പി. ജയരാജനെ കസ്റ്റഡിയില്‍ വാങ്ങാന്‍ സിബിഐ; സിബിഐയും ജയില്‍ സൂപ്രണ്ടും ഒത്തുകളിക്കുന്നു: അഡ്വ. വിശ്വന്‍

JAYARAJANകണ്ണൂര്‍: മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ചോദ്യംചെയ്യാന്‍ സിബിഐക്ക് അനുവദിച്ച മൂന്നുദിവസത്തെ സമയവും ഒരുമാസത്തെ റിമാന്‍ഡ് കാലാവധിയും ഇന്ന് അവസാനിക്കും. കോടതിയില്‍ എത്തിക്കാതെ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും കോടതി നടപടികള്‍ പൂര്‍ത്തിയാക്കുക. ഉച്ചയ്ക്ക് 2.20നാണ് വീഡിയോ കോണ്‍ഫറന്‍സ് നടക്കുക.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ ചോദ്യംചെയ്യലില്‍ ജയരാജന്‍ സഹകരിച്ചില്ലെന്നും ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ നടന്ന ചോദ്യംചെയ്യല്‍ ഫലപ്രദമായില്ലെന്നും ചൂണ്ടിക്കാട്ടി പൂര്‍ണമായും പ്രതിയെ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് സിബിഐ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നാളെ അപേക്ഷ നല്‍കും. അതേസമയം ജയരാജനു വേണ്ടി ഇതുവരെ ജാമ്യാപേക്ഷ കോടതിയില്‍ പ്രതിഭാഗം നല്‍കിയിട്ടില്ല. യുഎപിഎ വകുപ്പ് പ്രകാരം കേസുള്ളതിനാല്‍ ഒരുമാസത്തിനുശേഷം മാത്രമേ ജാമ്യാപേക്ഷ നല്‍കാനാവൂ. റിമാന്‍ഡ് കാലാവധി ഇന്നു നീട്ടാനാണു സാധ്യത.

ജയരാജനെ ജയിലില്‍ ചോദ്യംചെയ്യുന്നത് ഇന്നും തുടരും. വളരെ തന്ത്രപരമായിട്ടാണത്രെ സിബിഐ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കുള്ള ജയരാജന്റെ മറുപടി. മിക്ക ചോദ്യങ്ങള്‍ക്കും അറിയില്ല, ഓര്‍മയില്ല എന്നാണു പറയുന്നത്. തന്റെ വാഹനമോടിച്ചിരുന്ന ഡ്രൈവര്‍മാരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുപോലും ഓര്‍മയില്ലെന്നായിരുന്നു മറുപടി. ശാരീരിക പ്രശ്‌നമുണ്ടെന്നു പറഞ്ഞു ചോദ്യം ചെയ്യല്‍ ഇടയ്ക്കിടെ മുടക്കാനും ശ്രമിക്കുന്നുണ്ട്. ഇന്നലെ രാവിലെ 9.30 ഓടെ സിബിഐ സംഘം എത്തിയെങ്കിലും 10 മുതലാണു ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.

രാവിലെ ഛര്‍ദിച്ചെന്നും ക്ഷീണമുണ്ടെന്നും പറഞ്ഞതിനെ തുടര്‍ന്നു ഡോക്ടറെത്തി ജയരാജനെ പരിശോധിക്കുകയും അസിഡിറ്റിയുടെ ഗുളികകള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്നാണു ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ഉച്ചയ്ക്ക് 12 ആയതോടെ ക്ഷീണമാണെന്നും കിടക്കണമെന്നും പറഞ്ഞു. തുടര്‍ന്നു ബ്ലോക്കിലേക്കു പോയ ജയരാജന്‍ വിശ്രമിച്ചശേഷം വൈകുന്നേരം നാലിനാണു തിരിച്ചുവന്നത്. തുടര്‍ന്ന് ആറുവരെ ചോദ്യം ചെയ്യല്‍ തുടര്‍ന്നു. ഇന്നലെ ആകെ നാലുമണിക്കൂര്‍ മാത്രമാണു സിബിഐക്ക് ചോദ്യം ചെയ്യാന്‍ അവസരം കിട്ടിയത്.

ആര്‍എസ്എസ് നേതാവ് കതിരൂരിലെ മനോജിനെ കൊലപ്പെടുത്തിയത് ഒന്നാംപ്രതിയായ വിക്രമന്‍ തന്നെയാണെന്നാണു കരുതുന്നതെന്നു ജയരാജന്‍ ഇന്നലെ മൊഴി നല്‍കിയതായി അറിയുന്നു. മറ്റു പ്രതികളെ സംഘടിപ്പിച്ചതും വിക്രമന്‍ തന്നെയായിരിക്കാം. മനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഎമ്മിന് ഒരു ബന്ധവുമില്ല. പാര്‍ട്ടിക്കു ബന്ധമില്ലാത്ത സംഭവത്തെക്കുറിച്ചു തനിക്കും അറിയില്ലെന്നായിരുന്നുവത്രെ ജയരാജന്റെ മൊഴി.

സിബിഐയും ജയില്‍ സൂപ്രണ്ടും ഒത്തുകളിക്കുന്നു: അഡ്വ. വിശ്വന്‍

തലശേരി: മനോജ് വധക്കേസില്‍ പി. ജയരാജനെ സിബിഐ സംഘം ചോദ്യം ചെയ്യുമ്പോള്‍ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യം സിബിഐയും ജയില്‍ സൂപ്രണ്ടും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. കെ. വിശ്വന്‍ പറഞ്ഞു. സിബിഐക്കു പി. ജയരാജനെ സ്വതന്ത്രമായി ചോദ്യംചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് കോടതി പറഞ്ഞത്.

ഇക്കാര്യത്തില്‍ തങ്ങള്‍ക്കും എതിര്‍പ്പില്ല. ജയരാജനെ ചോദ്യം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ എന്ന നിലയ്ക്ക് അവിടെ നില്‍ക്കാന്‍ നിയമപരമായിതന്നെ തനിക്ക് അവകാശമുണ്ടായിട്ടും താന്‍ അതിനു ശ്രമിച്ചിട്ടില്ല. സിബിഐ സ്വതന്ത്രമായിട്ട് ജയരാജനെ ചോദ്യംചെയ്യട്ടേയെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണിത്. എന്നാല്‍ ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യം ചോദ്യംചെയ്യലില്‍ തടസമാണെന്ന് പറഞ്ഞ് ജയരാജനെ കസ്റ്റഡിയില്‍വാങ്ങി പീഡിപ്പിക്കാനുള്ള സിബിഐയുടെ ഗൂഡശ്രമമാണ് ഇതിന്റെ പിന്നില്‍. ആരോഗ്യസ്ഥിതി മോശമായിട്ടും ജയരാജനെ സെന്‍ട്രല്‍ ജയിലില്‍ എത്തിക്കുകയാണ് സൂപ്രണ്ട് നേരത്തെ ചെയ്തതെന്നും വിശ്വന്‍ പറഞ്ഞു.

Related posts