പ്രദീപ് ഗോപി
പ്രശസ്ത പിന്നണി ഗായിക ദലീമ ഇന്ന് പുതിയ വേഷപ്പകര്‍ച്ചയിലാണ്. പിന്നണിയില്‍ നിന്ന് മുന്നണിയി ലെത്തിയിരിക്കുന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനില്‍ നിന്ന് സിപിഎം പ്രതിനിധിയായി മത്സരിച്ചു ജയിച്ചാണ് ദലീമ ജില്ലാ പഞ്ചായത്തിലെത്തിയത്. പിന്നീടു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 21 വര്‍ഷമായി സംഗീതരംഗത്ത് സജീവമായിരുന്ന ദലീമ ജോജോ(44) ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയിടത്തെല്ലാം പാട്ട് പാടണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം. പാടിപ്പാടി വോട്ടു തേടി. ഒടുവില്‍ വോട്ടുകളെല്ലാം ദലീമയുടെ പെട്ടിയിലാകുകയും ചെയ്തു.
രാഷ്ട്രീയമുന്നണിയില്‍ എത്തിയെങ്കിലും ഇപ്പോഴും സംഗീതപരിപാടികളോടു ദലീമ വിടപറഞ്ഞിട്ടില്ല. വേദികളില്‍ ഇപ്പോഴും ഈ ഗായിക സജീവമാണ്.
പ്രശസ്ത ഗായിക എസ് ജാനകിയുടെ സ്വരമാധുരിയില്‍ പാടി ശ്രദ്ധ നേടിയ ഗായികയാണ് ദലീമ. 2000, 2003, 2008 വര്‍ഷങ്ങളില്‍ മികച്ച ഗായികയ്ക്കുള്ള സംഗീതനാടക അക്കാദമി അവാര്‍ഡ് നേടി. കൂടാതെ ദൃശ്യ, എംടിവി തുടങ്ങി നിരവധി പുരസ്കാരങ്ങളും ലഭിച്ചു. രവീന്ദ്രന്‍ മാഷിന്റെ സംഗീതത്തില്‍ കല്യാണപ്പിറ്റേന്ന് എന്ന ചിത്രത്തില്‍ തെളിമലര്‍ കാടുകളില്‍… എന്ന ഗാനത്തോടെയാണ് ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ചത്.
കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമയില്‍ “മഞ്ഞുമാസപ്പക്ഷി കിളി തൂവല്‍ കൂടുണ്ടോ..’ എന്ന ഗാനം ഹിറ്റായി. തുടര്‍ന്ന് ജോണ്‍സണ്‍, മോഹന്‍ സിത്താര, ബേണി ഇഗ്‌നേഷ്യസ് തുടങ്ങി പ്രശസ്തരായ സംഗീത സംവിധായകരുടെ 25 പാട്ടുകള്‍ക്ക് ദെലീമ ശബ്ദം നല്‍കി. ദെലീമ പാടിയ എസ് ജാനകിയുടെ എല്ലാ പാട്ടുകളും സരിഗ, വില്‍സണ്‍ ഓഡിയോസ് കാസറ്റുകളായും സിഡികളായും പുറത്തിറക്കിയിട്ടുണ്ട്. ക്രിസ്തീയ ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും അടക്കം 7000ലധികം പാട്ടുകള്‍ ദലീമ പാടിയിട്ടുണ്ട്.
ചേര്‍ത്തല എഴുപുന്ന ആറാട്ടുകുളം പരേതരായ തോമസ് ജോണിന്റെയും അമ്മിണിയുടെയും 11 മക്കളില്‍ ഇളയവളാണ് ദലീമ. ഞാറയ്ക്കല്‍ ടാലന്റ് മ്യൂസിക് സ്കൂളില്‍ മുമ്പ് സംഗീത അധ്യാപികയായിരുന്നു. മരട് ഗ്രിഗോറിയന്‍ പബ്ലിക് സ്കൂളിലെ സംഗീത അധ്യാപകനായ അരൂര്‍ പൂജപ്പുര ജോ ഡെയ്ല്‍ വീട്ടില്‍ ജോജോയാണ് ഭര്‍ത്താവ്. മക്കളായ ആര്‍ദ്ര ഇതേസ്കൂളില്‍ പത്താം ക്ലാസിലും മകന്‍ കെന്‍ ഏഴാം ക്ലാസിലും പഠിക്കുന്നു. മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുകയും ജനസേവനത്തിനായി സമര്‍പ്പിത മനസോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പുരോഗമന നിലപാടുകളോടുള്ള താല്‍പര്യമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ദലീമ പറഞ്ഞു.
