പുണ്യദിനങ്ങളുമായി റംസാന്‍ പിറന്നു; നോമ്പുതുറ വിപണിയില്‍ താരമായി ഈന്തപ്പഴം

KTM-ENTHAPAZHAMകോട്ടയം: വ്രതശുദ്ധിയുടെ പുണ്യദിനങ്ങളുമായി റംസാന്‍ പിറന്നതോടെ നഗരങ്ങളില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. കോട്ടയം നഗരത്തില്‍  വഴിവാണിഭവും നോമ്പുതുറ വിഭവങ്ങളുടെ വില്പനയും തകൃതിയാണ്. തരിക്കഞ്ഞിയും വിവിധ തരം പലഹാരങ്ങളും പഴങ്ങളുമടങ്ങിയ നോമ്പുതുറ വിഭവങ്ങളിലെ താരം ഈന്തപ്പഴങ്ങളാണ്.

130 രൂപ മുതല്‍ 2200 രൂപ വരെയുള്ള ഈന്തപ്പഴങ്ങളാണ് വിപണയില്‍ എത്തിയിരിക്കുന്നത്. സൗദി അറേബ്യ, അഫ്ഗാനിസ്ഥാന്‍, ഒമാന്‍, ടുണീഷ്യ, ഇറാന്‍, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഈന്തപ്പഴം കേരളത്തിലേക്കു എത്തുന്നത്.  ഇറാനില്‍ നിന്നുളള കിനിയ ഡേറ്റ്‌സിനാണ് ആവശ്യക്കാരേറെ. ഇതിനു കിലോയ്ക്കു 400 രൂപയാണ് വില.

അറേബ്യയില്‍ നിന്നുള്ള സഫാവി, സൗദിയില്‍ നിന്നുള്ള മബ്‌റും, ഇറാനില്‍ നിന്നുള്ള മറിയം ഡേറ്റ്‌സ്, ജോര്‍ദാനില്‍ നിന്നുള്ള മേജോള്‍ എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. സൗദി അറേബ്യയില്‍ നിന്നും എത്തുന്ന ഈന്തപ്പഴത്തിനു കിലോയ്ക്ക് 2200രൂപയാണ് വില. നാരുകള്‍ കൂടുതലുള്ളതാണു ഇതിനെ പ്രിയങ്കരമാക്കുന്നത്.

നോമ്പുതുറ വിഭവങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഇനമാണ് കാരയ്ക്ക. ഡ്രൈ ആയ ഈന്തപ്പഴമാണ് കാരയ്ക്ക. അതേ പോലെ അത്തിപ്പഴത്തിനും അവശ്യക്കാരേറെയാണ്.  അഫ്ഗാനിസ്ഥാനില്‍ നിന്നും എത്തുന്ന അത്തിപ്പഴത്തിന് കിലോയ്ക്ക് 150 രൂപയാണ് വില. ഈന്തപ്പഴവും കാരയ്ക്കയും കഴിഞ്ഞാല്‍ ഡ്രൈഫ്രൂട്ട്‌സിനാണ് ആവശ്യക്കാരേറെ.  കാഷ്യു നട്‌സിനും ആവശ്യക്കാരുണ്ട്.

ഈന്തപ്പഴവും ഡ്രൈഫ്രൂട്ട്‌സും കഴിഞ്ഞാല്‍ ബീഫ്,  ചിക്കന്‍ റോള്‍, ചിക്കന്‍  വെജിറ്റബിള്‍ സമൂസ, മുട്ട, വെജ്, ചിക്കന്‍ പഫ്‌സുകള്‍, ചിക്കന്‍, മട്ടന്‍, വെജ് സാന്റ്‌വിച്ചുകള്‍, പിസ, വിവിധയിനം ബിരിയാണികള്‍, ബര്‍ഗര്‍ തുടങ്ങിയവയാണ് നോമ്പുതുറ വിഭവങ്ങളായിലെ പ്രധാന ഇനങ്ങളായി വിപണിയിലുള്ളത്. വൈകുന്നേരങ്ങളില്‍ റോഡരികിലെ സ്റ്റാളുകളിലും ബേക്കറികളിലും നിരത്തിവച്ചിരിക്കുന്ന വിഭവങ്ങള്‍ വാങ്ങാനും നിരവധി പേരാണ് എത്തുന്നത്. കോട്ടയത്തെ  കടകളിലെല്ലാം നോമ്പുതുറ വിഭവങ്ങള്‍ എത്തിക്കഴിഞ്ഞു. നോമ്പ് ആരംഭിച്ചതു മുതല്‍ നല്ല കച്ചവടമാണ് ലഭിക്കുന്നതെന്ന് കോട്ടയം കെഎസ്ആര്‍ടിസിക്കു സമീപമുളള നട്‌സ് ഹബ് ഉടമ ഷെയ്ഫ് രാഷ്ട്രദീപികയോടു പറഞ്ഞു.

Related posts