമ്പറുകള്‍ കൂടുതല്‍ പരിശോധനയ്ക്കു വിധേയമാക്കി.
യാതൊരു വിധ ചെളിയും പറ്റാത്തതായിരുന്നു ടാര്‍പോളിന്‍. ഗള്‍ഫില്‍നിന്നും ഡല്‍ഹി, മംഗലാപുരം വഴി കോട്ടയത്ത് എത്തിയ പാഴ്‌സല്‍ പൊതിഞ്ഞ ടാര്‍പോളിന്‍ ഷീറ്റാണ് ഇതെന്നു വ്യക്തമായി. ഇതനുസരിച്ച് വിവിധ കൊറിയര്‍ സ്ഥാപനങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണു വിലാസക്കാരനെ കണ്ടെത്തി ബുധനാഴ്ച രാത്രി ഇയാളെ കസ്റ്റഡിയിലെടുത്തത്.
തനിക്ക് ഒന്നര വര്‍ഷം മുന്‍പു ലഭിച്ച പാഴ്‌സല്‍ കവറാണെന്നും ഇത് ഉപയോഗമില്ലെന്നു കണ്ട് അക്കാലത്തു തന്നെ കോട്ടയം മെഡിക്കല്‍ കോളജിനു സമീപം വഴിയില്‍ ഉപേക്ഷിച്ചു കളഞ്ഞതായി പ്രതി വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ഇന്നലെ രാവിലെ ഇയാളുമായി പോലീസ് മെഡിക്കല്‍ കോളജ് പരിസരത്തെത്തി ടാര്‍പോളിന്‍ ഉപേക്ഷിച്ചു കളഞ്ഞതായി പറയുന്ന സ്ഥലം പരിശോധിച്ചു. ചെളിയും വെള്ളവും നിറഞ്ഞ സ്ഥലത്ത് യാതൊരു വിധ മാലിന്യവും പറ്റാതെ ഇങ്ങനെയൊരു ടാര്‍പോളിന്‍ ഇത്രയും കാലം എങ്ങനെ കിടന്നു എന്ന ചോദ്യത്തിനു മുന്നില്‍ പ്രതി പതറി.
തുടക്കത്തില്‍ യാതൊരു കൂസലും കാണിക്കാതെ ഇംഗളിഷും മലയാളവും കൂട്ടിക്കലര്‍ത്തി സംസാരിച്ച പ്രതി ഉച്ചയോടെ അസ്വസ്ഥനായി. കൊല്ലപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ചുള്ള തുടര്‍ച്ചയായ ചോദ്യങ്ങളും വീട്ടിലെത്തിയുള്ള പരിശോധനയില്‍ കണ്ടെത്തിയ തെളിവുകളും പ്രതിയെ കുഴക്കി. ഇയാളുടെ വീട്ടില്‍ ഭാര്യയുടേതല്ലാത്ത സ്ത്രീയുടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും എങ്ങനെ വന്നു എന്ന ചോദ്യത്തിനും ഉത്തരമുണ്ടായില്ല.