* പിന്നണിഗായികയായ ദലീമ മുന്നണിരാഷ്ട്രീയത്തിലെത്തിയപ്പോള്‍ ഉണ്ടായ മാറ്റങ്ങള്‍?
മാറ്റം എന്നു പറയുന്നത്… മുമ്പു ഗാനാലാപനമായിരുന്നു. ഇപ്പോള്‍ ജനങ്ങളെ സേവിക്കുകയും കൂടിയാണ്. പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ പോകുമ്പോഴെല്ലാം ആളുകള്‍ക്ക് പാട്ടു വേണം. ഞാന്‍ പാടാറുണ്ട്. എന്റെ പാട്ടിനെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണിത്. പ്രസംഗത്തെക്കാള്‍ അവര്‍ എന്നില്‍ നിന്നു പ്രതീക്ഷിക്കുന്നത് പാട്ടാണ്.
* രാഷ്ട്രീയത്തിലേക്കു കടക്കാനുള്ള കാരണമെന്താണ്?
അതൊരു നിമിത്തം പോലെ സംഭവിച്ചതാണ്. കെ. സുധാകരന്‍ സാറും മറ്റു ചിലരും വിളിച്ച് എന്നോടു മത്സരിക്കാമോ എന്നു ചോദിക്കുകയായിരുന്നു. ആദ്യം ചിരിയാണു വന്നത്. ഒരു തമാശയായാണു തോന്നിയത്. എനിക്കു രാഷ്ട്രീയമൊന്നുമുണ്ടായിരുന്നില്ല. കാരണം രാഷ്ട്രീയം നോക്കിയൊന്നും വോട്ടു പോലും ചെയ്യുന്ന ആളായിരുന്നില്ല ഞാന്‍. പരിചയമുള്ള സ്ഥാനാര്‍ഥികള്‍ക്കു വോട്ടു ചെയ്യുകയായിരുന്നു പതിവ്. എന്റെ വീട്ടിലെല്ലാവരും പാരമ്പര്യമായി കോണ്‍ഗ്രസ് അനുഭാവികളാണ്. അരൂര് വന്ന ശേഷം എനിക്കു ലഭിച്ച ചില സുഹൃത്തുക്കള്‍ കമ്യൂണിസ്റ്റുകാരായിരുന്നു. അവരില്‍ ചിലര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോള്‍ അവര്‍ക്കു വോട്ടു ചെയ്തിരുന്നു.
ഭര്‍ത്താവിന്റെ ബന്ധുക്കളില്‍ ചിലര്‍ ഇടതുപക്ഷ ചായ്‌വുള്ളവരായിരുന്നു. പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്കും വൃദ്ധജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്നൊക്കെ ഞാന്‍ പണ്ടു മുതലേ ആഗ്രഹിച്ചിരുന്നു. അതു ബന്ധുക്കളുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ഈ ഓഫര്‍ വന്നപ്പോള്‍ ബന്ധുക്കളായ കുറേപ്പേര്‍ എന്നെ നിര്‍ബന്ധിച്ചു. ആന്റി… ആന്റി മത്സരരംഗത്തു വരണം. മത്സരിച്ചു ജയിച്ചാല്‍ ആന്റി മുമ്പു പറയാറുള്ളതുപോലെ പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനുള്ള കൂടുതല്‍ അവസരം ലഭിക്കുമെന്നുമൊക്കെ പറഞ്ഞു.
വ്യക്തിപരമായി ചെറിയ വരുമാനം മാത്രമുള്ള നമുക്ക് അധികമാളുകളെ സഹായിക്കാന്‍ കഴിയില്ലല്ലോ. ഒന്നോ രണ്ടോ പേരെയല്ലേ സാമ്പത്തികമായി നമുക്കു സഹായിക്കാന്‍ കഴിയൂ. എന്നാല്‍ ജില്ലാ പഞ്ചായത്തംഗമായി വന്നാല്‍ സാധുക്കളായ ജനങ്ങള്‍ക്ക് അവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കാന്‍ കഴിയുമെന്ന തിരിച്ചറിവുണ്ടായപ്പോള്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ പിന്തുണയുമുണ്ടായിരുന്നു.
