നിപ്പ വൈറസ് ബാധിച്ച ഇരുപത്തിയാറുകാരനും മരിച്ചു; മരണ സംഖ്യ 14 ആയി; ഓസ്‌ട്രേലിയയില്‍ നിന്ന് എത്തിച്ച മരുന്ന് ഇതുവരെ രോഗികള്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വൈദ്യസംഘം…

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് പാലാഴി വടക്കേനാരാത്ത് കലാവാണിഭം പറമ്പ് സുരേഷിന്റെ മകന്‍ അബിന്‍ (26) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലാണു മരണം. മരിച്ചയാള്‍ ഓട്ടോ ഡ്രൈവറാണ്. അബിന്റെ ബന്ധുവീട് പേരാമ്പ്രയിലുണ്ട്. അവിടെ പോയപ്പോള്‍ പ്രദേശത്തുള്ള ചിലരെയുംകൊണ്ട് താലൂക്ക് ആശുപത്രിയില്‍ പോയിട്ടുണ്ടെന്നും അങ്ങനെയാവും രോഗം പകര്‍ന്നിട്ടുണ്ടാകുകയെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതോടെ, നിപ്പ ബാധ മൂലം മരിച്ചവരുടെ എണ്ണം 14 ആയി. ഇവരില്‍ ആദ്യം സ്രവ സാംപിള്‍ എടുക്കാതെ മരിച്ച മുഹമ്മദ് സാബിത്ത് ഒഴികെ 13 പേരുടെയും മരണം നിപ്പ മൂലമാണെന്നു പരിശോധനയിലൂടെ സ്ഥിരീകരിച്ചു.

സംസ്ഥാനത്താകെ ഇതുവരെ 15 പേര്‍ക്കാണു നിപ്പ സ്ഥിരീകരിച്ചത്. അവരില്‍ 13 പേര്‍ മരിച്ചു. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ ആകെ 12 പേര്‍ക്കാണു നിപ്പ വൈറസ് ബാധ സംശയിക്കുന്നത്. 12 പേരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. ഇതില്‍ രണ്ടുപേര്‍ മലപ്പുറത്തുനിന്നുള്ളവരാണ്. ഇതുവരെ 77 പരിശോധനാ സാംപിളുകളുടെ ഫലം ആരോഗ്യവകുപ്പിനു ലഭിച്ചു. അതില്‍ 62 സാംപിളുകളും നെഗറ്റിവാണ്.

നിപ്പ ബാധിതരെ ചികിത്സിച്ച ഡോക്ടര്‍മാരിലൊരാള്‍ ഇന്നലെ ചികിത്സ തേടി. മരുന്നു നല്‍കി അദ്ദേഹത്തെ വിട്ടയച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐഎംസിആര്‍) അംഗീകാരം കിട്ടാത്തതിനാല്‍, ഓസ്‌ട്രേലിയയില്‍നിന്നു കൊണ്ടുവന്ന മരുന്ന് രോഗികള്‍ക്കു കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു വൈദ്യസംഘം അറിയിച്ചു.

Related posts