പിഴ സമയത്ത് ഒടുക്കിയില്ല, കോടതിയില്‍ നിന്നുള്ള സമന്‍സ് പട്ടാമ്പിയിലെ വീട്ടില്‍; മുരളീധരന്റെ പതിനേഴു വര്‍ഷത്തെ അജ്ഞാതവാസം അവസാനിപ്പിച്ചത് ഒരു പെറ്റിക്കേസ്

petticaseഅരുണ്‍ സെബാസ്റ്റ്യന്‍  

കൊച്ചി: ഒരു പെറ്റികേസ് പതിനേഴുവര്‍ഷമായി അജ്ഞാതവാസം നയിച്ച മുരളീധരനെ സ്വന്തം വീട്ടുകാര്‍ക്ക് മുമ്പിലെത്തിച്ചു. പതിനേഴ് വര്‍ഷങ്ങള്‍ക്കു മുമ്പ് ആന്ധ്രപ്രദേശില്‍നിന്നു കാണാതായ പാലക്കാട് സ്വദേശിയെ എറണാകുളത്തു നാടകീയമായ സംഭവങ്ങള്‍ക്കൊടുവിലാണ് കണ്ടെത്തിയത്. വീട്ടുകാരും നാട്ടുകാരും മരിച്ചെന്നു കരുതിയിരിക്കെയാണ് പാലക്കാട് പട്ടാമ്പി താമരശേരി പുത്തന്‍വീട്ടില്‍ മുരളീധരനെ(38) കൊച്ചിയില്‍ തികച്ചും ആകസ്മികമായി കണ്ടെത്തിയത്.

ഒന്നരക്കൊല്ലത്തോളം ആന്ധ്രയില്‍ ജോലിചെയ്ത മുരളീധരന്‍ 1999ല്‍ അവിടെനിന്ന് അപ്രത്യക്ഷനാകുകയായിരുന്നു. എറണാകുളം നോര്‍ത്ത് എസ്‌ഐ എസ്. സനലിന്റെ നേതൃത്വത്തിലുള്ള സംഘം മറ്റൊരു കേസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണങ്ങളാണ് മുരളീധരനെ കണ്ടെത്തുന്നതിനു വഴിവച്ചത്. കൊച്ചി നഗരത്തില്‍ നടന്ന ഒരു സംഭവുമായി ബന്ധപ്പെട്ടു മുരളീധരനെ കഴിഞ്ഞ ഫെബ്രുവരി 22ന് എസ്‌ഐ സനല്‍ കസ്റ്റഡിയിലെടുത്ത് പെറ്റി കേസ് ചുമത്തി. അന്നു മുരളീധരന്‍ സ്വന്തം മേല്‍വിലാസം പോലീസിനു നല്‍കിയതാണ് വഴിത്തിരിവായത്.

പിഴ സമയത്ത് ഒടുക്കിയില്ല എന്നതിനാല്‍ കോടതിയില്‍നിന്നുള്ള സമന്‍സ് പട്ടാമ്പിയിലെ വീട്ടില്‍ ലഭിച്ചതോടെയാണ് മുരളീധരന്‍ ജീവനോടെ ഉണ്ടെന്ന് ബന്ധുക്കള്‍ മനസിലാക്കിയത്. അവര്‍ പോലീസുമായി ബന്ധപ്പെട്ടു. ആന്ധ്രയില്‍നിന്ന് അപ്രത്യക്ഷനായ മുരളീധരന്‍ തന്നെയാണിതെന്നു പോലീസ് അന്വേഷണത്തില്‍ ഉറപ്പുവരുത്തി. ആന്ധ്ര സര്‍വകലാശാലയില്‍ പ്യൂണ്‍ ആയി ജോലി ചെയ്തിരുന്ന മുരളീധരനെ 1999ലാണ് കാണാതാവുന്നത്. പിതാവ് രാമചന്ദ്രന്‍ നമ്പ്യാര്‍ വിആര്‍എസ് എടുത്തതിനെത്തുടര്‍ന്നാണ് മുരളീധരനു ജോലി കിട്ടുന്നത്. കര്‍ക്കശ സ്വഭാവക്കാരനായ അച്ഛനുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് മുരളീധരന്റെ നാടുവിടല്‍.

ആന്ധ്രയില്‍നിന്നു കൊച്ചിയില്‍ എത്തി 17 വര്‍ഷങ്ങളായി മുരളീധരന്‍ പല ജോലികള്‍ ചെയ്തു ജീവിക്കുകയായിരുന്നു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി എറണാകുളം എസ്ആര്‍എം റോഡിലെ ഒരു ഹോട്ടലില്‍ പാചകക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ രാവിലെ ബന്ധുക്കള്‍ എത്തി മുരളീധരനെ ഉച്ചയോടെ നാട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുള്ളതിനാല്‍ അച്ഛന്‍ രാമചന്ദ്രന്‍ നമ്പ്യാരും അമ്മ അംബുജാക്ഷിയും മകനെ കൂട്ടിക്കൊണ്ടുപോകാനായി എത്തിയിരുന്നില്ല.

മുരളീധരന്റെ അമ്മാവന്റെ മകന്‍ മണികണ്ഠനും ബന്ധുവായ കൃഷ്ണനുണ്ണി നമ്പ്യാരുമാണ് ആ ദൗത്യം ഏറ്റെടുത്തത്. മുരളീധരനെ കാണാതായതിനെത്തുടര്‍ന്ന് ആന്ധ്ര പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. വര്‍ഷങ്ങളായി ബന്ധുക്കള്‍ നടത്തിയ അന്വേഷണങ്ങളും വിഫലമായി. വര്‍ഷങ്ങള്‍ക്കു മുമ്പ് പെട്ടെന്നുണ്ടായ വിഷമത്തെത്തുടര്‍ന്ന് ജോലി ഉപേക്ഷിച്ചു വീട്ടിലേക്കു തിരിച്ചുപോകാന്‍ ഭയമായിരുന്നു എന്നതാണ് ഇത്രയും കാലത്തെ അജ്ഞാതവാസത്തിനു കാരണമെന്നു മുരളീധരന്‍ പറയുന്നു. വീട്ടില്‍ തിരിച്ചെത്തി പ്രായമായ അച്ഛനും അമ്മയ്ക്കും താങ്ങായി നില്‍ക്കാനാണു മുരളീധരന്റെ തീരുമാനം.

Related posts