* പൊതുപ്രവര്‍ത്തനം വിശ്രമമില്ലാത്ത ഒരു ജോലിയാണെന്നു തോന്നുന്നുണ്ടോ?
വിശ്രമമില്ലാതെ ഓടിക്കൊണ്ടിരിക്കുകയാണ് ഞാനിപ്പോള്‍. കാരണം ഉദ്ഘാടനങ്ങളുടെ തിരക്കാണിപ്പോള്‍. മറ്റൊന്നിനും സമയം കിട്ടുന്നില്ല. ജനങ്ങള്‍ വിളിച്ച് പല പരാതികളും പറയുന്നുണ്ട്. ജനപ്രതിനിധി എന്നു പറയുന്നയാള്‍ ജനങ്ങളുടെ ദു:ഖങ്ങള്‍ക്കും പരാതികള്‍ക്കും സാന്ത്വനവും പരിഹാരവും കാണേണ്ടയാളാണ് അതിനായുള്ള ശ്രമങ്ങളുമൊക്കെയായി വിശ്രമം നന്നേ കുറവാണിപ്പോള്‍.
* പഞ്ചായത്ത്‌രാജ് സംവിധാനങ്ങളെപ്പറ്റിയൊക്കെ പഠിച്ചോ?
മത്സരിച്ചു ജയിച്ച അന്നു മുതല്‍ തുടങ്ങിയ ഉദ്ഘാടനച്ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള ഓട്ടം ഇന്നും തുടരുകയാണ്. ഒരു ദിവസം പോലും ഒഴിവു ലഭിച്ചിട്ടില്ല. കിലയുടെ ഒന്നു രണ്ടു ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. രാഷ്ട്രീയവുമായി പുലബന്ധമില്ലാത്തയാളാണ് ഞാന്‍.
എന്നാല്‍ സഹമെംബര്‍മാരെല്ലാം തന്നെ രാഷ്ട്രീയവുമായി വര്‍ഷങ്ങളായി ബന്ധമുള്ളവരാണ്. എല്ലാം പഠിച്ചെടുക്കേണ്ടതായുണ്ട്.
* രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണോ തീരുമാനം?
സജീവമാകണമല്ലോ. രാഷ്ട്രീയത്തിലേക്കാണല്ലോ എത്തിയിരിക്കുന്നത്. പാട്ടും വേണം. അതെന്റെ വരുമാനമാര്‍ഗം കൂടിയാണല്ലോ. അതെന്റെ പ്രഫഷന്‍ കൂടിയാണല്ലോ. അതില്ലാതെ ജീവിക്കാന്‍ പറ്റില്ലല്ലോ.
* പിന്നണിഗാനരംഗത്തേക്കുള്ള തുടക്കം എങ്ങനെ?
ക്രിസ്തീയ ഭക്തിഗാനം പാടിക്കൊണ്ടാണ് കരിയറിനു തുടക്കം കുറിച്ചത്. ജാനകിയമ്മയുടെ പാട്ടുകളും പാടുമായിരുന്നു. ഒരു ക്രിസ്തീയഭക്തിഗാന കാസറ്റിലെ എന്റെ ഒരു പാട്ട് കേട്ടിട്ടാണ് 1995ല്‍ ജലീല്‍ സാര്‍ കല്യാണപ്പിറ്റേന്ന് എന്ന സിനിമയിലേക്ക് എന്നെ ക്ഷണിക്കുന്നത്. പിന്നീട് കുറേ പാട്ടുകള്‍ പാടി. കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമയിലെ മഞ്ഞുമാസപ്പക്ഷി… എന്നു തുടങ്ങുന്ന ഗാനം സൂപ്പര്‍ഹിറ്റായി മാറിയിരുന്നു.
* പിന്നണിഗാനം പാടുന്നതിനാണോ ഭക്തിഗാനം പാടുന്നതിനാണോ കൂടുതല്‍ താത്പര്യം?
