പി.സി.ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി; സ്പീക്കറുടെ നടപടി നിയമാനുസൃതം അല്ലെന്നു കോടതി

pcകൊച്ചി: എംഎല്‍എ സ്ഥാനത്തു നിന്നും പി.സി.ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജോര്‍ജിന്റെ ഭാഗം കേള്‍ക്കാതെയാണ് സ്പീക്കര്‍ നടപടി സ്വീകരിച്ചതെന്നും നടപടി നിയമാനുസൃതം അല്ലെന്നും കോടതി നിരീക്ഷിച്ചു.

സ്പീക്കര്‍ അയോഗ്യനാക്കുന്നതിനു തലേദിവസം ജോര്‍ജ് രാജിക്കത്ത് നല്‍കിയത് പരിഗണിക്കാതിരുന്ന നടപടി ശരിയായില്ല. ജോര്‍ജിന്റെ ഭാഗം കൂടി കേട്ട ശേഷം സ്പീക്കര്‍ക്ക് നടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സ്പീക്കറുടെ നടപടിയില്‍ ചട്ടവിരുദ്ധമായ ഒരുപാട് കാര്യങ്ങളുണ്ടെന്നാണു ഹൈക്കോടതിയുടെ നിരീക്ഷണം. ജോര്‍ജിന് 2011 ജുണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് അയോഗ്യത കല്‍പ്പിക്കപ്പെട്ടത്. എന്നാല്‍ ഇക്കാലയളവില്‍ ജോര്‍ജ് എംഎല്‍എ എന്ന നിലയില്‍ കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ തിരിച്ചടക്കേണ്ടതില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ഈ നടപടിയാണ് കോടതി ചട്ടവിരുദ്ധമെന്ന് വിലയിരുത്തിയത്.

ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്റെ പരാതി പ്രകാരമായിരുന്നു ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്നും സ്പീക്കര്‍ അയോഗ്യനാക്കിയത്. കേരള കോണ്‍ഗ്രസ്-എം സ്ഥാനാര്‍ഥിയായി വിജയിച്ച ജോര്‍ജ് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചായിരുന്നു പരാതി. ചീഫ് വിപ്പിന്റെ പരാതി പരിശോധിച്ച സ്പീക്കര്‍ കൂറുമാറ്റ നിരോധന നിയമം ഉപയോഗിച്ച് ജോര്‍ജിനെ അയോഗ്യനാക്കുകയായിരുന്നു.

Related posts