എനിക്കെന്നും സംതൃപ്തിയും സന്തോഷവും ലഭിക്കുന്നത് ഭക്തിഗാനങ്ങള്‍ പാടുമ്പോഴാണ്. അത് റിക്കാര്‍ഡിംഗിനായി പാടണമെന്നു പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു ക്വയറിനു പാടിയാല്‍ പോലും ഞാനതില്‍ തൃപ്തയാണ്. കര്‍ത്താവിനു മുന്നില്‍ നിന്നു പാടുന്നു എന്നേ ഞാന്‍ ചിന്തിക്കാറുള്ളു. പള്ളിയില്‍ ക്വയറില്‍ പാടുമ്പോഴാണ് മനസിന് ഏറ്റവുമധികം സന്തോഷം ലഭിക്കുന്നത്.
* ജാനകിയമ്മയെ അനുകരിച്ച് പാടാനുള്ള കാരണമെന്താണ്?
ഞാന്‍ ഒരിക്കലും ജാനകിയമ്മയെ അനുകരിച്ച് പാടുന്നതല്ല. എനിക്ക് ഇങ്ങനെ ഒരു ശബ്ദം മാത്രമേയുള്ളു. ഗായികമാരായ എന്റെ അമ്മ, ചേച്ചിമാര്‍ ഇവരുടെയെല്ലാം ടോണ്‍ ഇതുതന്നെയാണ്. ഒരു ശബ്ദം സൃഷ്ടിച്ചെടുത്ത് പാടാനെനിക്കറിയില്ല. ഞാന്‍ പാടിയപ്പോള്‍ അതു ജാനകിയമ്മയുടെ ശബ്ദത്തോടു സാമ്യമുണ്ടെന്നു പറഞ്ഞു. എനിക്കൊരിക്കലും ജാനകിയമ്മയാകാന്‍ പറ്റില്ല. ജാനകിയമ്മയ്ക്കു പകരം ജാനകിയമ്മ മാത്രമേയുള്ളു. ജാനകിയമ്മയ്ക്കു പകരക്കാരിയാകാന്‍ ദലീമയ്ക്ക് ഈ ജന്മത്ത് ആകില്ല. എനിക്ക് എന്റെ ശബ്ദം മാത്രമേയുള്ളു. അതു ജാനകിയമ്മയുടെ ടോണിനോടു സാദൃശ്യമുള്ള ഒരു ശബ്ദം ദൈവം ഞങ്ങള്‍ക്കു തന്നു എന്നേയുള്ളു. ചേച്ചി പാടുന്നതു കേട്ടാല്‍ ജാനകിയമ്മയാണെന്നേ പറയൂ. അമ്മയും ചേച്ചിമാരും നല്ല ഗായകരായിരുന്നു.
സുജാതച്ചേച്ചിയുടെ മകള്‍ സുജാത ച്ചേച്ചിയുടെ ടോണിലല്ലേ പാടുന്നത്. സുജാതച്ചേച്ചിയുടെ ടോണ്‍ മകള്‍ ശ്വേതയ്ക്കു ലഭിച്ചിട്ടുണ്ട്. അതു തന്നെയാണ് എനിക്കും സംഭവിച്ചത്. ജാനകിയമ്മയുടെ ടോണിനോടു സാമ്യമുള്ള ടോണ്‍ എനിക്കും ലഭിച്ചു. സരിക അബൂക്കയാണ് എന്നെക്കൊണ്ട് ജാനകിയമ്മയുടെ പാട്ടുകള്‍ ചെറുപ്പത്തില്‍ ആദ്യമായി പാടിച്ചത്. എങ്ങനെയാണോ ജാനകിയമ്മ പാടിവച്ചിരിക്കുന്നത് അതുപോലെ ശ്രമിക്കണമെന്നും ആ ഭാവം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനായി ഞാന്‍ ശ്രമിച്ചിരുന്നു. അത്രേയുള്ളു. ആ ടോണിനോടു സാമ്യമുള്ളതുകൊണ്ട് അങ്ങനെ വന്നുഭവിക്കുന്നതാണ്. എന്റെ അച്ഛനും നല്ല അസലായി പാടിയിരുന്നു. ജാനകിയമ്മയ്ക്ക് ഒരു പകരക്കാരി ഉണ്ടാകാനേ പോകുന്നില്ല.